കുഞ്ഞു ജീവനുമായി പാഞ്ഞ് ആംബുലന്‍സ്; ഒരോ നിമിഷവും വിലപ്പെട്ടത്, KL 60 sP 7739 കണ്ടാല്‍ വഴിമാറി കൊടുക്കണമെന്ന് മുഖ്യമന്ത്രി

കാസര്‍കോട് സ്വദേശികളായ സാനിയ-മിത്താഹ് ദമ്പതികളുടെ കുട്ടിയാണ്.

കോഴിക്കോട്: 15 ദിവസം മാത്രം പ്രായമായ കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കുന്നതിനു വേണ്ടി മംഗലാപുരത്ത് നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെട്ട ആംബുലന്‍സ് തൃശ്ശൂരിലേയ്ക്ക് എത്താറായി. ഒരോ നിമിഷവും വിലപ്പെട്ടതാണെന്നും KL 60 J 7739 എന്ന നമ്പര്‍ കണ്ടാല്‍ വഴിമാറികൊടുക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം മുന്നറിയിപ്പ് നല്‍കിയത്.

കാസര്‍കോട് സ്വദേശികളായ സാനിയ-മിത്താഹ് ദമ്പതികളുടെ കുട്ടിയാണ്. ആംബുലന്‍സ് എത്രയും വേഗം ലക്ഷ്യസ്ഥാനത്തെത്തിക്കാന്‍ എല്ലാവരും സഹകരിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ആംബുലന്‍സിന്റെ പ്രയാണം ജനങ്ങളില്‍ എത്തിക്കുന്നതിനായി യാത്ര ഫേസ്ബുക്കില്‍ ലൈവ് ചെയ്യുന്നുണ്ട്. കേരളാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ടീമാണ് ഇതിന്റെ ലൈവ് ടെലികാസ്റ്റിങ് നടത്തുന്നത്. രാവിലെ 10 മണിയോടെയാണ് മംഗലാപുരത്ത് നിന്ന് യാത്ര പുറപ്പെട്ടത്.

ഏകദേശം 620 കിലോമീറ്ററാണ് മംഗലാപുരത്തു നിന്ന് തിരുവനന്തപുരത്തേക്കുള്ള ദൂരം. റോഡ് യാത്രയ്ക്ക് ഏകദേശം 15 മണിക്കൂറിന് മുകളില്‍ സമയം ആവശ്യമുണ്ടെങ്കിലും 10 മുതല്‍ 12 മണിക്കൂറിനുള്ളില്‍ എത്തിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

15 ദിവസം മാത്രം പ്രായമുള്ള പിഞ്ചു കുഞ്ഞിനെ ഹൃദയ ശസ്ത്രക്രിയക്കായി മംഗലാപുരത്തുനിന്ന് തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലേക്ക് കൊണ്ടുവരികയാണ്. ആംബുലന്‍സ് കോഴിക്കോട് പിന്നിട്ടു. കാസര്‍കോട് സ്വദേശികളായ സാനിയ – മിത്താഹ് ദമ്പതികളുടെ കുട്ടിയെയാണ് KL – 60- J 7739 എന്ന നമ്പര്‍ ആംബുലന്‍സില്‍ കൊണ്ടുവരുന്നത്. ഓരോ നിമിഷവും കുഞ്ഞിന്റെ ജീവന് വിലപ്പെട്ടതാണ്. ആംബുലന്‍സ് എത്രയും വേഗം ലക്ഷ്യസ്ഥാനത്തെത്തിക്കാന്‍ എല്ലാവരും സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Exit mobile version