യാത്രക്കാരെ മര്‍ദ്ദിച്ച സംഭവം; കല്ലടയിലെ രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍, ബസ് ഹാജരാക്കാന്‍ നിര്‍ദേശം

സംഭവം നടന്ന ബസ് ഉടനെ സ്റ്റേഷനിലെത്തിക്കാന്‍ കൊച്ചി മരട് പോലീസ് കല്ലട കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കൊച്ചി: യാത്രക്കാരെ മര്‍ദ്ദിച്ച സംഭവത്തില്‍ കല്ലട ബസിലെ രണ്ട് ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റൊരു ജീവനക്കാരനെ കസ്റ്റഡിയിലെടുത്തു. ജയേഷ്. ജിതിന്‍ എന്നീ ജീവനക്കാരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. സംഭവം നടന്ന ബസ് ഉടനെ സ്റ്റേഷനിലെത്തിക്കാന്‍ കൊച്ചി മരട് പോലീസ് കല്ലട കമ്പനിയോട് നിര്‍ദേശിച്ചിട്ടുണ്ട്. ഇന്ന് ഉച്ചയോടെ ഈ ബസ് മരട് സ്റ്റേഷനിലെത്തും.

സംഭവം നടന്നപ്പോള്‍ ബസ് സ്റ്റേഷനിലെത്തിക്കാന്‍ പോലീസ് ആലോചിച്ചിരുന്നുവെങ്കിലും ബസില്‍ ദീര്‍ഘദൂരയാത്രക്കാരുള്ളതിനാല്‍ യാത്ര തുടരാന്‍ അനുവദിക്കുകയായിരുന്നു. ഇന്ന് രാവിലെ തിരുവനന്തപുരത്ത് എത്തിയ ബസ് ഉച്ചയോടെ മരട് സ്റ്റേഷനിലെത്തിക്കാം എന്ന് ജീവനക്കാര്‍ പോലീസിനെ അറിയിച്ചതായാണ് വിവരം.

യാത്രക്കാരെ മര്‍ദ്ദിച്ചതുമായി ബന്ധപ്പെട്ട് പോലീസില്‍ പരാതി നല്‍കിയ അജയ് ഘോഷിനോട് മൊഴിയെടുക്കാന്‍ വേണ്ടി സ്റ്റേഷനില്‍ ഹാജരാവാന്‍ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

തിരുവനന്തപുരത്ത് നിന്ന് ബംഗളൂരൂവിലേക്ക് പുറപ്പെട്ട സ്വകാര്യ ബസില്‍ ശനിയാഴ്ച അര്‍ധരാത്രിയിലാണ് അക്രമം നടന്നത്. ജേക്കബ് ഫിലിപ്പ് എന്ന യാത്രക്കാരന്‍ ഫേസ്ബുക്കില്‍ പോസ്റ്റുചെയ്ത ദൃശ്യങ്ങളിലൂടെയാണ് അതിക്രമം പുറത്തായത്. ഇന്നലെ രാത്രി ഹരിപ്പാട് പിന്നിട്ട ബസ് തകരാറായി വഴിയില്‍ കിടന്നിരുന്നു. ദീര്‍ഘനേരം കഴിഞ്ഞിട്ടും ഇത് സംബന്ധിച്ച് യാത്രക്കാര്‍ക്ക് ബസ് ജീവനക്കാര്‍ യാതൊരു മറുപടിയും നല്‍കിയില്ലെന്നാണ് ജേക്കബ് ഫിലിപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്.

യാത്രക്കാരായ രണ്ട് യുവാക്കള്‍ ഇത് സംബന്ധിച്ച് തര്‍ക്കിച്ചതായിരുന്നു തുടക്കം. ബസ് പിന്നീട് വൈറ്റിലയിലെത്തിയപ്പോള്‍ കൂടുതല്‍ ബസ് ജീവനക്കാര്‍ ബസിലേക്ക് ഇരച്ച് കയറുകയും യുവാക്കളെ മര്‍ദ്ദിക്കുകയുമായിരുന്നു. ജേക്കബ് ഫിലിപ്പ് തന്റെ ഫോണില്‍ ഈ വീഡിയോ ദൃശ്യം പകര്‍ത്തുകയും പിന്നീട് ഫേസ്ബുക്കില്‍ പങ്കുവയ്ക്കുകയുമായിരുന്നു. സംഭവത്തെ കുറിച്ച് ദീര്‍ഘമായൊരു കുറിപ്പും അദ്ദേഹം എഴുതിയിരുന്നു.

വൈറ്റിലയില്‍ വെച്ച് മര്‍ദ്ദിച്ചവശരാക്കിയ ശേഷം യുവാക്കളെയും അജയ് ഘോഷ് എന്ന മറ്റൊരാളെയും ഇവര്‍ ഇറക്കിവിട്ടു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ മരട് പോലീസ് എസ്‌ഐ വിനോദ് ഇവരോട് ആശുപത്രിയില്‍ പോകാന്‍ ആവശ്യപ്പെട്ടു. ‘മൂന്ന് പേരെയും ഒരു ഓട്ടോറിക്ഷയില്‍ കയറ്റി തൃപ്പൂണിത്തുറ ആശുപത്രിയിലേക്ക് വിട്ടതാണ്. എന്നാല്‍ അവര്‍ അങ്ങോട്ടേക്ക് പോയില്ല. മര്‍ദ്ദനമേറ്റത് പാലക്കാട് സ്വദേശിക്കും വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശിക്കുമാണ്. ഇരുവരും ഈറോഡ് പഠിക്കുന്ന വിദ്യാര്‍ത്ഥികളാണ്.

തിരുവനന്തപുരത്ത് സുഹൃത്തിന്റെ വീട്ടില്‍ പോയ ശേഷം തിരികെ പോവുകയായിരുന്നു. ഇവര്‍ക്കൊപ്പം തൃശ്ശൂരിലേക്ക് പോവുകയായിരുന്ന അജയ് ഘോഷ് എന്നൊരാളും ഉണ്ടായിരുന്നു. ഇദ്ദേഹം നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മൂന്ന് സുരേഷ് കല്ലട ബസ് ജീവനക്കാര്‍ക്ക് എതിരെ കേസെടുത്തിട്ടുള്ളത്.

Exit mobile version