ഇത്ര പോലീസ് സ്റ്റേഷന്‍ ഉണ്ടായിട്ടും എന്റെ കുഞ്ഞിനെ രക്ഷിക്കാനായില്ലല്ലോ, നീതി കിട്ടില്ലേ..? പോലീസിനെ വിമര്‍ശിച്ച് അനന്തുവിന്റെ അമ്മ

തിരുവനന്തപുരം: പോലീസിന്റെ കാല് പിടിച്ച് പറഞ്ഞിട്ടും പോലീസ് കാര്യമായി അന്വേഷിച്ചില്ല. ചങ്ക് പൊട്ടി കരമന കൊലപാതകത്തിലെ ഇര അനന്തുവിന്റെ അമ്മ. തട്ടിക്കൊണ്ട് പോയപ്പോള്‍ തന്നെ പരാതിപ്പെട്ടിരുന്നെന്നും അന്വേഷിക്കാന്‍ വൈകിയതു കൊണ്ടാണ് മകന്‍ കൊല്ലപ്പെട്ടതെന്നും അവര്‍ പറയുന്നു. ഒരു പക്ഷെ പോലീസ് ശ്രമിച്ചെങ്കില്‍ കൊലപാതകം ഒഴിവാക്കാമായിരുന്നെന്ന് അനന്തുവിന്റെ അമ്മയും അമ്മൂമ്മയും പറഞ്ഞു.

”ഒരു ജോലി തേടി പോയതായിരുന്നു അനന്തു. ഇത്ര പോലീസ് സ്റ്റേഷന്‍ ഉണ്ടായിട്ടും എന്റെ കുഞ്ഞിനെ രക്ഷിക്കാനായില്ലല്ലോ. ആര്‍ക്കും നീതി കിട്ടുന്നില്ല.” – അനന്തുവിന്റെ അമ്മ പറഞ്ഞു.

അതിമൃഗീയമായ രീതിയിലായിരുന്നു അനന്തുവിനെ പ്രതികള്‍ കൊലപ്പെടുത്തിയത്. അതും പോലീസ് സ്റ്റേഷന് സമീപത്തുവച്ച്. അനന്തുവിനെ കാണാനില്ലെന്ന് അറിഞ്ഞിട്ടും ഈ പ്രദേശത്ത് എന്തുകൊണ്ട് ഒരു തവണ പോലും അന്വേഷണം നടത്തിയില്ല എന്നും ബന്ധുക്കള്‍ ചോദ്യങ്ങള്‍ ഉന്നയിക്കുന്നു.

മാര്‍ച്ച് 11 നായിരുന്നു നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. കരിക്ക്, കല്ല്, കമ്പ് എന്നിവ ഉപയോഗിച്ച് മര്‍ദ്ദിച്ചു. രണ്ടു കൈയ്യിലേയും ഞെരമ്പ് മുറിച്ചു. തലയോട്ടി അടിച്ച് തകര്‍ത്തു.. കൊലപാതകം നടന്ന ദിവസം പ്രതികളില്‍ ഒരാളുടെ പിറന്നാള്‍ ആഘോഷം രഹസ്യ കേന്ദ്രത്തില്‍ വച്ച് നടന്നിരുന്നു. ഈ ആഘോഷത്തിലും മദ്യവും മയക്കുമരുന്നും എല്ലാം വിതരണം ചെയ്തിരുന്നു. ഇത്രയൊക്കെ നടന്നിട്ടും പോലീസ് അറിഞ്ഞില്ലേ..? ഈ ഗുണ്ടകള്‍ വിളയാട്ടം നടത്തുമ്പോള്‍ പോലീസ് ഉറങ്ങുകയായിരുന്നോ എന്നെല്ലാമാണ് ഉയരുന്ന ചോദ്യങ്ങള്‍.

Exit mobile version