‘ശബരിമലയിലേക്ക് പോകുമല്ലേടീ’ എന്ന് ചോദിച്ച് വീടിനുനേരെ കല്ലേറ്; രശ്മി ആര്‍ നായരുടെ പരാതിയില്‍ ഒരാള്‍ പോലീസ് കസ്റ്റഡിയില്‍

പത്തനാപുരം: സോഷ്യല്‍ മീഡിയ ആക്റ്റിവിസ്റ്റായ രശ്മി ആര്‍ നായരുടെ വീടിന് നേര്‍ക്ക് കല്ലെറിഞ്ഞ സംഭവത്തില്‍ ഒരാള്‍ പോലീസ് കസ്റ്റഡിയില്‍. രശ്മിയുടെ പത്തനാപുരം കരിമ്പാലൂരുള്ള വീടിന് നേര്‍ക്കായിരുന്നു അക്രമം. ഇന്ന് മൂന്നു മണിയോടെ, ‘ശബരിമലയിലേക്ക് പോകുമല്ലേടീ’ എന്ന് ചോദിച്ചായിരുന്നു വീടിന് നേര്‍ക്ക് തുടര്‍ച്ചയായി കല്ലെറിഞ്ഞതെന്ന് രശ്മി. ശബ്ദം കേട്ട് പുറത്തിറങ്ങി വന്നപ്പോള്‍ അക്രമി സിറ്റൗട്ടിലേക്ക് കയറി വന്നു. അവിടെ നിന്ന് ഇറക്കി വിട്ടതിന് ശേഷം അയാള്‍ വീടിന്റെ മതിലിന് പുറത്ത് നിന്നുക്കൊണ്ട് കല്ലെറിഞ്ഞതായും രശ്മി പറയുന്നു.

സംഭവം നടന്ന് അരമണിക്കൂറിനുള്ളില്‍ രശ്മി ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ശബരിമലയ്ക്ക് പോകും അല്ലേടി എന്ന് ചോദിച്ചു വീടിനു നേരെ കല്ലുകള്‍ വീണു തുടങ്ങി. ഇപ്പോഴും തുടരുന്നു, കുട്ടികള്‍ പേടിച്ചിട്ടുണ്ട്. പത്തനാപുരം സിഐ യെയും പോലീസ് സ്റ്റേഷനിലും അറിയിച്ചിട്ടുണ്ട്.” ഇങ്ങനെയായിരുന്നു രശ്മിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

സ്റ്റേഷനില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അരമണിക്കൂറിനുള്ളില്‍ തന്നെ അക്രമം നടത്തിയ ആളെ പോലീസ് കൊണ്ടുപോയി. സംഭവത്തില്‍ പരാതി നല്‍കിയിട്ടുണ്ട്. ഞങ്ങളുടെ വീടിന് തൊട്ടടുത്തുള്ള ആള്‍ തന്നെയാണ്. രാജന്‍ എന്നാണ് അയാളെ എല്ലാവരും വിളിക്കുന്നതെന്നും രശ്മി വെളിപ്പെടുത്തി. സംഭവത്തില്‍ അക്രമിയെ ചോദ്യം ചെയ്തു വരികയാണെന്നും അതിന് ശേഷം മാത്രമേ വിശദവിവരങ്ങള്‍ പറയാന്‍ സാധിക്കുമെന്നും പത്തനാപുരം എസ്‌ഐ ജോസഫ് ലിയോ പറഞ്ഞു.

Exit mobile version