അമര്‍ രഹേ വസന്തകുമാര്‍! വീരപുത്രന് നാടിന്റെ അന്ത്യാഞ്ജലി

ലക്കിടി: പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച സിആര്‍പിഎഫ് ജവാന്‍ വിവി വസന്തകുമാറിന്റെ മൃതദേഹം സ്വദേശമായ വയനാട് ലക്കിടിയില്‍ എത്തിച്ചു. ലക്കിടി ഗവ.സ്‌കൂളില്‍ പൊതുദര്‍ശനത്തിനു വച്ചിരിക്കുകയാണ്. ഒട്ടേറേപ്പേരാണ് ഇവിടെ ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ എത്തിയിരിക്കുന്നത്. ഓരോ വ്യക്തിയുടേയും വാക്കുകളില്‍ ഒന്ന് മാത്രം ഭാരത് മാതാ കീ ജയ്.

രാത്രി എട്ടോടെ തൃക്കൈപ്പറ്റിയിലെ കുടുംബ ശശ്മാനത്തില്‍ ഔദ്യോഗിക സൈനിക ബഹുമതികളോടെ സംസ്‌കാരം നടത്തും. അന്ത്യോപചാരം അര്‍പ്പിക്കാന്‍ ജനങ്ങളുടെ ഒഴുക്കായിരുന്നു. അമര്‍ രഹേ അമര്‍ രഹേ, അമര്‍ രഹേ വസന്തകുമാര്‍.

ഉച്ചയോടെ മൃതദേഹം കോഴിക്കോട് വിമാനത്താവളത്തില്‍ എത്തിച്ചിരുന്നു. മലപ്പുറം കലക്ടര്‍ അമിത് മീണയുടെ നേതൃത്വത്തില്‍ ഏറ്റുവാങ്ങിയ മൃതദേഹത്തില്‍ കേന്ദ്ര സര്‍ക്കാരിനു വേണ്ടി മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനവും മുഖ്യമന്ത്രിക്കു വേണ്ടി മന്ത്രി ഇപി ജയരാജനും അന്തിമോപചാരം അര്‍പ്പിച്ചു. മന്ത്രിമാരായ എ.കെ.ശശീന്ദ്രന്‍, കെ.ടി.ജലീല്‍, എംപിമാര്‍, എംഎല്‍എമാര്‍, രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കള്‍ എന്നിവരും ആദരാഞ്ജലിയര്‍പ്പിച്ചു.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ മൃതദേഹം എത്തിച്ചപ്പോള്‍ ‘അമര്‍ രഹേ അമര്‍ രഹേ, അമര്‍ രഹേ വസന്തകുമാര്‍’എന്ന വിളികളാല്‍ മുഖരിതമായിരുന്നു. ഭാരത് മാതാ കീ ജയ് എന്നും ജനങ്ങള്‍ വികാരഭരിതരായി ആക്രോശിച്ചിരുന്നു. വിമാനത്താവളത്തിലെത്തിച്ചപ്പോള്‍ വസന്തകുമാറിന് സൈന്യം ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി ആദരിച്ചു.

Exit mobile version