എഴുത്തുകാരനും കാലിക്കറ്റ് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറുമായ ഡോ ടികെ രവീന്ദ്രന്‍ വിടവാങ്ങി ; നിര്യാണത്തില്‍ മുഖ്യമന്തി അനുശോചിച്ചു

1987 മുതല്‍ 1992 വരെയാണ് ഡോ ടി കെ രവീന്ദ്രന്‍ കാലിക്കറ്റ് സര്‍വ കലാശാലാ വൈസ് ചാന്‍സലറായിരുന്നത്

കോഴിക്കോട്: ചരിത്രകാരനും, കവിയും, നിരൂപകനും, കാലിക്കറ്റ് സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലറുമായ ഡോ ടി കെ രവീന്ദ്രന്‍ (86)അന്തരിച്ചു. ഇന്നലെ വൈകീട്ട് ആറരയോടെയായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ആശുപത്രിയിലായിരുന്നു.

ടികെ രവീന്ദ്രന്റെ മരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി. ‘ആധുനിക കേരള ചരിത്ര പഠനത്തില്‍ വലിയ സംഭാവനകള്‍ നല്‍കിയ വ്യക്തിയായിരുന്നു അദ്ദേഹം. മികച്ച ചരിത്രാധ്യാപകന്‍ കൂടിയായിരുന്ന രവീന്ദ്രന് കവി, നിരൂപകന്‍ എന്നീ നിലകളിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാനായി. കീഴാളവിഭാഗത്തിന്റെ ചരിത്രത്തെ മുഖ്യധാരയിലെത്തിച്ച ചരിത്രകാരനെന്ന നിലയില്‍ അദ്ദേഹം എന്നും ഓര്‍ക്കപ്പെടും. കുടുംബാംഗങ്ങളോടൊപ്പം ദു:ഖം പങ്കിടുന്നുവെന്ന്’  മുഖ്യമന്ത്രി തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

1987 മുതല്‍ 1992 വരെയാണ് ഡോ ടി കെ രവീന്ദ്രന്‍ കാലിക്കറ്റ് സര്‍വ കലാശാലാ വൈസ് ചാന്‍സലറായിരുന്നത്. 1993 മുതല്‍ 1996 വരെ സംസ്ഥാന പിന്നാക്ക സമുദായ കമ്മിഷന്‍ അംഗമായിരുന്നു അദ്ദേഹം.

മലയാളത്തിലും ഇംഗ്ലീഷിലും എഴുതിയിട്ടുള്ള അദ്ദേഹത്തിന്റെ കവിത ബിബിസി പ്രക്ഷേപണം ചെയ്തിട്ടുണ്ട്. ഇന്റര്‍നാഷണല്‍ പോയറ്റ് ഓഫ് മെറിറ്റ് അവാര്‍ഡ് ഉള്‍പ്പടെയുള്ള ബഹുമതികള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

‘കാലിക്കറ്റ് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറും എഴുത്തുകാരനുമായ ഡോ. ടി കെ രവീന്ദ്രന്റെ നിര്യാണത്തില്‍ അനുശോചിക്കുന്നു. ആധുനിക കേരള ചരിത്ര പഠനത്തില്‍ വലിയ സംഭാവനകള്‍ നല്‍കിയ വ്യക്തിയായിരുന്നു അദ്ദേഹം. മികച്ച ചരിത്രാധ്യാപകന്‍ കൂടിയായിരുന്ന രവീന്ദ്രന് കവി, നിരൂപകന്‍ എന്നീ നിലകളിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാനായി. കീഴാളവിഭാഗത്തിന്റെ ചരിത്രത്തെ മുഖ്യധാരയിലെത്തിച്ച ചരിത്രകാരനെന്ന നിലയില്‍ അദ്ദേഹം എന്നും ഓര്‍ക്കപ്പെടും. കുടുംബാംഗങ്ങളോടൊപ്പം ദു:ഖം പങ്കിടുന്നു.

 

Exit mobile version