മൂന്ന് ലക്ഷം രൂപയ്ക്ക് തലസ്ഥാനത്ത് നവജാത ശിശുവിനെ വിറ്റു: മക്കളില്ലാത്തതിനാല്‍, വളര്‍ത്താനാണ് കുഞ്ഞിനെ വാങ്ങിയതെന്ന് കരമന സ്വദേശിനി

തിരുവനന്തപുരം: തൈക്കാട് ആശുപത്രിയില്‍ നവജാത ശിശുവിനെ വില്‍പ്പന നടത്തി.
മൂന്ന് ലക്ഷം രൂപ വാങ്ങിയാണ് കുഞ്ഞിനെ വിറ്റത്. പണം നല്‍കി കുഞ്ഞിനെ വാങ്ങിയ കരമന സ്വദേശിനിയില്‍ നിന്ന് കുഞ്ഞിനെ പോലീസ് വീണ്ടെടുത്തു. 11 ദിവസം പ്രായമുള്ള കുഞ്ഞിനെയാണ് നല്‍കിയത്.

ഈ മാസം ഏഴിനാണ് കുഞ്ഞിനെ പ്രസവിച്ചത്. ഏപ്രില്‍ പത്തിനാണ് കരമന സ്വദേശി നവജാത ശിശുവിനെ വാങ്ങിയത്. വര്‍ഷങ്ങളായി മക്കളില്ല. മക്കളില്ലാത്തതിനാലാണ് കുഞ്ഞിനെ വാങ്ങിയതെന്നും കരമന സ്വദേശിനി പറഞ്ഞു. തനിക്ക് കുഞ്ഞിന്റെ യഥാര്‍ത്ഥ മാതാവുമായി രണ്ടു വര്‍ഷത്തെ പരിചയമുണ്ട്.

അവസ്ഥ കൊണ്ടു ചോദിച്ചതാണ്, സ്‌നേഹ ബന്ധത്തിന്റെ പുറത്താണ് കുഞ്ഞിനെ നല്‍കിയത്. അവരുടെ ഭര്‍ത്താവ് പ്രശ്‌നമുണ്ടാക്കിയപ്പോഴാണ് പണം ചോദിച്ചത്. മൂന്നു ലക്ഷം രൂപ പലപ്പോഴായി ചോദിച്ചു. കുഞ്ഞിനെ വളര്‍ത്താനാണ് ആഗ്രഹമെന്നും സ്ത്രീ പറയുന്നു.

കുഞ്ഞിന് വേണ്ടി അമ്മതൊട്ടിലില്‍ സമീപിച്ചിരുന്നു. സ്വന്തമായി വീടില്ലാത്തതിനാല്‍ കിട്ടിയില്ല. പിന്നാലെ കുഞ്ഞില്ലാത്ത സങ്കടം കുഞ്ഞിന്റെ യഥാര്‍ത്ഥ അമ്മയോട് പറഞ്ഞിരുന്നു. ഗര്‍ഭം ധരിക്കാമെന്ന് അവര്‍ തന്നോട് സമ്മതിക്കുകയായിരുന്നുവെന്നും അവര്‍ വ്യക്തമാക്കി.

മൂന്ന് ലക്ഷം രൂപ നല്‍കി നവജാത ശിശുവിനെ വില്‍പ്പന നടത്തിയെന്ന വാര്‍ത്ത ഇന്ന് ഉച്ചയോടെ പുറത്ത് വന്നത്. കരമന സ്വദേശിയായ സ്ത്രീയുടെ വീട്ടില്‍ നിന്നും കുഞ്ഞിന്റെ കരച്ചില്‍ കേട്ടതാണ് നിര്‍ണായകമായത്. കുഞ്ഞില്ലാത്ത വീട്ടില്‍ നിന്നും ശബ്ദം കേട്ട് സംശയം തോന്നിയ അയല്‍വാസികള്‍ ഒരാഴ്ച മുമ്പ് വിവരം സ്‌പെഷ്യല്‍ ബ്രാഞ്ചിനെ അറിയിച്ചു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കുഞ്ഞിന്റെ വില്‍പ്പനയടക്കം ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നത്.

പോലീസ് ചോദ്യം ചെയ്യലില്‍ മൂന്ന് ലക്ഷം രൂപ കൊടുത്താണ് കുഞ്ഞിനെ വാങ്ങിയതെന്ന് സ്ത്രീ സമ്മതിച്ചു. ഇതോടെ കുഞ്ഞിനെ ഏറ്റെടുത്ത സിഡബ്ല്യുസി തൈക്കാട് ശിശുക്ഷേമ സമിതിയിലേക്ക് മാറ്റി. സംഭവത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് റിപ്പോര്‍ട്ട് തേടി. ഇതുസംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. കുഞ്ഞിന് മതിയായ സംരക്ഷണം ഒരുക്കാന്‍ വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കി.

Exit mobile version