സംസ്ഥാനത്ത് ആദ്യമായി ജിപിഎസ് ഘടിപ്പിച്ച സ്വകാര്യബസുകള്‍ മലപ്പുറത്ത്; സര്‍വ്വീസ് തുടങ്ങി

തിരൂര്‍: സംസ്ഥാനത്ത് ആദ്യമായി ജിപിഎസ് ഘടിപ്പിച്ച സ്വകാര്യബസുകള്‍ മലപ്പുറത്ത് സര്‍വ്വീസ് തുടങ്ങി. മഞ്ചേരി-തിരൂര്‍ റൂട്ടില്‍ ഓടുന്ന രണ്ട് സ്വകാര്യ ബസുകളിലാണ് ജിപിഎസ് സംവിധാനം പ്രാവര്‍ത്തികമാക്കിയിരിക്കുന്നത്. ബസിന്റെ വേഗത, എത്തിയ സ്റ്റോപ്പ് തുടങ്ങിയ ജിപിഎസ് സംവിധാനം വഴി അറിയാന്‍ സാധിക്കും. ബസിനകത്ത് ഒരുക്കിയിരിക്കുന്ന ഡിസ്‌പ്ലേയില്‍ ഇവ തെളിയുന്ന രീതിയിലാണ് സജ്ജമാക്കിയിരിക്കുന്നത്. ബസ് അമിതവേഗതയിലോടിയാല്‍ ആര്‍ടിഒ ഓഫീസില്‍ അറിയിക്കാനുള്ള സൗകര്യവും ജിപിഎസ് ഘടിപ്പിച്ച ബസിലുണ്ട്.

അമിതവേഗതയോ മറ്റെന്തെങ്കിലും പ്രശ്‌നങ്ങളോ നേരിടുന്ന ഘട്ടത്തില്‍ യാത്രക്കാര്‍ക്ക് എമര്‍ജന്‍സി ബട്ടണ്‍ ഉപയോഗിക്കാം. ഇത് അമര്‍ത്തിയാല്‍ ബസ് ജീവനക്കാരെ കൂടാതെ ആര്‍ടിഒ ഓഫീസിലെ ഉദ്യോഗസ്ഥരും സഹായത്തിനായി എത്തും. ജിപിഎസ് ഘടിപ്പിച്ച ബസുകള്‍ എവിടെയെത്തി എന്ന് അറിയിക്കുന്ന മൊബൈല്‍ ആപ്പും പണിപ്പുരയിലാണ്.

ജിപിഎസ് സംവിധാനം ഒരുക്കാന്‍ 35,000 രൂപയോളം ചിലവ് വരുന്നുണ്ട്. എന്നാല്‍ ഡിസ്‌പ്ലേ ബോര്‍ഡില്‍ പരസ്യം പ്രദര്‍ശിപ്പിച്ചു കൊണ്ട് ഈ തുക തിരിച്ചു പിടിക്കാന്‍ സാധിക്കും. വരുന്ന ഏപ്രില്‍ ഒന്ന് മുതല്‍ രാജ്യത്തെ എല്ലാ ബസുകളിലും ജിഎപിഎസ് സംവിധാനം സജ്ജമാക്കണം എന്നാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം.

Exit mobile version