പൈതലിനായി കേരളക്കര ഒന്നടങ്കം പ്രാര്‍ത്ഥിച്ചപ്പോള്‍ ‘ജിഹാദിയുടെ വിത്തെന്ന്’ ഹിന്ദുരാഷ്ട്ര സേവകന്‍; വിഷ വിത്തിനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ശക്തം! ഡിജിപിക്ക് പരാതി നല്‍കി

ഇന്നലെയാണ് പൈതലിനെയും കൊണ്ട് മംഗലാപുരത്ത് നിന്നും തിരുവനന്തപുരത്തെ ശ്രീചിത്തിര ആശുപത്രിയിലേയ്ക്കാണ് യാത്ര തിരിച്ചത്.

തിരുവനന്തപുരം: മംഗലാപുരത്ത് നിന്ന് കൊച്ചിയിലേയ്ക്ക് അതിസാഹസികമായി എത്തിച്ച 15 ദിവസം പ്രായമായ പൈതലിനെ ജിഹാദിയുടെ കുഞ്ഞ് എന്ന് പറഞ്ഞ് അധിക്ഷേപ കുറിപ്പുമായി ഹിന്ദു രാഷ്ട്ര സേവകന്‍. ബിനില്‍ സോമസുന്ദരം എന്നയാള്‍ ആണ് വര്‍ഗീയ വിഷം ചീറ്റിയത്. കുഞ്ഞിന്റെ ഹൃയവാല്‍വിന് തകരാര്‍ ആണ്. നിലവില്‍ കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. തീവ്രപരിചരണ വിഭാഗത്തിലാണ് കുഞ്ഞ് ഇപ്പോള്‍ ഉള്ളത്.

ഇന്നലെയാണ് പൈതലിനെയും കൊണ്ട് മംഗലാപുരത്ത് നിന്നും തിരുവനന്തപുരത്തെ ശ്രീചിത്തിര ആശുപത്രിയിലേയ്ക്ക് യാത്ര തിരിച്ചത്. അതിനു മുമ്പ് റോഡ് ക്ലിയര്‍ ചെയ്യണമെന്ന് അപേക്ഷയും നിര്‍ദേശങ്ങളും മുന്‍പ് നല്‍കിയിരുന്നു. ഇത് കേരളക്കര മുഴുവന്‍ എത്തിയതോടെ ആ കുഞ്ഞു ഹൃദയത്തിനായി സംസ്ഥാനം ഒന്നടങ്കം കൈകോര്‍ത്തു.

വഴിയില്‍ ഒരു വാഹനം പോലും ഇല്ലാത്ത രീതിയില്‍ വഴിയൊരുക്കി. ചീറി പായുന്ന ആംബുലന്‍സിന് പല ഭാഗങ്ങളില്‍ നിന്നും എസ്‌കോട്ടുകളും എത്തി. കുട്ടിയുടെ നില വഷളായേക്കുമോ എന്ന ഭയം അലട്ടിയതോടെ സംഭവത്തില്‍ ആരോഗ്യമന്ത്രി കെകെ ഷൈലജയും ഇടപ്പെട്ടു. കുട്ടിയെ എത്രയും വേഗം അമൃത ആശുപത്രിയിലേയ്ക്ക് മാറ്റുവാന്‍ നിര്‍ദേശവും നല്‍കുകയായിരുന്നു. കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചതോടെയാണ് കേരളക്കരയുടെയും ശ്വാസം നേരെയായത്. അത്രമേല്‍ ജാഗ്രതയും കുഞ്ഞിനായി പ്രാര്‍ത്ഥിക്കുകയും ചെയ്തിരുന്നു.

ഈ സാഹചര്യത്തിലാണ് വര്‍ഗീയ വിഷം ചീറ്റി ബിനില്‍ സോമസുന്ദരം എത്തിയത്. പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെ രൂക്ഷവിമര്‍ശനങ്ങളും മറ്റുമാണ് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. ഈ വിഷ വിത്തിനെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്നാണ് ആവശ്യം. സംഭവത്തില്‍ അഭിഭാഷകനായ ശ്രീജിത്ത് പെരുമന ബിനില്‍ സോമസുന്ദരത്തിനെതിരെ ഡിജിപിക്ക് പരാതിയും നല്‍കിയിട്ടുണ്ട്. കര്‍ശന നടപടിയെടുക്കുമെന്ന് പോലീസ് അറിയിച്ചെന്നും അദ്ദേഹം കുറിച്ചു. പരാതി നല്‍കിയ വിവരം ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം അറിയിച്ചത്.

സംഭവം വിവാദമായതോടെ ഇയാള്‍ പോസ്റ്റ് മുക്കി. ശേഷം ആരോ ഹാക്ക് ചെയ്‌തെന്ന് മറ്റൊരു കുറിപ്പിട്ട് രക്ഷപ്പെടാനുള്ള ശ്രമവും നടത്തിയിട്ടുണ്ട്. എന്നാല്‍ സമാനമായ പോസ്റ്റ് ട്വിറ്ററിലും ഇയാള്‍ ഇട്ടിരുന്നു. ഇത് പിന്‍വലിക്കാന്‍ വൈകിയത് ചൂണ്ടികാട്ടി സോഷ്യല്‍ മീഡിയ അതിശക്തമായ വിമര്‍ശനമാണ് ഇയാള്‍ക്കെതിരെ ഉയര്‍ത്തുന്നത്. ഒരേ സമയം ട്വിറ്ററും ഫേസ്ബുക്കും ഹാക്ക് ചെയ്‌തോ എന്ന ചോദ്യവും ഉയര്‍ത്തുന്നവരുണ്ട്. ഹിന്ദു രാഷ്ട്ര സേവകനാണ് എന്ന് സ്വയം പരിചയപ്പെടുത്തുന്ന ഇയാള്‍ കടവൂര്‍ സ്വദേശിയാണ്.

ബിനില്‍ സോമസുന്ദരത്തിന്റെ കുറിപ്പ്;

‘കെ എല്‍ 60 ജെ 7739 എന്ന ആംബുലന്‍സിനായ് കേരളമാകെ തടസ്സമില്ലാതെ ഗതാഗതം ഒരുക്കണം. കാരണം അതില്‍ വരുന്ന രോഗി ‘സാനിയ-മിത്താഹ്’ ദമ്പതികളുടേതാണ്. ചികിത്സ സര്‍ക്കാര്‍ സൗജന്യമാക്കും. കാരണം ന്യൂനപക്ഷ(ജിഹാദിയുടെ) വിത്താണ്’

ശ്രീജിത്ത് പെരുമനയുടെ കുറിപ്പ്;

ആംബുലന്‍സിലുള്ളത് ‘ന്യൂനപക്ഷ ജിഹാദിയുടെ വിത്ത്’; അമൃത ആശുപത്രിയിലെത്തിച്ച കുഞ്ഞിന് നേരെ വര്‍ഗീയ വിഷം ചീറ്റി ഫേസ്ബുക്ക് പോസ്റ്റിട്ട തീവ്രവാദിക്കെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി. കര്‍ശന നടപടിയെന്ന് പൊലീസ്. വിഷയം ശ്രദ്ധയില്‍പ്പെടുത്തിയ സുഹൃത്തുക്കള്‍ക്ക് നന്ദി.

ഇന്നലെ വൈകുന്നേരത്തോടെയാണ് ആംബുലന്‍സിലെത്തിച്ച 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞോമനയെ അധിക്ഷേപിച്ച് ബിനില്‍ സോമസുന്ദരം ഫേസ്ബുക്കിലും ട്വിറ്ററിലും കുറിപ്പിട്ടത്. കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായി മംഗലാപുരത്ത് നിന്ന് കൊച്ചിയിലേക്ക് ആംബുലന്‍സ് ചീറി പാഞ്ഞപ്പോള്‍ സമാനതകളില്ലാത്ത പ്രാര്‍ത്ഥനയുമായാണ് കേരളം കാത്തിരുന്നത്. തെരുവോരങ്ങളെല്ലാം ഒരേ മനസ്സാല്‍ ആംബുലന്‍സിന് വേണ്ടി വഴിമാറിയപ്പോള്‍ മാധ്യമങ്ങളും സോഷ്യല്‍ മീഡിയയുമെല്ലാം പിഞ്ചോമനയ്‌ക്കൊപ്പം നിന്നും. എന്നാല്‍ സോഷ്യല്‍ മീഡിയയിലൂടെ ആ കുഞ്ഞിനെ അധിക്ഷേപിച്ചും വര്‍ഗീയ വിഷം ചീറ്റിയുമുള്ള കുറിപ്പെഴുതുകയുമായിരുന്നു ബിനില്‍ സോമസുന്ദരം. ആംബുലന്‍സിലുള്ളത് ജിഹാദിയുടെ വിത്താണ് എന്നായിരുന്നു ബിനില്‍ സോമസുന്ദരം സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

Exit mobile version