കാമുകനൊപ്പം പോയ മകളെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു; കൊട്ടാരക്കര കോടതി വളപ്പില്‍ വെച്ച് മാതാപിതാക്കളെ തല്ലിചതച്ച് കാമുകന്റെ സുഹൃത്തുക്കള്‍!

15 അംഗ സംഘമാണ് തങ്ങളെ ആക്രമിച്ചതെന്നാണ് സുരേഷ് പറയുന്നു.

കൊല്ലം: കാമുകനൊപ്പം ഇറങ്ങിപ്പോയ മകളെ പിന്തിരിപ്പിക്കാന്‍ ശ്രമം നടത്തിയതിന്റെ പേരില്‍ മാതാപിതാക്കളെ തല്ലിചതച്ച് കാമുകന്റെ സുഹൃത്തുക്കള്‍. കൊട്ടാരക്കര കോടതിവളപ്പില്‍ വെച്ചാണ് നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്. പൂയപ്പള്ളി സ്വദേശികളായ സുരേഷ്, ഭാര്യ സന്ധ്യ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ കാമുകന്റെ സുഹൃത്ത് ആറ്റൂര്‍കോണം സ്വദേശിയായ കെ നസീറിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

15 അംഗ സംഘമാണ് തങ്ങളെ ആക്രമിച്ചതെന്നാണ് സുരേഷ് പറയുന്നു. കൂട്ടത്തിലെ മറ്റു പ്രതികള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ മകളെ കാണാനില്ലെന്ന് കാണിച്ച് സുരേഷ് പോലീസില്‍ പരാതി നല്‍കിയിരുന്നു. മെയ് ഒന്നിന് രാത്രി മൂന്ന് മണിയോടെയാണ് മകളെ വീട്ടില്‍ നിന്നും കാണാതായതെന്നാണ് നല്‍കിയിരിക്കുന്ന പരാതി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയെ കാമുകനൊപ്പം കണ്ടെത്തി. ശേഷമാണ് പെണ്‍കുട്ടിയെയും കാമുകനെയും കോടതിയില്‍ ഹാജരാക്കിയത്.

കാമുകനൊപ്പം പോകണമെന്ന് പെണ്‍കുട്ടി കോടതിയില്‍ പറഞ്ഞു. പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയായതിനാല്‍ കോടതി യുവാവിനൊപ്പം പോകാന്‍ അനുവദിച്ചു. ശേഷം കോടതിയില്‍ നിന്ന് മടങ്ങവെ മാതാപിതാക്കള്‍ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതില്‍ പ്രകോപിതരായ കാമുകന്റെ സുഹൃത്തുക്കള്‍ ഇരുവരെയും മര്‍ദ്ദിക്കുകയായിരുന്നു. നാട്ടുകാരുടെയും അഭിഭാഷകരുടെയും മുന്നിലിട്ടാണ് ആക്രമണം നടത്തിയത്.

Exit mobile version