ശബരിമലയില്‍ ഭക്തരെ നിയന്ത്രിക്കാനുളള നടപടി; ബിജെപി കോടതിയിലേക്ക്

തിരുവനന്തപുരം: ശബരിമലയില്‍ ഭക്തരെ നിയന്ത്രിക്കാനുള്ള നീക്കത്തിനെതിരെ ബിജെപി കോടതിയെ സമീപിക്കാനൊരുങ്ങുന്നു. ഭക്തരെ നിയന്ത്രിക്കാനുള്ള നീക്കം കമ്മ്യൂണിസ്റ്റ് ചതിയാണെന്നും ഭക്തരെ നിയന്ത്രിക്കുന്നത് ശബരിമലയെ തകര്‍ക്കാനാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിളള ആരോപിച്ചു.

ശബരിമല ക്ഷേത്രത്തിന്റെ പിതൃസ്ഥാനീയത തകര്‍ക്കാന്‍ എകെജി സെന്റര്‍ ശ്രമിക്കുകയാണെന്നും സ്വന്തം വീടിന്റെയും സ്ഥലത്തിന്റെയും ഉടമസ്ഥാവകാശം വ്യക്തിക്കെന്നപോലെ ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം പ്രതിഷ്ടയാണെന്നും അദ്ദേഹം പറഞ്ഞു.

ക്ഷേത്രത്തിന്റെ ആചാര കാര്യങ്ങളില്‍ അന്തിമവാക്ക് തന്ത്രിക്കാണെന്നും ഇക്കാര്യങ്ങളൊന്നുമാറിയാത്ത പിണറായി വിജയനെ കാലം വലിച്ചെറിയുമെന്നും ശ്രീധരന്‍പിളള പറഞ്ഞു. കേരളം ഭരിക്കുന്ന അവസാന കമ്മ്യൂണിസ്റ്റ് സര്‍ക്കാരായി പിണറായി സര്‍ക്കാര്‍ മാറുമെന്ന് ആരെങ്കിലും സംശയിച്ചാല്‍ തെറ്റ് പറയാന്‍ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സുപ്രീംകോടതി വിധി നടപ്പാക്കുന്നത് തടഞ്ഞതിനുളള കോടതിയലക്ഷ്യ ഹര്‍ജിയെ ഭയപ്പെടുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഭിന്നലിംഗക്കാരെ അവഹേളിച്ചിട്ടില്ല തനിക്ക് എതിരെ അവരെ തിരിച്ചത് സിപിഎമ്മാണെന്നും ശ്രീധരന്‍ പിള്ള ആരോപിച്ചു.

Exit mobile version