റോഡ് മുറിച്ചു കടക്കുമ്പോള്‍ അടുത്തെത്തിയ കാറിന്റെ ബോണറ്റില്‍ തട്ടി..! റോഡ് യാത്രികനായിരുന്ന ജവാന്റെ നെഞ്ചില്‍ കുത്തിപരിക്കേല്‍പിച്ച് കാര്‍ യാത്രികന്‍

വെഞ്ഞാറമൂട്: റോഡ് മുറിച്ചു കടക്കുമ്പോള്‍ അടുത്തെത്തിയ കാറിന്റെ ബോണറ്റില്‍ തട്ടിയ ജവാനെ കാര്‍ യാത്രക്കാരന്‍ കുത്തിപ്പരിക്കേല്‍പ്പിച്ചു. തിരുവനന്തപുരം വെഞ്ഞാറമൂട് കവലയില്‍ റോഡ് മുറിച്ചുകടക്കുകയായിരുന്ന കോട്ടുകുന്നം അക്കരവിള വീട്ടില്‍ വിനീതിനാണ് നെഞ്ചില്‍ കുത്തേറ്റത്. അക്രമം നടത്തിയ ചടയമംഗലം ശാന്തിഭവനില്‍ കൃഷ്ണകുമാറിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു.

മൂന്നു ദിവസം മുമ്പായിരുന്നു വിനീതിന്റെ വിവാഹം. ബുധനാഴ്ച രാവിലെ ഒമ്പതരയോടെ വിനീത് സംസ്ഥാന പാതയില്‍ റോഡ് മുറിച്ചു കടക്കുമ്പോള്‍ കൃഷ്ണകുമാറിന്റെ വാഹനം ദേഹത്തു തട്ടുന്ന നിലയില്‍ അടുത്തെത്തി. ഇതുകണ്ട് കാറിന്റെ ബോണറ്റില്‍ വിനീത് കൈ കൊണ്ടു തട്ടിയ ശേഷം റോഡ് കടന്ന് പഞ്ചായത്ത് റോഡിലേക്കു കടന്നു. ഈ സമയം കാര്‍ നിര്‍ത്തിയിട്ട് കത്തിയുമായെത്തിയ കൃഷ്ണകുമാര്‍ വിനീതിനെ കുത്തുകയായിരുന്നു.

നെഞ്ചില്‍ കുത്തേറ്റ് രക്തം വാര്‍ന്ന് റോഡില്‍ വീണ വിനീതിനെ പാങ്ങോട് സൈനിക ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. സംഭവം കണ്ട നാട്ടുകാരാണ് കൃഷ്ണകുമാറിനെ പിടികൂടി പോലീസിനെ ഏല്‍പ്പിച്ചത്. വെഞ്ഞാറമൂട് പോലീസ് കേസെടുത്തു.

കാര്‍ തന്റെ അടുത്തെത്തിയപ്പോള്‍ ഡ്രൈവറുടെ ശ്രദ്ധയുണ്ടാകാനാണ് ബോണറ്റില്‍ തട്ടിയതെന്ന് വിനീത് പറയുന്നു. തന്നെ നാട്ടുകാര്‍ ആക്രമിച്ചതായുള്ള കൃഷ്ണകുമാറിന്റെ പരാതിയിലും കേസെടുത്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

Exit mobile version