തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് മദ്യപിച്ചെത്തി; ഉദ്യോഗസ്ഥനെ സസ്പെന്റ് ചെയ്ത് സബ് കളക്ടര്‍ രേണുരാജ്

അതേസമയം തെരഞ്ഞെടുപ്പ് ജോലിയില്‍ കൃത്യവിലോപം കാണിച്ചതിന് 5 പോളിങ് ഉദ്യോഗസ്ഥരാണ് അറസ്റ്റിലായിരിക്കുന്നത്

ഇടുക്കി: കേരളം ഇന്ന് പതിനേഴാം ലോക്സഭയിലേക്കുള്ള മൂന്നാംഘട്ട വോട്ടെടുപ്പില്‍ വിധിയെഴുതുകയാണ്. സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും പോളിങ് വളരെ നല്ലരീതിയില്‍ പുരോഗമിക്കുകയാണ്. എല്ലാ പോളിങ് ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ടനിരയാണ്.

അതേസമയം തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് മദ്യപിച്ചെത്തിയ ഉദ്യോഗസ്ഥനെ ദേവികുളം സബ് കളക്ടര്‍ രേണുരാജ് സസ്പെന്റ് ചെയ്തശേഷം അറസ്റ്റ് ചെയ്യാന്‍ പോലീസിന് നിര്‍ദേശം നല്‍കി.കെവി ഗോപിയെയാണ് അന്വേഷണവിധേയമായി സസ്പെന്റ് ചെയ്തിരിക്കുന്നത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്താത്ത ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്ത് ഹാജരാക്കണമെന്നും സബ് കളക്ടര്‍ ഉത്തരവിട്ടിട്ടുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഡ്യൂട്ടിക്കെത്താത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് രേണുരാജ് ഇന്നലെ പറഞ്ഞിരുന്നു.

അതേസമയം തെരഞ്ഞെടുപ്പ് ജോലിയില്‍ കൃത്യവിലോപം കാണിച്ചതിന് 5 പോളിങ് ഉദ്യോഗസ്ഥരാണ് അറസ്റ്റിലായിരിക്കുന്നത്. അടിമാലി എസ്എന്‍ഡിപി സ്‌കൂളില്‍ ഡ്യൂട്ടിക്കെത്താത്ത ജൂനിയര്‍ എംബ്ലോയിമെന്റ് ഓഫീസര്‍ എലിസബത്ത്, ആനക്കുളത്ത് ഡ്യൂട്ടിക്കെത്താത്ത ഡെന്നി അഗസ്റ്റിന്‍, ഉടുബുംചോല എഎല്‍പിഎസ് സ്‌കൂളില്‍ ഡ്യൂട്ടിക്കെത്താത്ത മണികണ്ഡന്‍ എന്നിവരെയും അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ സബ് കളക്ടര്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Exit mobile version