തെരഞ്ഞെടുപ്പില്‍ ഇടത് തരംഗം ഉണ്ടായെന്ന് സിപിഎം;18 സീറ്റുകളില്‍ വിജയിക്കും, യുഡിഎഫില്‍ നിന്ന് വിജയിക്കുക രാഹുലും കുഞ്ഞാലികുട്ടിയും മാത്രം!

മലപ്പുറം, വയനാട് ഒഴികെയുള്ള മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് വിജയിക്കുമെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍.

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഇടതുപക്ഷം 18 സീറ്റുകള്‍ നേടുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷന്‍. മലപ്പുറം, വയനാട് ഒഴികെയുള്ള മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് വിജയിക്കുമെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍.

തെരഞ്ഞെടുപ്പ് ക്രമീകരിക്കുന്നതില്‍ പാളിച്ചകള്‍ സംഭവിച്ചെങ്കിലും തെരഞ്ഞെടുപ്പ് നല്ല നിലയില്‍ നടത്താന്‍ കമ്മീഷന് കഴിഞ്ഞെന്നും, രാഹുല്‍ ഗാന്ധിക്ക് മറ്റ് മണ്ഡലങ്ങളില്‍ സ്വാധീനം ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും കോടിയേരി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

ഭൂരിപക്ഷ വോട്ടുകള്‍ മൂന്നായി വിഭജിക്കപ്പെട്ടു. പോളിങ് ശതമാനം വര്‍ധിച്ചത് അനുകൂലമാകുമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം കോടിയേരി പറഞ്ഞു.

ബിജെപി ഇത്തവണ കേരളത്തില്‍ സീറ്റ് നേടില്ല. ബിജെപിക്ക് വോട്ട് വര്‍ധിക്കും. ബിജെപി കോണ്‍ഗ്രസിന് വോട്ട് മറിച്ചാലും ഇടതുപക്ഷം വിജയിക്കും. സാധാരണ ഇടത്പക്ഷത്തിന് ലഭിക്കാത്ത വോട്ടുകള്‍ ഇത്തവണ ലഭിച്ചു. ഇടത് വോട്ടുകളുടെ ഏകീകരണം ഉണ്ടായി. സിപിഎമ്മിനെ എതിര്‍ക്കുന്ന ഇടത് വോട്ടുകളും എല്‍ഡിഎഫിന് ലഭിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബിജെപി പലയിടത്തും യുഡിഎഫിന് വോട്ടുമറിച്ചെന്നും സെക്രട്ടറിയേറ്റ് വിലയിരുത്തി. ന്യൂനപക്ഷ വോട്ടുകളില്‍ ഏകീകരണമുണ്ടായത് എല്‍ഡിഎഫിന് അനുകൂലമായെന്നും യോഗത്തില്‍ വിലയിരുത്തലുണ്ടായി.

Exit mobile version