കോട്ടയത്ത് ബോംബ് സ്‌ഫോടനം നടത്തും, ഇന്റര്‍നെറ്റ് വഴി അജ്ഞാത സന്ദേശം! സംസ്ഥാനം മുള്‍മുനയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

അതേസമയം ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തിലെ കൂട്ടക്കുരുതി നടത്തിയ ഭീകരര്‍ കേരളം സന്ദര്‍ശിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

കോട്ടയം: കോട്ടയം ജില്ലയില്‍ ബോംബ് സ്‌ഫോടനം നടത്തുമെന്ന് അജ്ഞാതന്റെ സന്ദേശം. ഇതേ തുടര്‍ന്ന് ജില്ലയില്‍ പോലീസ് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. പലയിടങ്ങളിലായി പോലീസ് പരിശോധനയും നടത്തി. തലയോലപ്പറമ്പു സ്വദേശി ബോംബു സ്‌ഫോടനം നടത്തുമെന്നാണ് ഡിജിപിയുടെ ഓഫിസില്‍ അജ്ഞാത സന്ദേശം എത്തിയത്. 4 ദിവസം മുമ്പു ലഭിച്ച സന്ദേശത്തെ തുടര്‍ന്നു തലയോലപ്പറമ്പു സ്വദേശിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.

വീടുകളിലും പരിശോധന നടത്തിയിരുന്നു. ഇന്റര്‍നെറ്റിലൂടെയാണു ഫോണ്‍ ചെയ്തത്. ഫോണ്‍ വിളിച്ചയാളെ കണ്ടെത്താനുമുള്ള ശ്രമങ്ങള്‍ പോലീസ് നടത്തുന്നുണ്ട്. കൊലപാതക കേസിലെ പ്രതിയാണ് അറസ്റ്റിലായ തലയോലപ്പറമ്പു സ്വദേശി. സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. അതേസമയം ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തിലെ കൂട്ടക്കുരുതി നടത്തിയ ഭീകരര്‍ കേരളം സന്ദര്‍ശിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. കേരളവും ചാവേറുകളുടെ ലക്ഷ്യങ്ങളില്‍ ഉള്‍പ്പെട്ടിരുന്നു തുടങ്ങിയ റിപ്പോര്‍ട്ടുകളാണ് എത്തിയത്. തൃശ്ശൂരിലെ പൂരത്തിനും സ്‌ഫോടനമുണ്ടാകുമെന്ന അഭ്യൂഹങ്ങളും ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്.

ആയതിനാല്‍ ഇത്തവണ കര്‍ശന നിര്‍ദേശങ്ങളാണ് പൂരത്തിനായി എത്തുന്നവര്‍ക്ക് നല്‍കിയിരിക്കുന്നത്. ആക്രമണ സാധ്യത മുന്‍പില്‍ കണ്ടുകൊണ്ടാണ് ഈ കര്‍ശന നിര്‍ദേശങ്ങള്‍. ലക്ഷക്കണക്കിന് എത്തുന്ന ആഘോഷമാണ് തൃശ്ശൂര്‍ പൂരം. പുറംരാജ്യങ്ങളില്‍ നിന്നു പോലും പൂരത്തിന് എത്തും എന്നതാണ് ഏറെ സവിശേഷത. ആയതിനാല്‍ നഗരം പോലീസ് നിയന്ത്രണത്തിലാണ്. ഈ സാഹചര്യത്തിലാണ് കോട്ടയത്തും സമാനമായി സ്‌ഫോടനം ഉണ്ടായേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നത്. ഇതോടെ സംസ്ഥാനത്ത് ഒന്നടങ്കം ഭീതി പരന്നിരിക്കുകയാണ്.

Exit mobile version