തലസ്ഥാനത്ത് ഡ്രോണ്‍ പറത്തിയ സംഭവം; നിയന്ത്രണം കര്‍ശനമാക്കി പോലീസ്, തൊഴിലിനെ ബാധിക്കുമെന്ന് വിമര്‍ശനം

ഇനി മുതല്‍ 250 ഗ്രാമിന് മുകളിലുള്ള ഡ്രോണുകള്‍ ഉപയോഗിക്കുന്നതിന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്

തിരുവനന്തപുരം: സംസ്ഥാന തലസ്ഥാനത്ത് ദുരൂഹസാഹചര്യത്തില്‍ ഡ്രോണ്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നിയന്ത്രണം കര്‍ശനമാക്കി പോലീസ്. പോലീസ് ആസ്ഥാനത്തിന് മുകളിലും കോവളത്തുമാണ് ദുരൂഹസാഹചര്യത്തില്‍ ഡ്രോണ്‍ ക്യാമറകള്‍ പറന്നത്. ഇതേ തുടര്‍ന്നാണ് പോലീസ് ഡ്രോണ്‍ പറത്താന്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ പോലീസ് തീരുമാനിച്ചിരക്കുന്നത്.

കേന്ദ്ര സര്‍ക്കാരിന്റെ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പിലാക്കാനാണ് പോലീസ് തീരുമാനിച്ചിരിക്കുന്നത്. ഇനി മുതല്‍ 250 ഗ്രാമിന് മുകളിലുള്ള ഡ്രോണുകള്‍ ഉപയോഗിക്കുന്നതിന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്. അതേ സമയം ഇത്തരം നിയന്ത്രണങ്ങള്‍ കൊണ്ടുവന്നാല്‍ സംസ്ഥാനത്തെ നൂറുകണക്കിനാളുകളുടെ തൊഴില്‍ ഇല്ലാതാക്കുമെന്ന ആക്ഷേപവും ഉയര്‍ന്നു വരുന്നുണ്ട്. രജിസ്‌ട്രേഷന്‍ നടപടികള്‍ നിലവിലെ സാഹചര്യത്തില്‍ പ്രായോഗികമല്ലെന്നാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്.

നിലവില്‍ ഇന്ത്യയില്‍ ഉപയോഗിക്കുന്ന ഡ്രോണുകള്‍ ഡിജിറ്റല്‍ സ്‌കൈ പ്ലാറ്റ്‌ഫോമില്‍ രജിസ്റ്റര്‍ ചെയ്യാനാകില്ലെന്നാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. 250 ഗ്രാമില്‍ കൂടുതലുള്ള ഡ്രോണുകള്‍ പറത്തുന്നതിന് കൃത്യമായ ചട്ടങ്ങളുണ്ട്. നോ പെര്‍മിഷന്‍, നോ ടേക്കോഫ് എന്ന ഒരു പോളിസിയുണ്ട്. അതനുസരിച്ചുള്ള ഡ്രോണായിരിക്കണം പറത്തേണ്ടത്. അത്തരത്തിലുള്ള പോളിസി അനുസരിച്ച് ഡ്രോണുണ്ടാക്കുന്ന ഒരു ഇന്ത്യന്‍ കമ്പനി പോലും ഇന്ത്യയിലില്ലെന്നാണ് പിഎസിഎ മുന്‍ സെക്രട്ടറി ജാസിഫ് പറയുന്നത്.

ഡ്രോണ്‍ ഉപയോഗിക്കുന്നവരുടെ രജിസ്റ്റേര്‍ഡ് സംഘടനയാണ് പിഎസിഎ. സംഘടനയിലെ അംഗങ്ങളുടെ തിരച്ചറിയല്‍ രേഖയും ഫോണ്‍ നമ്പരും ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ പോലീസിന് നല്‍കിയിട്ടുണ്ടെന്നും പ്രായോഗികമല്ലാത്ത രജിസ്‌ട്രേഷന്റെ പേരില്‍ സംസ്ഥാനത്തെ നൂറുകണക്കിന് ആളുകളുടെ ഉപജീവനമാര്‍ഗ്ഗം ഇല്ലാതാക്കരുതെന്നും സംഘടന ആവശ്യപ്പെട്ടു. പോലീസിന്റെ ഈ തീരുമാനത്തിനെതിരെ മുഖ്യമന്ത്രിക്കും പോലീസ് മേധാവിക്കും നിവേദനം നല്‍കുമെന്നും പിഎസിഎ അറിയിച്ചു.

Exit mobile version