വ്യവസായി ടിസി മാത്യുവിനെ കബളിപ്പിച്ച് പണം തട്ടിയ കേസ്; സരിത എസ് നായരെയും ബിജു രാധാകൃഷ്ണനെയും വെറുതെ വിട്ടു

തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയുടേതാണ് വിധി. ടി സി മാത്യുവില്‍ നിന്ന് ഒരു കോടി അഞ്ചുലക്ഷം രൂപ തട്ടിയെടുത്തെന്നായിരുന്നു കേസ്.

തിരുവനന്തപുരം: വ്യവസായി ടിസി മാത്യുവിനെ കബളിപ്പിച്ച് ഒന്നരക്കോടി രൂപ തട്ടിയെടുത്ത കേസില്‍ സോളാര്‍ കേസ് പ്രതി സരിത എസ് നായരെയും ബിജു രാധാകൃഷ്ണനെയും കോടതി വെറുതെവിട്ടു. തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയുടേതാണ് വിധി. ടി സി മാത്യുവില്‍ നിന്ന് ഒരു കോടി അഞ്ചുലക്ഷം രൂപ തട്ടിയെടുത്തെന്നായിരുന്നു കേസ്.

ബിജു രാധാകൃഷ്ണന്‍, സരിത എസ് നായര്‍ എന്നിവരാണ് കേസിലെ പ്രതികള്‍. ടീം സോളാര്‍ റിന്യൂവബിള്‍ എനര്‍ജി സൊല്യൂഷന്‍സ് എന്ന സ്ഥാപനത്തിന്റെ ഡയറക്ടര്‍ ആര്‍ബി നായര്‍ എന്ന പേരില്‍ ബിജു രാധാകൃഷ്ണനും കമ്പനിയുടെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ലക്ഷ്മി നായര്‍ എന്ന പേരില്‍ സരിത എസ് നായരുമാണ് സോളാര്‍ ഉപകരണ ഇടപാടിനായി ടിസി മാത്യുവിനെ സമീപിച്ചത്.

സോളാര്‍ പാനല്‍ സ്ഥാപിക്കുന്നതിനായി തമിഴ്‌നാട് സര്‍ക്കാരുമായി കരാര്‍ ഉണ്ടാക്കാന്‍ പോകുകയാണെന്നും പദ്ധതിയില്‍ മുതല്‍മുടക്കണമെന്നും മാത്യുവിനോട് ബിജുവും സരിതയും ആവശ്യപ്പെട്ടിരുന്നു. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ സോളാര്‍ ഉപകരണങ്ങളുടെ മൊത്തവിതരണാവകാശവും വാഗ്ദാനം ചെയ്തിരുന്നു. ഇതിനായി സരിതയും ബിജുവും ചേര്‍ന്ന് 1.05 കോടി രൂപ തട്ടിയെടുത്തെന്നായിരുന്നു കേസ്. 2013- ലായിരുന്നു തട്ടിപ്പ് നടന്നത്.

Exit mobile version