വാഴക്കുളത്തെ ലോട്ടറി വില്‍പ്പനക്കാരനായ ചെല്ലയ്യയെ തുണച്ച് വിഷു ബംപര്‍; അഞ്ച് കോടിയുടെ മഹാഭാഗ്യം തേടിയെത്തിയതിന് പിന്നിലും ഒരു കഥ!

ചെല്ലയ്യയുടെ കൈവശമുണ്ടായിരുന്ന യുബി 532395 നമ്പര്‍ ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചത്.

മൂവാറ്റുപുഴ: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ വിഷു ബംപര്‍ വിജയിയായത് വാഴക്കുളത്തു ലോട്ടറി ടിക്കറ്റ് വില്‍പന നടത്തുന്ന തമിഴ്‌നാട് തിരുനെല്‍വേലി കോട്ടെ കരികുളം സ്വദേശി ചെല്ലയ്യയാണ്. വിഷു ബംപര്‍ ഒന്നാം സമ്മാനമായ 5 കോടി തേടി വന്നപ്പോഴും ഒന്നാം സമ്മാനം ലഭിച്ച വിവരം ഭയം മൂലം ഇയാള്‍ ആരോടും പറയാതെ സൂക്ഷിക്കുകയായിരുന്നു. ഈ മഹാഭാഗ്യം തേടിവന്നതിനു പിന്നില്‍ മറ്റൊരു കഥ കൂടിയുണ്ട്.

ജീവിക്കാന്‍ വേണ്ടിയുള്ള ഓട്ടപാച്ചിലില്‍ ആണ് നാം ഓരോരുത്തരും. അതിനിടയില്‍ പലരും അടുത്ത് വന്ന് എന്തെങ്കിലും വാങ്ങൂ എന്ന് നിര്‍ബന്ധം പിടിച്ചാലും അവയെല്ലാം തള്ളിമാറ്റി മുന്‍പോട്ടു പോവുകയാണ് പതിവ്. അതുപോലെയായിരുന്നു ചെല്ലയ്യയുടെ കാര്യം. നറുക്കെടുക്കുന്നതിനു തൊട്ടു മുന്‍പു വരെ വിഷു ബംപര്‍ ലോട്ടറി ടിക്കറ്റ് വില്‍ക്കാനാണ് ചെല്ലയ്യ എന്ന വില്‍പ്പനക്കാരന്‍ ആളുകളുടെ പിന്നാലെ നടന്നുകെഞ്ചിയത്. പലരോടും ഒരെണ്ണമെങ്കിലും എടുക്കൂ ചേട്ടാ എന്ന് ആവര്‍ത്തിച്ച് കെഞ്ചിയിട്ടും ഒരാള്‍ പോലും വാങ്ങിയില്ല. ഇതിന്റെ കടുത്ത നിരാശയിലായിരുന്നു ഇദ്ദേഹം. ശേഷം വിറ്റഴിഞ്ഞു പോകാത്ത ലോട്ടറികളുമായി ചെല്ലയ്യ മടങ്ങി.

ശേഷമാണ് ഇദ്ദേഹത്തെ തേടി ആ മഹാഭാഗ്യം എത്തിയത്. ചെല്ലയ്യയുടെ കൈവശമുണ്ടായിരുന്ന യുബി 532395 നമ്പര്‍ ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചത്. വിഷു ബംപര്‍ ഒന്നാം സമ്മാനം വാഴക്കുളത്ത് വിറ്റ ടിക്കറ്റിനാണെന്ന് വ്യാഴാഴ്ച വൈകിട്ടുതന്നെ വ്യക്തമായതാണ്. എന്നാല്‍ ആ ഭാഗ്യവാന്‍ ആരാണെന്ന് മാത്രം അറിഞ്ഞിരുന്നില്ല. ഓരോരുത്തരുടെയും കാത്തിരിപ്പിന്റെ മുഹൂര്‍ത്തങ്ങള്‍ക്ക് വിരാമമിട്ട് ഒടുവില്‍ ആ ഭാഗ്യവാന്‍ വാഴക്കുളം എസ്ബിഐ ശാഖയില്‍ എത്തി. ഹോട്ടല്‍ ജീവനക്കാരനായി 10 വര്‍ഷം മുന്‍പു വാഴക്കുളത്ത് എത്തിയ ചെല്ലയ്യ ഭാര്യ സുമതി, മക്കളായ സഞ്ജീവ്, ശെല്‍വ നമിത എന്നിവരോടൊപ്പം കല്ലൂര്‍ക്കാട് കവലയിലുള്ള വാടക വീട്ടിലാണ് താമസിച്ചിരുന്നത്.

ജീവിതമാര്‍ഗമായി ഒരു വര്‍ഷം മുന്‍പാണ് ലോട്ടറി ടിക്കറ്റ് വില്‍പന ആരംഭിച്ചത്. വാഴക്കുളത്തുള്ള ലോട്ടറി ടിക്കറ്റ് ഏജന്‍സിയില്‍നിന്നു ടിക്കറ്റുകള്‍ വാങ്ങി വില്‍പന നടത്തുകയാണ്. വിഷു ബംപര്‍ നറുക്കെടുപ്പു നടന്ന വ്യാഴാഴ്ച വില്‍പനയ്ക്കിറങ്ങിയെങ്കിലും രണ്ടു ടിക്കറ്റുകള്‍ വില്‍ക്കാനായില്ല. ഇതുമായി ഒരുപാടു പേരുടെ പിറകെ നടന്നെങ്കിലും ആരും വാങ്ങിയില്ല. ഇതാണ് ചെല്ലയ്യയ്ക്ക് ഗുണമായത്. സ്വന്തമായൊരു വീട് നിര്‍മ്മിക്കാനും കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാനും പണം വിനിയോഗിക്കുമെന്ന് ചെല്ലയ്യ പറഞ്ഞു.

Exit mobile version