ഡ്രൈവിങ് ലൈസന്‍സ് എടുക്കാന്‍ ഇനി എട്ടും എച്ചും മാത്രം പോരാ, പുതിയ പരിഷ്‌കരണവുമായി മോട്ടോര്‍ വാഹന വകുപ്പ്

തിരുവനന്തപുരം: ഡ്രൈവിങ് ലൈസന്‍സ് എടുക്കാന്‍ ചില നിബന്ധനകള്‍ ഉണ്ട്. എട്ടും എച്ചും എല്ലാം എടുക്കണം. എന്നാല്‍ ഇനി മുതല്‍ ഈ നിബന്ധനകള്‍ മാത്രം പോരാ. പുതിയ പരിഷ്‌കാരങ്ങളുമായി മോട്ടോര്‍ വാഹന വകുപ്പ് രംഗത്തെത്തിയിരിക്കുന്നു. നാലുചക്രവാഹനങ്ങള്‍ക്ക് എച്ചും ബൈക്കുകള്‍ക്കും ഓട്ടോറിക്ഷകള്‍ക്കും എട്ടും രീതിയാണ് സാധാരണയായി ഉപയോഗിക്കാറുള്ളത്. എന്നാല്‍ ഇനി ഇതു മാത്രം പോരാ ധാരണയും നിരീക്ഷണ പാടവവും ഉള്‍പ്പെടെയുള്ളവ വിലയിരുത്തി മാത്രം ലൈസന്‍സ് നല്‍കുന്ന പുതിയ രീതിയിലേക്കു മാറാനാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ നീക്കം.

ഡ്രൈവറുടെ നിരീക്ഷണപാടവം പരിശോധിക്കാനായി കമന്ററി ഡ്രൈവിങ്ങ് ടെസ്റ്റ് രീതിയാണ് കൊണ്ടുവരുന്നത്. മുന്നില്‍ കാണുന്നതെല്ലാം പറഞ്ഞു കൊണ്ട് വാഹനം ഓടിക്കുന്ന രീതിയാണിത്. കണ്ണുകളുടെയും നിരീക്ഷണത്തിന്റെയും ക്ഷമത പരിശോധിക്കുകയാണ് ലക്ഷ്യം. ഈ പരീക്ഷയ്ക്കിടെ മുന്നോട്ട് ഓടിക്കുമ്പോള്‍ വരുത്തുന്ന തെറ്റും ശരിയും വിലയിരുത്താന്‍ അധികൃതര്‍ക്ക് സാധിക്കും. നിശ്ചിത എണ്ണത്തില്‍ കൂടുതല്‍ തെറ്റുകള്‍ വരുത്തുന്നവരെ പരാജയപ്പെടുത്തും.

ഇതിനൊപ്പം നിരവധി പരിഷ്‌കാരങ്ങളും നടപ്പിലാക്കുന്നുണ്ട്. കണ്ണാടി നോക്കി വാഹനം ഓടിക്കാനുള്ള കഴിവും അളക്കാനാണ് നീക്കം. വാഹനം നിര്‍ത്തുന്നതിനായി ക്ലച്ച് ചവിട്ടിയ ശേഷം ബ്രേക്ക് ചെയ്യുന്ന രീതിയും മാറ്റും. പകരം പ്രോഗ്രസീവ് ബ്രേക്കിങ് സംവിധാനത്തിനു പ്രാധാന്യം നല്‍കും. വാഹനം നിര്‍ത്തുന്നതിനു മുമ്പ് ആദ്യം ക്രമാനുഗതമായി ബ്രേക്കും തുടര്‍ന്നു ക്ലച്ചും അമര്‍ത്തുന്ന രീതിയാണിത്.

പുത്തന്‍ പരിഷ്‌കാരങ്ങള്‍ക്കു മുന്നോടിയായി സംസ്ഥാനത്തെ 3500ഓളം ഡ്രൈവിങ് സ്‌കൂളുകളിലെ അധ്യാപകര്‍ക്കും എം വിഐമാര്‍ക്കും 5 ദിവസം വീതം നീളുന്ന ശാസ്ത്രീയ പരിശീലനം നല്‍കാനാണ് തീരുമാനം. കോഴ്‌സ് കഴിഞ്ഞവര്‍ക്ക് കടും നീല ഓവര്‍കോട്ടും ബാഡ്ജും നല്‍കും. പിന്നീട് ഡ്രൈവിങ് പരിശീലിപ്പിക്കുമ്പോള്‍ ഈ ഓവര്‍ക്കോട്ടും ബാഡ്ജും ധരിക്കാനാണ് നിര്‍ദേശം. 6000 രൂപയാണ് പരിശീലനത്തിനുള്ള ഫീസ്. ഇതില്‍ 3000 രൂപ റോഡ് സുരക്ഷാ നിധിയില്‍ നിന്നു നല്‍കാനാണ് തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Exit mobile version