നടത്തിപ്പ് ഒന്നുകില്‍ എയര്‍പോര്‍ട്ട് അതോറിറ്റിയ്ക്ക്, അല്ലെങ്കില്‍ സര്‍ക്കാരിന്; തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കാന്‍ അനുവദിക്കില്ല! എതിര്‍ത്ത് മുഖ്യമന്ത്രി

രാജ്യന്തര വിമാനത്താവളത്തിന്റെ നടത്തിപ്പ് കോര്‍പ്പറേറ്റുകള്‍ക്ക് കൈമാറാന്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തെ സ്വകാര്യവല്‍ക്കരിക്കാനുള്ള നടപടിയെ ശക്തമായി എതിര്‍ത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ നീക്കത്തിനു പിന്നില്‍ കോര്‍പ്പറേറ്റ് താല്‍പര്യങ്ങളാണെന്ന് അദ്ദേഹം തുറന്നടിച്ചു. രാജ്യന്തര വിമാനത്താവളത്തിന്റെ നടത്തിപ്പ് കോര്‍പ്പറേറ്റുകള്‍ക്ക് കൈമാറാന്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

വിമാനത്താവളത്തിന്റെ നടത്തിപ്പ് ഒന്നുകില്‍ എയര്‍പോര്‍ട്ട് അതോറിറ്റിയെ ഏല്‍പ്പിക്കുകയോ അല്ലെങ്കില്‍ സംസ്ഥാന സര്‍ക്കാരിനെ ഏല്‍പ്പിക്കുകയോ നടക്കുകയെന്നും മുഖ്യമന്ത്രി തുറന്നടിച്ചു. തിരുവനന്തപുരം വിമാനത്താവള സ്വകാര്യവല്‍ക്കരണത്തിനെതിരെ എല്‍ഡിഎഫ് സംഘടിപ്പിച്ച കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അദാനി എന്റര്‍പ്രൈസസും, ജിഎംആര്‍ എയര്‍പോര്‍ട്ട്‌സും, യുകെയിലെ ക്യാപിറ്റല്‍ ഇന്‍വെസ്റ്റേഴ്‌സ്. നാഷണല്‍ ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഇന്‍ഫ്രാസ്‌ട്രെക്ച്ചര്‍ ഫണ്ട് (എന്‍ഐഐഎഫ്) തുടങ്ങിയ സ്ഥാപനങ്ങളാണ് വിമാനത്താവളം ഏറ്റെടുക്കാനുള്ള ഈ ലേലത്തില്‍ പങ്കെടുക്കുന്നത്. വിമാനത്താവളങ്ങള്‍ നിയന്ത്രിക്കാനും പ്രവര്‍ത്തിപ്പിക്കാനും വികസിപ്പിക്കാനുമുളള അനുമതിയാണ് കമ്പനികള്‍ക്ക് ലഭിക്കാന്‍ പോകുന്നത്.

ജയ്പൂര്‍, അഹമ്മദാബാദ്, ലഖ്‌നൗ, മംഗളൂരു, ഗുവഹത്തി, തിരുവനന്തപുരം എന്നീ നോണ്‍ -മെട്രോ വിമാനത്താവളങ്ങളാണ് എഎഐ ലേലം ചെയ്യുന്നത്. ഫെബ്രുവരി 28 ആകും ലേലത്തിന്റെ വിജയികളെ പ്രഖ്യാപിക്കുക. ഡല്‍ഹി, മുംബൈ, ഹൈദരാബാദ്, ബംഗളൂരു എന്നിവയ്ക്ക് ശേഷം രണ്ടാമത്തെ എയര്‍പോര്‍ട്ട് സ്വകാര്യവത്കരണമാണ് രാജ്യത്ത് നടക്കാന്‍ പോകുന്നത്. മുന്‍പ് 30 വര്‍ഷമായിരുന്ന വിമാനത്താവളങ്ങള്‍ പാട്ടത്തിന് നല്‍കിയിരുന്നതെങ്കില്‍ ഇപ്പോഴിത് 50 വര്‍ഷ പാട്ടവ്യവസ്ഥയിലാണ് ലേലം ചെയ്യുന്നത്.

Exit mobile version