കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസ്: വനിതാ ജഡ്ജിക്ക് മുമ്പാകെ ഈ മാസം 21ന് വിചാരണ ആരംഭിക്കും

വനിതാ ജഡ്ജി ഹണി വര്‍ഗീസാണ് കേസ് വിസ്തരിക്കുക

കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ നടപടികള്‍ ഈ മാസം 21ന് ആരംഭിക്കും. വനിതാ ജഡ്ജി ഹണി വര്‍ഗീസാണ് കേസ് വിസ്തരിക്കുക. കേസിന്റെ വിചാരണ വനിതാ ജഡ്ജിയുടെ മുമ്പാകെ നടത്തണമെന്ന് നടി സമര്‍പ്പിച്ച ഹര്‍ജിയെ തുടര്‍ന്നാണ് ഹൈക്കോടതി കേസ് സിബിഐ കോടതിക്ക് കൈമാറിയത്. കേസിന്റെ വിചാരണ ആറ് മാസത്തിനകം പൂര്‍ത്തിയാക്കാനും ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

നിലവില്‍ കേസ് പരിഗണിക്കുന്ന എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കേസുകള്‍ സിബിഐ കോടതിക്ക് കൈമാറി. എന്നാല്‍ രേഖകളുടെ പരിശോധന പൂര്‍ത്തിയാക്കിയാല്‍ മാത്രമേ കുറ്റപത്രവും അനുബന്ധ രേഖകളുടെ പകര്‍പ്പും കൈമാറുകയുള്ളൂ. സിബിഐ കോടതി ജഡ്ജി ഹണി വര്‍ഗീസ് ആണ് നടി ആക്രമിക്കപ്പെട്ട കേസ് വിസ്തരിക്കുക. ഇനി പ്രതികളെ കുറ്റപത്രം വായിച്ചുകേള്‍പ്പിച്ച് കുറ്റം ചുമത്തുന്ന നടപടിയും, സാക്ഷികള്‍ക്ക് സമന്‍സ് അയക്കുന്ന നടപടിയുമാണ് പൂര്‍ത്തിയാക്കാനുള്ളത്.

Exit mobile version