അയ്യപ്പന്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന പോലെയാണ് ബിജെപി വോട്ടുപിടിക്കുന്നത്; ജി സുധാകരന്‍

ദൈവം ഇവിടെ സ്ഥാനാര്‍ത്ഥിയല്ല. ഈ രീതിയിലുള്ള പ്രചാരണം ഭരണഘടനാ ലംഘനമാണെന്നും അയ്യപ്പനെ രാഷ്ട്രീയവല്‍ക്കരിച്ചാല്‍ ബിജെപിക്ക് അത് തിരിച്ചടിയാവുമെന്നും' സുധാകരന്‍

ആലപ്പുഴ: സാക്ഷാല്‍ അയ്യപ്പന്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നുവെന്ന തരത്തിലാണ് ബിജെപി വോട്ടുപിടിക്കുന്നതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍. ആലപ്പുഴയില്‍ എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അയ്യപ്പന്‍ സ്ഥാനാര്‍ത്ഥി എന്ന നിലയിലാണ് ബിജെപി വോട്ടുപിടിക്കുന്നത്. ദൈവം ഇവിടെ സ്ഥാനാര്‍ത്ഥിയല്ല. ഈ രീതിയിലുള്ള പ്രചാരണം ഭരണഘടനാ ലംഘനമാണെന്നും അയ്യപ്പനെ രാഷ്ട്രീയവല്‍ക്കരിച്ചാല്‍ ബിജെപിക്ക് അത് തിരിച്ചടിയാവുമെന്നും’ സുധാകരന്‍ പറഞ്ഞു.

കോണ്‍ഗ്രസ് ഭരണപരാജയത്തിന്റെ സൃഷ്ടിയാണ് നരേന്ദ്ര മോഡി. കമ്മ്യൂണിസ്റ്റുകാരെ പിണക്കിയും വേദനിപ്പിച്ചും ഒരിക്കലും രാഹുല്‍ ഗാന്ധിക്ക് പ്രധാനമന്ത്രിയാവാനാവില്ല. പാര്‍ലമെന്റില്‍ അങ്ങോട്ടും ഇങ്ങോട്ടും ചോര്‍ ഹേ വിളിച്ച് കളിക്കുകയാണ് കോണ്‍ഗ്രസും ബിജെപിയും. കേരളത്തിലെ കോണ്‍ഗ്രസുകാര്‍ രാഹുലിനെ വഴി തെറ്റിക്കുകയാണ്. ഇവിടുത്തെ കോണ്‍ഗ്രസുകാരെ കൊണ്ട് മാത്രം രാഹുല്‍ പ്രധാനമന്ത്രിയാവാതിരിക്കും. രാഹുല്‍ ഗാന്ധി കേരളത്തില്‍ വന്നതോടെ ചീത്തയായെന്നും ഇമേജ് പോയെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.

ശബരിമലയില്‍ സുപ്രീം കോടതി വിധി നടപ്പാക്കാന്‍ മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചതെന്ന് ആവര്‍ത്തിച്ച ജി സുധാകരന്‍, ഇന്ത്യ ഭരിക്കാന്‍ വേണ്ടി സിപിഎം ഒരിക്കലും വോട്ട് തേടിയിട്ടില്ലെന്നും നരേന്ദ്രമോഡിയെ പേടിയായത് കൊണ്ടാണ് രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക് വന്നത്. മോഡിക്കെതിരെ ആരോപണം ഉന്നയിക്കുമ്പോഴും രാഹുല്‍ സ്വയം വിമര്‍ശനം നടത്തുന്നില്ലെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.

Exit mobile version