തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ വിദേശ യാത്ര ചെയ്യുന്നവര്‍ക്ക് അധിക നിരക്ക് ഈടാക്കേണ്ടി വരുന്നതായി പരാതി. എന്നാല്‍ ഇത്തരം സംഭവങ്ങള്‍ക്ക് പിന്നില്‍ രഹസ്യ ലോബികള്‍ എന്നാണ് ആരോപണം. കൊച്ചിയില്‍ നിന്ന് അബുദബിയിലേക്കുള്ള യാത്രായ്ക്ക് 16500 രൂപ ഈടാക്കുമ്പോള്‍ തിരുവനന്തപുരത്ത് നിന്നുള്ള യാത്രയ്ക്ക് ആറായിരം രൂപയാണ് അധികം നല്‍കേണ്ടി വരുന്നത്.
അബുദാബിയിലേക്ക് പോകാന്‍ എയര്‍ ഇന്ത്യയില്‍ തിരുവനന്തപുരത്തു നിന്നുളള യാത്രക്കാര്‍ അധികം നല്‍കേണ്ടത് ആറായിരം രൂപയെങ്കില്‍ എത്തിഹാതില്‍ അധികമായി നല്‍കേണ്ടത് പതിനായിരം രൂപവരെ. അതുപോലെ യൂസര്‍ ഫീ എന്ന പേരിലും ആയിരം രൂപയിലധികം നല്‍കേണ്ടി വരുന്നുണ്ട്. കൊച്ചിയില്‍ യൂസര്‍ ഫീ ഇല്ല എന്നിരിക്കെയാണ് തിരുവനന്തപുരത്ത് പണം നല്‍കേണ്ടി വരുന്നത്.
ഇപ്പോള്‍ നടക്കുന്ന സ്വകാര്യവത്കരണമാണ് ഇതിനൊരു പരിഹാരം എന്നാണ് ട്രാവല്‍ ഏജന്‍സികള്‍ പറയുന്നത്. തിരുവനന്തപുരം വിമാനത്താവളത്തെ തകര്‍ക്കാനും വികസനം തടയാനും ചില ലോബികള്‍ ശ്രമിക്കുന്നുണ്ട്. ഇതിന് തടയിടാന്‍ സ്വകാര്യവത്കരണം നടപ്പിലാക്കണം. അങ്ങനെ വന്നാല്‍ തിരുവനന്തപുരം വിമാനത്താവളത്തിന് ഒരു വന്‍ കുതിച്ചു ചാട്ടം തന്നെയുണ്ടാകുമെന്നാണ്‌കേരള അസോ. ഓഫ് ട്രാവല്‍ ഏജന്‍സ് ചെയര്‍മാന്‍ കെ വി മുരളീധരന്‍ പറയുന്നത്.
സ്വകാര്യവത്കരണത്തെ അനുകൂലിച്ച് ശശി തരൂര്‍ എംപിയും രംഗത്തെത്തിയിട്ടുണ്ട്. സ്വകാര്യ കമ്പനിക്ക് ഭൂമി നല്‍കില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട് ശരിയല്ലെന്ന് വിമര്‍ശനമാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ തരൂര്‍ ഉന്നയിച്ചിരിക്കുന്നത്. അതേസമയം, സ്വകാര്യവത്കരണത്തെ എതിര്‍ക്കുന്ന നിലപാടാണ് മുന്‍ കെപിസിസി അധ്ക്ഷന്‍ വിഎം സുധീരന്റേത്.
വിമാനത്താവള നടത്തിപ്പിനായി അദാനി ഗ്രൂപ്പിന്റെ ബിഡ് കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചെങ്കിലും ഇടപാട് സംബന്ധിച്ച് ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കുന്നതിനാല്‍ വിമാനത്താവളം കൈമാറിയിട്ടില്ല. വിമാനത്താവളത്തിന്റെ അവകാശം ലഭിക്കുമെന്ന തികഞ്ഞ പ്രതീക്ഷയിലാണ് സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാനത്തിനു വേണ്ടി കെഎസ്ഐഡിസി ലേലത്തില്‍ പങ്കെടുത്തെങ്കിലും ഉയര്‍ന്ന രണ്ടാമത്തെ തുകയാണ് ക്വാട്ട് ചെയ്തത്.