മാരത്തോണ്‍ ചര്‍ച്ചയ്‌ക്കൊടുവില്‍ കോണ്‍ഗ്രസ്സിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം ‘മല എലിയെ പ്രസവിച്ചതുപോലെ’ ; ട്രോളി എംവി ജയരാജന്‍

ജനങ്ങള്‍ തോറ്റുപോകാതിരിക്കാന്‍ എല്‍ഡിഎഫ് വിജയിക്കണമെന്നും അദ്ദേഹം കുറിച്ചു

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെ ട്രോളി എംവി ജയരാജന്‍. മാരത്തോണ്‍ ചര്‍ച്ചയ്‌ക്കൊടുവില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം മല എലിയെ പ്രസവിച്ചത് പോലെയാണെന്ന് അദ്ദേഹം കളിയാക്കി. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം ഒരു കീറാമുട്ടിയായി ഹൈക്കമാന്റിന് മുമ്പാകെ മാറി എന്നതുകൊണ്ടാണ് ഒരാഴ്ചയ്ക്ക്ശേഷം ഏതാനും ചില സ്ഥാനാര്‍ത്ഥികളുടെ മാത്രം പ്രഖ്യാപനമുണ്ടായതെന്നും 12 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് ഇതിനകം പ്രഖ്യാപിച്ചതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം എല്‍ഡിഎഫ് ഒരാഴ്ച മുമ്പുതന്നെ പ്രഗത്ഭരായ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുകയും ബഹുദൂരം തെരഞ്ഞെടുപ്പ് പ്രചരണരംഗത്ത് മുന്നേറുകയും ചെയ്തുവെന്നും എല്‍ഡിഎഫ് വിജയം സുനിശ്ചിതമാണ്. ഇടതുപക്ഷം വിജയിച്ചാല്‍ മാത്രമേ ജനങ്ങളെയും രാജ്യത്തെയും വിസ്മരിച്ച ബിജെപിക്കെതിരെ ശക്തമായ മതനിരപേക്ഷ ബദല്‍ പടുത്തുയര്‍ത്താനാവൂ. ജനങ്ങള്‍ തോറ്റുപോകാതിരിക്കാന്‍ എല്‍ഡിഎഫ് വിജയിക്കണമെന്നും അദ്ദേഹം കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

‘മാരത്തോണ്‍ ചര്‍ച്ചയ്ക്കൊടുവില്‍ കോണ്‍ഗ്രസ്സിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം
‘മല എലിയെ പ്രസവിച്ചതുപോലെ’ !
================================
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിനിര്‍ണയം ഒരു കീറാമുട്ടിയായി ഹൈക്കമാന്റിന് മുമ്പാകെ മാറി എന്നതുകൊണ്ടാണ് ഒരാഴ്ചയ്ക്ക്ശേഷം ഏതാനും ചില സ്ഥാനാര്‍ത്ഥികളുടെ മാത്രം പ്രഖ്യാപനമുണ്ടായത്. 12 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് ഇതിനകം പ്രഖ്യാപിച്ചത്. വയനാട്, ആലപ്പുഴ പോലുള്ള കഴിഞ്ഞതവണ കോണ്‍ഗ്രസ്സ് ജയിച്ച മണ്ഡലങ്ങളില്‍ പോലും സ്ഥാനാര്‍ത്ഥിയെ നിര്‍ണ്ണയിക്കാന്‍ കോണ്‍ഗ്രസ്സിനായില്ല. പരാജയഭീതിയും കോണ്‍ഗ്രസ്സിനകത്തെ ഗ്രൂപ്പ് തര്‍ക്കവുമാണ് ഇവിടെ മറനീക്കി പുറത്തുവരുന്നത്.

സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തെ തുടര്‍ന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി. തോമസ് മാധ്യമ പ്രതിനിധികളുടെ മുമ്പാകെ പൊട്ടിത്തെറിക്കുകയുണ്ടായി. തന്നോട് അനീതി കാട്ടിയെന്നും ഒഴിവാക്കുമെന്ന സൂചനപോലും നല്‍കിയില്ലെന്നുമാണ് കെ.വി. തോമസിന്റെ പ്രതികരണം. ഹൈബി ഈഡന് പിന്തുണനല്‍കുമെന്ന് പറയാനാകില്ലെന്നാണ് തോമസ് മാഷ് വ്യക്തമാക്കിയത്. ഭാവികാര്യങ്ങള്‍ കോണ്‍ഗ്രസ്സ് നേതൃത്വവുമായി ആലോചിക്കുമെന്നല്ല, തന്റെ സുഹൃത്തുക്കളുമായി ആലോചിക്കുമെന്നാണ് മാഷ് വ്യക്തമാക്കിയത്.

തര്‍ക്കങ്ങളുണ്ടെന്ന് ഉമ്മന്‍ചാണ്ടി സമ്മതിക്കുകയും ചെയ്തു. എല്ലാ പ്രശ്നങ്ങളും പരിഹരിക്കാന്‍ ശ്രമിക്കുമെന്ന് പറഞ്ഞ ഉമ്മന്‍ചാണ്ടി, ഹൈക്കമാന്റുമായി ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചയില്‍ നിന്ന് പലപ്പോഴും വിട്ടുനിന്നു. കാസര്‍കോട് ഇറക്കുമതി സ്ഥാനാര്‍ത്ഥിയാണെന്ന ആക്ഷേപവും ഉയര്‍ന്നുവന്നു. ഡി.സി.സിയുടെ 24 ല്‍ 21 പേരും രേഖാമൂലം സമര്‍പ്പിച്ച സ്ഥാനാര്‍ത്ഥിയല്ല, ഇറക്കുമതിചെയ്ത സ്ഥാനാര്‍ത്ഥിയാണ് കാസര്‍ഗ്ഗോഡ് വന്നത് എന്നാണ് ആക്ഷേപം. ഇതെല്ലാം തെളിയിക്കുന്നത് കോണ്‍ഗ്രസ്സിന്റേത് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ സമിതിയല്ല, സ്ഥാനാര്‍ത്ഥീ വെട്ടല്‍ സമിതിയാണ് എന്നാണ്.വയനാട്ടിലാവട്ടെ ഗ്രൂപ്പ് തര്‍ക്കം രൂക്ഷമാണ്.

കെ.വി. തോമസിനെതിരായി എം.എല്‍.എ.മാര്‍ തന്നെ രംഗത്തിറങ്ങിയതുകൊണ്ടാണ് ഹൈബി ഈഡന് സീറ്റ് നല്‍കിയത്. തമ്മിലടിച്ചുകൊണ്ടിരിക്കുന്ന ഈ കോണ്‍ഗ്രസ്സിനെയാണ് കേരള കോണ്‍ഗ്രസ്സ് (എം)ലെ തര്‍ക്കം പരിഹരിക്കാന്‍ പി.ജെ. ജോസഫ് സമീപിച്ചത്. തര്‍ക്കം പരിഹരിക്കാന്‍ കഴിഞ്ഞില്ലെന്ന് മാത്രമല്ല, കറിവേപ്പില പോലെ വലിച്ചെറിയുകയാണ് ചെയ്തത്. കേരള കോണ്‍ഗ്രസ് (എം)ലെ തര്‍ക്കം പരിഹരിക്കാന്‍ പോയിട്ട് സ്വന്തം പാര്‍ട്ടിയിലെ സ്ഥാനാര്‍ത്ഥിനിര്‍ണയ പ്രശ്നം പോലും പരിഹരിക്കാന്‍ കോണ്‍ഗ്രസ്സിനായില്ല.

എല്‍ഡിഎഫ് ഒരാഴ്ച മുമ്പുതന്നെ പ്രഗത്ഭരായ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുകയും ബഹുദൂരം തെരഞ്ഞെടുപ്പ് പ്രചരണരംഗത്ത് മുന്നേറുകയും ചെയ്തു. എല്‍ഡിഎഫ് വിജയം സുനിശ്ചിതമാണ്. ഇടതുപക്ഷം വിജയിച്ചാല്‍ മാത്രമേ ജനങ്ങളെയും രാജ്യത്തെയും വിസ്മരിച്ച ബിജെപിക്കെതിരെ ശക്തമായ മതനിരപേക്ഷ ബദല്‍ പടുത്തുയര്‍ത്താനാവൂ. ജനങ്ങള്‍ തോറ്റുപോകാതിരിക്കാന്‍ എല്‍ഡിഎഫ് വിജയിക്കണം.
– എംവി ജയരാജന്‍’

Exit mobile version