പ്രചാരണ വേളയില്‍ ലഭിച്ചത് ലക്ഷത്തില്‍പ്പരം തുണിത്തരങ്ങള്‍; എല്ലാം തലയിണ കവറുകളും തുണി സഞ്ചികളുമാക്കി വീണ്ടും ജനങ്ങളിലെത്തിക്കാന്‍ ഒരുങ്ങി കുമ്മനം

പര്യടനത്തിനിടെ നിരവധി ഷോളുകളും, തോര്‍ത്തും പൊന്നാടകളുമാണ് ലഭിച്ചത്.

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന്റെ ഭാഗമായി ബിജെപി നേതാവ് കുമ്മനം രാജശേഖരന് ലഭിച്ചത് ലക്ഷത്തില്‍പ്പരം തുണിത്തരങ്ങള്‍. എല്ലാം തലയിണ കവറുകളോ തുണി സഞ്ചികളോ ആയി നിര്‍മ്മിച്ച് ജനങ്ങളിലേയ്ക്ക് തന്നെ എത്തിക്കാന്‍ പ്രഖ്യാപിച്ചിരിക്കുകയാണ് നേതാവ്. പര്യടനത്തിനിടെ നിരവധി ഷോളുകളും, തോര്‍ത്തും പൊന്നാടകളുമാണ് ലഭിച്ചത്.

അവ മുഴുവന്‍ നഷ്ടപ്പെടാതെ ആദരപൂര്‍വ്വം സ്വീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നുവെന്ന് കുമ്മനം ഫേസ്ബുക്കില്‍ കുറിച്ചു. ഇവ വലിച്ചെറിയുകയോ കത്തിക്കുകയോ വേണ്ട പകരം മൂല്യവര്‍ധിത ഉല്‍പ്പന്നമായി വിപണിയിലെത്തിക്കാനാണ് ശ്രമിക്കുന്നതെന്നും കുമ്മനം പറയുന്നു. ഇതിനായി തുണിത്തരങ്ങള്‍ തരംതിരിക്കുകയാണ് ഇപ്പോള്‍.

ഇതിന് പുറമെ മണ്ഡലത്തില്‍ സ്ഥാപിച്ച എല്ലാ പ്രചാരണ ബോര്‍ഡുകളും തിരിച്ചെടുത്ത് ഇവ ഗ്രോബാഗുകളാക്കാനും തീരുമാനിച്ചിട്ടുണ്ട്. പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുകയും പകരം പ്രകൃതിസൗഹൃദ വസ്തുക്കള്‍ ഉപയോഗിക്കുകയും ചെയ്യുന്ന ജീവിതശൈലി പ്രചരിപ്പിക്കുകയാണ് ഈ സംരംഭത്തിന്റെ ഉദ്ദേശമെന്നും കുമ്മനം കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

എന്റെ തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ഷാളുകളും തോര്‍ത്തും പൊന്നാടയും ഉള്‍പ്പെടെ ഒരു ലക്ഷത്തില്‍പ്പരം തുണിത്തരങ്ങളാണ് ജനങ്ങളില്‍ നിന്നും ലഭിച്ചത്. അവ മുഴുവന്‍ നഷ്ടപ്പെടാതെ ആദരപൂര്‍വ്വം സ്വീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നു. ഇവയെ മൂല്യവര്‍ദ്ധിത വസ്തുക്കളാക്കി മാറ്റി വീണ്ടും ജനങ്ങള്‍ക്ക് ഉപയോഗപ്രദമാക്കണം എന്നാണ് എന്റെ ആഗ്രഹം. ഇപ്പോള്‍ അവ തരം തിരിച്ചു വരികയാണ്. താമസിയാതെ തുണി സഞ്ചി, തലയിണ കവര്‍ തുടങ്ങിയവ തയ്ക്കുന്നതിനു ഉദ്ദേശിക്കുന്നു.

ഇലക്ഷന്‍ കാലത്ത് പ്രചാരണാര്‍ഥം വഴിയോരങ്ങളില്‍ വെച്ചിരുന്ന ബോര്‍ഡുകള്‍ തിരിച്ചെടുത്ത് അവ ഗ്രോബാഗുകളാക്കാനുള്ള പ്രവര്‍ത്തനവും ആരംഭിച്ചിട്ടുണ്ട്. പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുകയും പകരം പ്രകൃതിസൗഹൃദ വസ്തുക്കള്‍ ഉപയോഗിക്കുകയും ചെയ്യുന്ന ജീവിതശൈലി പ്രചരിപ്പിക്കുകയാണ് ഈ സംരംഭത്തിന്റെ ഉദ്ദേശം.

Exit mobile version