എന്ത് ഗതികേടിലാവും ആ പെണ്‍കുട്ടി വിവാഹത്തിന് സമ്മതിച്ചത്; ഫാദര്‍ റോബിനെതിരെ സിസ്റ്റര്‍ ലൂസി കളപ്പുര

കൊച്ചി: താന്‍ മൂലം നശിക്കപ്പെട്ട പെണ്‍കുട്ടിയെ താന്‍ തന്നെ വിവാഹം ചെയ്യാമെന്ന് ഫാദര്‍ റോബിന്‍ വടക്കുഞ്ചേരി പറഞ്ഞിരുന്നു. അതിനായി രണ്ട് മാസത്തെ താല്‍ക്കാലിക ജാമ്യം നല്‍കണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് റോബിന്‍.

കേസില്‍ 20 വര്‍ഷത്തെ കഠിനതടവിന് ശിക്ഷിച്ച തലശേരി പോക്സോ കോടതി വിധിയ്ക്കെതിരായ അപ്പീല്‍ ഹൈക്കോടതിയില്‍ നിലനില്‍ക്കെയാണ് ഫാ. റോബിന്‍ പുതിയ അപേക്ഷയുമായി കോടതി കയറിയിരിക്കുന്നത്. പീഡിപ്പിച്ച പെണ്‍കുട്ടിയെ വിവാഹം ചെയ്യാമെന്ന് റോബിന്‍ വ്യക്തമാക്കിയ സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് സിസ്റ്റര്‍ ലൂസി കളപ്പുര.

ശിക്ഷയില്‍ നിന്ന് രക്ഷപെടാന്‍ പുതിയ നാടകവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ വൈദികന്‍ റോബിന്‍. ഇരുപത് വയസുകാരിയായ ആ പെണ്‍കുട്ടിയെ അന്‍പത് കഴിഞ്ഞ റോബിന്‍ വിവാഹം കഴിക്കാനൊരുങ്ങുന്നു എന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത. ദുര്‍ബലരായ ആ പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ നിസ്സഹായതയാണ് ഇതുപോലൊരു നീക്കം നടത്താന്‍ റോബിന്‍ എന്നയീ കുറ്റവാളിക്ക് ധൈര്യം കൊടുക്കന്നതെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര ഫേസ്ബുക്കില്‍ കുറിച്ചു.

ഇയാള്‍ക്കെതിരെ ചെറുവിരല്‍ പോലുമനക്കാന്‍ ആര്‍ക്കും ധൈര്യമില്ല. കാരണം എതിര്‍ക്കേണ്ടത് ഒരു സാധാരണക്കാരനെയല്ലല്ലോ. അതിശക്തമായ ഒരു മുന്‍പുരോഹിതനാണ് മറുവശത്ത്. അയാളെ സംരക്ഷിക്കുന്നതോ പ്രബലരായ കത്തോലിക്കാ സഭയും. എതിര്‍ക്കുന്നവരുടെ വാക്കുകള്‍ തൊണ്ടയില്‍ത്തന്നെ കുരുങ്ങും, എഴുതുന്ന പേനയിലെ മഷിയുറഞ്ഞ് പോകുമെന്നും സിസ്റ്റര്‍ ലൂസി കളപ്പുര പറയുന്നു.

Exit mobile version