ഓച്ചിറയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയെ കണ്ടെത്തി! മുഹമ്മദ് റോഷന്‍ കസ്റ്റഡിയില്‍

കേരളാ ഷാഡോ പോലീസ് ആണ് ഇരുവരെയും കണ്ടെത്തിയത്.

മുംബൈ: കൊല്ലം ഓച്ചിറയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയെ കണ്ടെത്തി. ഇരുവരെയും മുംബൈയില്‍ നിന്നാണ് കണ്ടെത്തിയത്. ആദ്യം ഇവരെ നാട്ടില്‍ എത്തിക്കാനുള്ള നടപടികളാണ് കൈകൊള്ളുന്നത്. നാട്ടിലെത്തിച്ച ശേഷം കോടതിയില്‍ ഹാജരാക്കും. പിന്നീട് ഇരുവരെയും ചോദ്യം ചെയ്യും. സംഭവത്തിലെ പ്രതി മുഹമ്മദ് റോഷനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.

കേരളാ ഷാഡോ പോലീസ് ആണ് ഇരുവരെയും കണ്ടെത്തിയത്. 10 ദിവസം മുന്‍പാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയത്. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി എന്ന് തന്നെയാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. പ്രതിയ്‌ക്കെതിരെ പോക്‌സോ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. പെണ്‍കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം മറ്റു വകുപ്പുകള്‍ കൂടി റോഷനെതിരെ ചുമത്തുകയെന്നാണ് ലഭിക്കുന്ന വിവരം.

നാല് ദിവസത്തിന് മുന്‍പാണ് പെണ്‍കുട്ടിയും യുവാവും മഹാരാഷ്ട്രയിലെത്തിയതായി വിവരം ലഭിച്ചത്. ഫോണ്‍കോളുകള്‍ പരിശോധിച്ച് അവ പിന്തുടര്‍ന്നാണ് പോലീസ് സംഘം മുംബൈയില്‍ എത്തിയത്. പെണ്‍കുട്ടിയുടെ മൊഴി വിശദമായി രേഖപ്പെടുത്തും. കൂടുതല്‍ കാര്യങ്ങള്‍ പുറത്ത് വിടാന്‍ അന്വേഷണ സംഘം തയ്യാറായിട്ടില്ല. കഴിഞ്ഞ തിങ്കളാഴ്ചയാണ് പെണ്‍കുട്ടിയെ ഒരു സംഘം തട്ടിക്കൊണ്ട് പോയത്.

ഓച്ചിറ – വലിയകുളങ്ങര പ്രദേശത്താണ് ഇവര്‍ വഴിയോരക്കച്ചവടം നടത്തിയിരുന്നത്. ഒരു മാസമായി ഈ പ്രദേശത്ത് ഇവര്‍ കച്ചവടം നടത്തുകയാണ്. പ്ലാസ്റ്റര്‍ ഓഫ് പാരീസ് ഉപയോഗിച്ച് വിഗ്രഹങ്ങള്‍ ഉണ്ടാക്കി വില്‍ക്കുന്ന കുടുംബമാണിത്. ഇന്നലെ രാത്രി 11 മണിക്ക് ഒരു സംഘമാളുകള്‍ ഇവര്‍ താമസിക്കുന്ന ഷെഡ്ഡില്‍ അതിക്രമിച്ച് കയറി പെണ്‍കുട്ടിയെ പിടിച്ചുകൊണ്ടുപോകാന്‍ ശ്രമം നടത്തി. തടയിടാന്‍ ശ്രമിച്ച അച്ഛനമ്മമാരെ മര്‍ദ്ദിച്ച ശേഷമാണ് പെണ്‍കുട്ടിയെയും കൊണ്ട് കടന്നു കളഞ്ഞത്.

Exit mobile version