ഭിന്നശേഷിക്കാരിയടക്കം രണ്ട് യുവതികളെ വിവാഹം കഴിച്ചു; പണം തട്ടിയ ശേഷം മാനസികമായും ശാരീരികമായും പീഡിപ്പിച്ച് മുങ്ങി, പൊന്തിയത് മലപ്പുറത്തുകാരിയുടെ കൂടെ! വിവാഹ തട്ടിപ്പു വീരന്‍ ഒടുവില്‍ പിടിയില്‍

തൃപ്പൂണിത്തുറയില്‍ ഇലക്ട്രോണിക് കട നടത്തിവരികയാണ് പിടിയിലായ സുനീര്‍.

കൊച്ചി: ഭിന്നശേഷിക്കാരിയടക്കം രണ്ട് യുവതികളെ വിവാഹം കഴിച്ച് പണം തട്ടിയശേഷം മുങ്ങിയ വിവാഹത്തട്ടിപ്പുകാരന്‍ പിടിയില്‍. കാഞ്ഞിരമറ്റം കാവുങ്കല്‍ സ്വദേശി സുനീര്‍ എന്നു വിളിക്കുന്ന കെഎ സുനിയെ ആണ് മുളന്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്.

രണ്ടായിരത്തി പത്തില്‍ പാലക്കാട് സ്വദേശിനിയായ യുവതിയെയാണ് സുനീര്‍ ആദ്യം വിവാഹം കഴിച്ചത്. ഈ ബന്ധത്തില്‍ ആറു വയസുള്ള കുട്ടിയുമുണ്ട്. ഈ ബന്ധം മറച്ചു വച്ചു കൊണ്ട് രണ്ടായിരത്തി പതിനെട്ടില്‍ ഭിന്നശേഷിക്കാരിയായ ആലപ്പുഴക്കാരിയെ വിവാഹം കഴിച്ചത്. വിവാഹത്തിനു ശേഷം സ്ത്രീകളെ മാനസികമായും ശാരീരികമായും പീഡിപ്പിച്ച് ഉപേക്ഷിക്കുകയാണ് സുനീറിന്റെ രീതിയെന്ന് പോലീസ് പറഞ്ഞു.

ഇവരില്‍ നിന്നും പണം തട്ടിയെടുത്ത ശേഷം മലപ്പുത്തുകാരിയായ മറ്റൊരു യുവതിയുമൊത്ത് താമസിച്ചു വരികയായിരുന്നു. തൃപ്പൂണിത്തുറയില്‍ ഇലക്ട്രോണിക് കട നടത്തിവരികയാണ് പിടിയിലായ സുനീര്‍. ആദ്യ രണ്ടു ഭാര്യമാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പൊലീസ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Exit mobile version