ഈ 90 വയസ്സിലും ചുറുചുറുക്കോടെ വാര്‍ക്കപണി ചെയ്യുന്നു; യുവാക്കള്‍ക്ക് മാതൃകയാണ് ഈ കത്രീന ചേട്ടത്തി

തൃശ്ശൂര്‍: കത്രീന ചേട്ടത്തിയുടെ കഠിനാധ്വാനത്തിന്റെ കഥയാണ് സോഷ്യല്‍ ലോകം ചര്‍ച്ച ചെയ്യുന്നത്. തൊണ്ണൂറാം വയസിലും കെട്ടിട നിര്‍മാണ ജോലിയ്ക്കു മുടങ്ങാതെ പോകുന്നു ചേട്ടത്തി. ചെറുപ്പക്കാര്‍ക്ക് പുള്ളിക്കാരി മാതൃക കൂടിയാണ് കേട്ടോ.. ഇന്നത്തെ തലമുറക്കാര്‍ക്ക് എന്നും അസുഖമാണ്.. രക്തക്കുറവ് , ബിപി ലോ എന്നൊക്കെ എന്നാല്‍ കത്രീന ചേട്ടത്തിയ്ക്ക് ഈ പറഞ്ഞ ഒരസുഖവും ഇല്ല.. എന്തിനേറെ പറയുന്നു വാര്‍ധക്യ സഹജമായ പ്രമേഹം, രക്തസമ്മര്‍ദ്ദം എന്നിവയൊന്നും തൊട്ടു തീണ്ടിയിട്ട് പോലുമില്ല.

തൃശൂര്‍ പൂങ്കുന്നം സ്വദേശിനിയാണ് കത്രീന. 53 വര്‍ഷമായി കത്രീന നല്ല ചുറുചുറുക്കോടെ ഈ ജോലിയെടുക്കുന്നു. നാലു മക്കളുണ്ട് ചേട്ടത്തിക്ക്. ആവുന്നത്ര മക്കള്‍ പറഞ്ഞു നോക്കി ‘ അമ്മേ മതി ഇനി വിശ്രമം ആകാം’ എന്നാല്‍ ആരു കേള്‍ക്കാന്‍ ‘മക്കളെ ഒരു ദിവസം മുടങ്ങിയാല്‍ പിന്നെ ക്ഷീണമായി, അസുഖങ്ങള്‍ വരും..’ ഇതായിരുന്നു കത്രീനയുടെ മറുപടി.

ദിവസവും വെളുപ്പിന് നേരത്തെ എണീറ്റ് വീട്ടുപണികള്‍ നോക്കും ശേഷം വാര്‍ക്കപണികള്‍ക്കായി പോകും. കോണ്‍ക്രീറ്റ് മിക്‌സിങ് ആണ് പണി. ഭര്‍ത്താവ് ബേബി 23 വര്‍ഷം മുമ്പ് മരിച്ചു. മക്കളെ വളര്‍ത്താനാണ് ജോലിക്കു പോയി തുടങ്ങിയത്. പിന്നെ, അതു നിര്‍ത്തിയില്ലെന്നു മാത്രം.

മക്കളില്‍ മൂത്തയാള്‍ക്ക് അറുപതു വയസായി. അവര്‍ക്കില്ല ഇത്ര ആരോഗ്യം. മരണം വരെ ജോലിക്കു പോകണമെന്നാണ് കത്രീനയുടെ ആഗ്രഹം. സ്വയം അദ്വാനിച്ചുണ്ടാക്കുന്ന തുക കൊണ്ട് ജീവിക്കുന്നതിന്റെ സംതൃപ്തിയുണ്ട് ഇപ്പോഴും ഈ തൊണ്ണൂറുകാരിക്ക്.

Exit mobile version