കെആര്‍ മീരയെ അധിക്ഷേപിച്ച നടപടി ശരിയല്ല; വിടി ബല്‍റാമിനെ തള്ളിപ്പറഞ്ഞ് മുല്ലപ്പള്ളി രാമചന്ദ്രന്‍

പൊതുപ്രവര്‍ത്തകര്‍ അധിക്ഷേപ സ്വരത്തില്‍ സംസാരിക്കുന്നത് നല്ല ലക്ഷണമല്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു

തിരുവനന്തപുരം: എഴുത്തുകാരി കെആര്‍ മീരയെ ഫേസ്ബുക്കിലൂടെ വിടി ബല്‍റാം എംഎല്‍എ അധിക്ഷേപിച്ചതിന് എതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കെആര്‍ മീരയെ അധിക്ഷേപിച്ച നടപടി ശരിയല്ലെന്നും സോഷ്യല്‍ മീഡിയയില്‍ നിയന്ത്രണം പാലിക്കാന്‍ ബല്‍റാം തയ്യാറാകണമെന്നും മുല്ലപ്പള്ളി പറഞ്ഞു. ബല്‍റാമിനോട് ഇക്കാര്യം പരസ്യമായി പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് ആദ്യമായിട്ടല്ല മുല്ലപ്പള്ളി ബല്‍റാമിനെ തള്ളിപ്പറയുന്നത്. ശബരിമല വിഷയത്തിലും മുല്ലപ്പള്ളി ബല്‍റാമിനെ തള്ളി പറഞ്ഞിരുന്നു.

പൊതുപ്രവര്‍ത്തകര്‍ അധിക്ഷേപ സ്വരത്തില്‍ സംസാരിക്കുന്നത് നല്ല ലക്ഷണമല്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. കെആര്‍ മീര കൊലപാതക രാഷ്ട്രീയത്തെ ശക്തമായി അപലപിച്ചയാളാണെന്ന് പറഞ്ഞ മുല്ലപ്പള്ളി, ബല്‍റാമിന്റെ എകെജി വിരുദ്ധ പരാമര്‍ശം തനിക്ക് ഏറെ വേദനയുണ്ടാക്കിയെന്നും വ്യക്തമാക്കി. സോഷ്യല്‍ മീഡിയക്ക് കോഡ് ഓഫ് കോണ്ടക്ട് വേണമെന്നാണ് തന്റെ നിലപാട് എന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

Exit mobile version