അമ്മയുടെയും കുഞ്ഞിന്റെയും സംരക്ഷണം ഏറ്റെടുക്കാം; ശിക്ഷയില്‍ ഇളവ് നല്‍കൂ! അപേക്ഷിച്ച് ഫാദര്‍ റോബിന്‍

കൊട്ടിയൂര്‍ സെന്റ് സെബാസ്റ്റിയന്‍ പള്ളിമേടയില്‍ ഫാ.റോബിന്റെ ലൈംഗിക പീഡനത്തിന് ഇരയായ പെണ്‍കുട്ടി 2017 ഫെബ്രുവരി ഏഴിന് രാവിലെ 9.25ന് ആണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു.

തലശ്ശേരി: ഏറെ ചര്‍ച്ചയ്ക്ക് വഴിവെച്ച പീഡനങ്ങളില്‍ ഒന്നാണ് കൊട്ടിയൂര്‍ പീഡനം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുകയായിരുന്നു ഫാദര്‍ റോബിന്‍. ഈ കേസില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി ഫാദര്‍ വിചാരണ തടവുകാരനായി കഴിയുകയായിരുന്നു. ഇപ്പോള്‍ അമ്മയുടെയും കുഞ്ഞിന്റെയും സംരക്ഷണം ഏറ്റെടുക്കും ശിക്ഷയില്‍ ഇളവ് നല്‍കണമെന്നാണ് ആവശ്യം.

തലശേരി പോക്സോ കോടതി സംഭവത്തില്‍ ഫാദര്‍ റോബിന്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയരുന്നു. ഇതിനു പിന്നാലെയാണ് അപേക്ഷിച്ച് ഫാദര്‍ രംഗത്ത് വന്നിരിക്കുന്നത്. അമ്മയുടെയും കുഞ്ഞിന്റെയും സംരക്ഷണം ഏറ്റെടുത്തുകൊള്ളാമെന്നും അതിനാല്‍ ശിക്ഷയില്‍ ഇളവ് നല്‍കണമെന്നുമാണ് ആവശ്യം. ശിക്ഷ സംബന്ധിച്ച വിധി വൈകാതെ കോടതി പ്രഖ്യാപിക്കും.

കൊട്ടിയൂര്‍ സെന്റ് സെബാസ്റ്റിയന്‍ പള്ളിമേടയില്‍ ഫാ.റോബിന്റെ ലൈംഗിക പീഡനത്തിന് ഇരയായ പെണ്‍കുട്ടി 2017 ഫെബ്രുവരി ഏഴിന് രാവിലെ 9.25ന് ആണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. കൂത്തുപറമ്പിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ജനനം. ഉടന്‍ തന്നെ കുട്ടിയെ റോബിന്റെ സഹായിയായ നെല്ലിയാനി തങ്കമ്മ അതീവരഹസ്യമായി വൈത്തിരിയിലെ എച്ച്ഐ.എം ഫൗണ്ടിംഗ് ഹോമിലേക്ക് മാറ്റുകയായിരുന്നു. കേസ് സജീവമായതോടെ കാനഡയിലേക്ക് കടക്കാന്‍ ശ്രമിച്ച ഫാ.റോബിനെ ചാലക്കുടിയില്‍ വച്ച് പോലീസ് പിടികൂടുകയായിരുന്നു.

2018 ഓഗസ്റ്റ് ഒന്നിനാണ് വിചാരണ ആരംഭിച്ചത്. 38 സാക്ഷികളെ വിസ്തരിക്കുകയും 80 രേഖകളും ഏഴ് തൊണ്ടിമുതലുകളും പരിശോധിക്കുകയും ചെയ്തു. ജുവനൈല്‍ ജസ്റ്റീസ് ആക്ട് 2015 പ്രകാരം പ്രായം തെളിയിക്കാനുള്ള ജനന സര്‍ട്ടിഫിക്കറ്റും സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റും ലൈവ് ബര്‍ത്ത് സര്‍ട്ടിഫിക്കറ്റും കുട്ടിയുടെ പിതൃത്വം തെളിയിക്കാന്‍ ഡിഎന്‍എ പരിശോധനാ ഫലവും പ്രോസിക്യുഷന്‍ ഹാജരാക്കി. എന്നാല്‍ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായി എന്നും ഉഭയസമ്മതപ്രകാരമാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നും അതിനാല്‍ കുറ്റകരമല്ലെന്നുമാണ് പ്രതിഭാഗം ചൂണ്ടിക്കാണിക്കുന്നത്.

Exit mobile version