ലോക്‌സഭാ തെരഞ്ഞെടുപ്പ്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; സംസ്ഥാനത്ത് 58,138 പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സുരക്ഷാചുമതല

സംസ്ഥാനത്ത് തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ.

തിരുവനന്തപുരം: സംസ്ഥാനത്ത് തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ. സുരക്ഷാചുമതലയ്ക്കായി സംസ്ഥാനത്ത് 58,138 പോലീസ് ഉദ്യോഗസ്ഥരെയും 11,781 സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍മാരെയും നിയോഗിച്ചിട്ടുണ്ട്. പ്രശ്ന സാധ്യതയുള്ള 272 സ്ഥലങ്ങളില്‍ അധിക സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ചൊവ്വാഴ്ചയാണ് കേരളത്തില്‍ തെരഞ്ഞെടുപ്പ്. കേരളത്തിലെ എല്ലാ ലോക്സഭാ മണ്ഡലങ്ങളിലും സ്വതന്ത്രവും നീതിപൂര്‍വ്വവും ഭയരഹിതവുമായി വോട്ടെടുപ്പ് പൂര്‍ത്തിയാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായി ലോകനാഥ് ബെഹ്റ അറിയിച്ചു.

തിരുവനന്തപുരം പോലീസ് ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ഇലക്ഷന്‍ സെല്ലിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് എമ്പാടും തെരഞ്ഞെടുപ്പിനായി പോലീസ് സേനയെ വിന്യസിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി.

തെരഞ്ഞെടുപ്പു ജോലികള്‍ക്കായി കേരളാ പോലീസില്‍ നിന്ന് മാത്രം 58,138 പോലീസ് ഉദ്യോഗസ്ഥരെയാണ് ഇത്തവണ നിയോഗിച്ചിരിക്കുന്നത്. ഇവരില്‍ 3,500 പേര്‍ വനിതാ പോലീസ് ഉദ്യോഗസ്ഥരാണ്. 240 ഡിവൈഎസ്പിമാര്‍, 677 ഇന്‍സ്പെക്റ്റര്‍മാര്‍, 3,273 എസ്‌ഐ /എഎസ്‌ഐമാര്‍ എന്നിവരും അടങ്ങിയതാണ് കേരളാ പോലീസിന്റെ സംഘം.

കൂടാതെ സിഐഎസ്എഫ്, സിആര്‍പിഎഫ്, ബിഎസ്എഫ് എന്നിവയില്‍ നിന്ന് 55 കമ്പനി ജവാന്‍മാരും തമിഴ്നാട്ടില്‍ നിന്ന് 2,000 പോലീസ് ഉദ്യോഗസ്ഥരും കര്‍ണ്ണാടകത്തില്‍ നിന്ന് 1,000 പൊലീസ് ഉദ്യോഗസ്ഥരെയും തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി കേരളത്തിലെത്തിയിട്ടുണ്ട്.

അനിഷ്ടസംഭവങ്ങള്‍ നേരിടുന്നതിന് സംസ്ഥാനത്ത് 1,527 ഗ്രൂപ്പ് പട്രോളിങ് സംഘങ്ങളെയും നിയോഗിച്ചിട്ടുണ്ട്. പോലീസ് സ്റ്റേഷന്‍, ഇലക്ഷന്‍ സബ് ഡിവിഷന്‍, ജില്ലാതലങ്ങളില്‍ സ്ട്രൈക്കിങ് സംഘങ്ങളെയും സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്. അനധികൃതമായി പണം കൊണ്ടുപോകുന്നതും വിതരണം ചെയ്യുന്നതും തടയുന്നതിനായി 402 ഫ്ളൈയിങ് സ്‌ക്വാഡുകളും 412 സ്റ്റാറ്റിക് സര്‍വൈലന്‍സ് സംഘങ്ങളും രംഗത്തുണ്ട്.

കൂടാതെ, ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍മാരുടെ സഹായത്തോടെ കണ്ടെത്തിയ പ്രശ്ന സാധ്യതയുള്ള 272 സ്ഥലങ്ങളിലും മാവോയിസ്റ്റ് ഭീഷണിയുള്ള 162 സ്ഥലങ്ങളിലും 245 ബൂത്തുകളിലും കേന്ദ്ര സായുധ പോലീസ് സംഘത്തെ വിന്യസിച്ചു. പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ അധിവസിക്കുന്ന പ്രദേശങ്ങളില്‍ അവര്‍ക്ക് തടസ്സമില്ലാതെ ബൂത്തുകളില്‍ എത്താനും സമ്മതിദാനാവകാശം വിനിയോഗിക്കാനും ആവശ്യമായ സുരക്ഷാസംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി. ഈ മേഖലകളില്‍ മുഴുവന്‍ സമയവും അതീവജാഗ്രത പുലര്‍ത്തുന്നതിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Exit mobile version