പതിനൊന്നുകാരിയായ സഹോദരിയെ കൊന്നത് പതിനാലുകാരി, കൊലപാതകത്തിന്റെ കാരണം കേട്ട് ഞെട്ടി വീട്ടുകാരും പോലീസും ; വൈറലായി കുറിപ്പ്

കൊല്ലപ്പെട്ട പതിനൊന്ന്കാരിയുടെ അമ്മയുടെ സഹോദരിപുത്രിയായ 14 കാരിയാണ് കൊലപാതകി

എടപ്പാള്‍: ഈ മാസം 22 നായിരുന്നു അമ്മ വീട്ടില്‍ അവധി ആഘോഷിക്കാനെത്തിയ പതിനൊന്നുകാരിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്. എടപ്പാള്‍ പൊറൂക്കര കുറുപ്പത്ത് വളപ്പില്‍ സുരേഷിന്റെ മകള്‍ അര്‍ച്ചന(11)യാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അധ്യാപകനായ ഫഖ്‌റുദ്ധീന്‍ പന്താവൂര്‍ എഴുതിയ ഒരു കുറിപ്പാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

തന്റെ നാടിനടുത്ത് ദിവസങ്ങള്‍ക്ക് മുമ്പ് പതിനൊന്ന് വയസ്സുള്ള അര്‍ച്ചന എന്നൊരു പെണ്‍കുട്ടി ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടവെന്നും അധികം വൈകാതെതന്നെ അതൊരു കൊലപാതകമാണെന്ന് തിരിച്ചറിഞ്ഞെന്നും. കൊലപാതകിയാരെന്ന് അറിഞ്ഞപ്പോള്‍ വീട്ടുകാരും പോലീസും ഒരു പോലെ ഞെട്ടിയെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

കൊല്ലപ്പെട്ട പതിനൊന്ന്കാരിയുടെ അമ്മയുടെ സഹോദരി പുത്രിയായ 14 കാരിയാണ് കൊലപാതകി. ഈ അരും കൊലയുടെ കാരണമാണ് ഞെട്ടിച്ചത്. അര്‍ച്ചന പഠിക്കാന്‍ മിടുക്കിയായിരുന്നു. ഇത്തവണ യു എസ് എസ് സ്‌കോളര്‍ഷിപ്പും കിട്ടിയിരുന്നു. വീട്ടുകാര്‍ അവളെ അനുമോദനം കൊണ്ട് മൂടിയപ്പോള്‍ സഹോദരിയായ താന്‍ ഏറെ ഒറ്റപ്പെട്ടുവെന്നും ഇതിന്റെ പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും കുട്ടി പോലീസിനോട് പറഞ്ഞെന്ന് കുറിപ്പില്‍ പറയുന്നു.

എന്തിനായിരുന്നു ഈ അരും കൊല? പകയും അസൂയയും ആ പതിനാല് കാരിയുടെ കുഞ്ഞിളം മനസ്സില്‍ പിശാചിനെ വളര്‍ത്തിയത് എന്തിനായിരുന്നു? നമ്മുടെ കുട്ടികള്‍ക്ക്, കുടുംബത്ത് എന്തൊക്കെയാണ് സംഭവിക്കുന്നത്? ആരാണിവിടെ കുറ്റക്കാര്‍ ? എന്നും ഫഖ്‌റുദ്ധീന്‍ പന്താവൂര്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിക്കുന്നു

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

‘ഒരു തരം മരവിപ്പോടെയാണ് ഞാന്‍ ഇത് എഴുതുവാന്‍ ഇരിക്കുന്നത്. എത്രമാത്രം അപകടങ്ങളാണ് നമ്മള്‍ അറിയാതെ പോലും മറഞ്ഞിരിക്കുന്നത് എന്ന തിരിച്ചറിവിന്റെ ഒരു മടുപ്പ്. എന്റെ നാടിനടുത്ത് ദിവസങ്ങള്‍ക്ക് മുമ്പ് പതിനൊന്ന് വയസ്സുള്ള അര്‍ച്ചന എന്നൊരു പെണ്‍കുട്ടി ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടു.അധികം വൈകാതെതന്നെ അതൊരു കൊലപാതകമാണെന്ന് തിരിച്ചറിഞ്ഞു. കൊലപാതകിയും അതിലേക്ക് നയിച്ച കാരണവും അറിഞ്ഞപ്പോഴാണ് വീട്ടുകാരും നാട്ടുകാരും ഒരു പോലെ ഞെട്ടിയത്. എടപ്പാള്‍ പൊറൂക്കരയിലെ വീട്ടില്‍ നിന്ന് ആനക്കരയിലെ അമ്മ വീട്ടിലേക്ക് വിരുന്ന് വന്നതായിരുന്നു അര്‍ച്ചന.സന്തോഷത്തിന്റെ നാളുകള്‍. എല്ലാവരും പുറത്തുപോയപ്പോള്‍ വീട്ടില്‍ അവശേഷിച്ചത് മരണപ്പെട്ട പതിനൊന്ന് കാരിയും അമ്മയുടെ സഹോദരി മകളായ 14 കാരിയും അമ്മൂമയും.തെരഞ്ഞെടുപ്പിന്റെ തലേദിവസം.തൊടിയില്‍ തേങ്ങയിടാന്‍ ആളെത്തിയതിനാല്‍ അമ്മൂമ തൊടിയിലേക്ക് പോയി.ഇന്നേരമാണ് കുട്ടി കൊല്ലപ്പെട്ടുന്നത്.കൊലപാതകി സഹോദരിയായ 14 കാരി തന്നെ!

എന്തിനായിരുന്നു ഈ അരും കൊല? പകയും അസൂയയും ആ പതിനാല് കാരിയുടെ കുഞ്ഞിളം മനസ്സില്‍ പിശാചിനെ വളര്‍ത്തിയത് എന്തിനായിരുന്നു? ഒരു നിമിഷം അവള്‍ അവളെത്തന്നെ മറന്നു. ആ കുഞ്ഞിളം കൈകള്‍ കൊണ്ട് സഹോദരിയുടെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊന്ന് കളഞ്ഞു.അത്രമേല്‍ ഒറ്റപ്പെടലും കളിയാക്കലും അവളെ പിശാചാക്കിയിരുന്നു.ഒന്നുമറിയാത്ത ആ കുഞ്ഞ് ജീവന്‍ നഷ്ടപ്പെട്ട് സ്വപ്നങ്ങള്‍ തകര്‍ന്ന് സോഫയില്‍ ഉറക്കത്തിലെന്ന പോലെ നിത്യതയിലേക്ക് മയങ്ങി.

പോലീസിന് കാര്യങ്ങള്‍ ഏറെക്കുറെ ആദ്യമെ ബോധ്യപ്പെട്ടിരുന്നു.കുറ്റബോധം ആ പതിനാല് കാരിയെ തളര്‍ത്തി. അവള്‍ എല്ലാം പോലീസുകാരോട് തുറന്ന് പറഞ്ഞു.’അര്‍ച്ചന പഠിക്കാന്‍ മിടുക്കിയായിരുന്നു.ഇത്തവണ യു എസ് എസ് സ്‌കോളര്‍ഷിപ്പും കിട്ടിയിരുന്നു. വീട്ടുകാര്‍ അവളെ അനുമോദനം കൊണ്ട് മൂടിയപ്പോള്‍ സഹോദരിയായ താന്‍ ഏറെ ഒറ്റപ്പെട്ടു. എല്ലാവര്‍ക്കും അവളെ മതി.കണ്ടു പഠിക്ക് അവളെ.അര്‍ച്ചന. അര്‍ച്ചന
എങ്ങും അവള്‍ മാത്രം. അവളെ മാത്രം മതി എപ്പോഴും. ദേഷ്യം പകയായി..പകയുടെ ഒടുവില്‍ അവളെ കൊല്ലണമെന്നായി. ഒന്നും ചിന്തിച്ചില്ല… ഷാള്‍ മുറുക്കി കൊന്ന് കളഞ്ഞു.ആ പതിനാലുകാരി കണ്ണീരോടെ എല്ലാം തുറന്നു പറഞ്ഞു.

ആ 14 കാരിയുടെ വാക്കുകള്‍ വീട്ടുകാരെയും പോലീസുകാരെയും ഒരുപോലെ ഞെട്ടിച്ചു.കൊല്ലപ്പെട്ടതും കൊലയാളിയും ഒരെ ചെടിയുടെ പൂക്കള്‍. ആ കുടുംബത്തിന്റെ സങ്കടത്തിന് ആര്‍ക്ക് ആശ്വാസം നല്‍കാനാവും.നമ്മുടെ കുട്ടികള്‍ക്ക്… കുടുംബത്ത് എന്തൊക്കെയാണ് സംഭവിക്കുന്നത്.ആരാണിവിടെ കുറ്റക്കാര്‍ ?ഒരിക്കലും കുട്ടികളെ മറ്റു കുട്ടികളുമായി താരതമ്യം ചെയ്ത് സംസാരിക്കരുതെന്ന യാഥാര്‍ത്ഥ്യം എത്ര രക്ഷിതാക്കള്‍ പാലിക്കാറുണ്ട്. പലപ്പോഴും ഈ താരതമ്യപ്പെടുത്തല്‍ കുറ്റപ്പെടുത്തലിലൂടെയാണ്. സിനിമയും കാഴ്ചകളും കുഞ്ഞുമനസ്സുകളെ പല കള്ളത്തരങ്ങള്‍ക്കും ക്രൂരതകള്‍ക്കും സ്വാധീനം ചെലുത്തുന്നുണ്ട്.സൗഹാര്‍ദ്ധവും സ്‌നേഹവുമുള്ള കുടുംബാന്തരീക്ഷം സൃഷ്ടിക്കുക മാത്രമാണ് പരിഹാരം.’

Exit mobile version