ബിന്ദുവിനും കനകദുര്‍ഗയ്ക്കും മാവോയിസ്റ്റ് ബന്ധമെന്ന് ആരോപണം..! കനകദുര്‍ഗയുടെ അമ്മ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും സിബിഐക്കും പരാതി നല്‍കി

എറണാകുളം: ശബരിമലയില്‍ ബിന്ദുവും കനകദുര്‍ഗയും ദര്‍ശനം നടത്തിയതിന് പിന്നില്‍ മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് ഗുരുതര ആരോപണം. വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കനകദുര്‍ഗയുടെ അമ്മ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും സിബിഐക്കും പരാതി നല്‍കി. സിബിഐ പോലുള്ള സ്വതന്ത്ര ഏജന്‍സി സംഭവത്തില്‍ അന്വേഷണം നടത്തണമെന്ന് മലപ്പുറം സ്വദേശിനി ഭാര്‍ഗ്ഗവി അമ്മ പരാതിയില്‍ ആവശ്യപ്പെടുന്നു.

ശബരിമലയെ തകര്‍ക്കാനായി മാവോയിസ്റ്റ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ ശ്രമിക്കുന്നു എന്നതിന്റെ തെളിവാണ് സംഭവമെന്നും ചില രാഷ്ട്രീയനേതാക്കള്‍ക്കും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കും സംഭവത്തില്‍ പങ്കുണ്ടെന്നും പരാതിയില്‍ ഭാര്‍ഗ്ഗവി അമ്മ വ്യക്തമാക്കുന്നു . കൂടാതെ സംസ്ഥാനത്തെ പോലിസുദ്യോഗസ്ഥര്‍ക്ക് സംഭവത്തില്‍ പങ്കുണ്ടെന്നും ചില തെളിവുകളും പരാതിയോടൊപ്പം വെക്കുന്നതായി ഭാര്‍ഗ്ഗവി പറയുന്നു.

തിരുവനന്തപുരത്ത് ജോലി സംബന്ധമായ ഒരു മീറ്റിങ്ങിന് പോകുകയാണെന്നാണ് കനകദുര്‍ഗ വീട്ടില്‍ അറിയിച്ചതെന്നും എന്നാല്‍ ചാനലുകളില്‍ കൂടിയാണ് ശബരിമലയില്‍ ബിന്ദു എന്ന സ്ത്രീയോടൊപ്പം മകള്‍ എത്തിയതായി അറിഞ്ഞതെന്നും പരാതിയില്‍പറയുന്നു. മെഡിക്കല്‍ കോളിജില്‍ പ്രവേശിപ്പിച്ചപ്പോഴും ചില ഉന്നത പോലിസുദ്യോഗസ്ഥരുമായി വീട്ടുകാര്‍ ബന്ധപ്പെട്ടിരുന്നെങ്കിലും കൃത്യമായ വിവരങ്ങള്‍ പോലിസുദ്യോഗസ്ഥര്‍ മറച്ചുവെച്ചതായാണ് പരാതിയില്‍ പറയുന്നത്.

ആദ്യ ശബരിമല യാത്രക്ക് ശേഷം മെഡിക്കല്‍ കോളേജില്‍ നിന്ന് ഡിസ്ചാര്‍ജ് വാങ്ങിപോയെന്ന് പോലിസുകാര്‍ അറിയിച്ചെങ്കിലും വീട്ടിലെക്ക് എത്താത്തതിനെ തുടര്‍ന്ന് പോലിസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തു. എന്നാല്‍ എവിടെയാണെന്ന് അറിയില്ല എന്ന കള്ളമാണ് പോലിസുകാര്‍ വീട്ടുകാരോട് പറഞ്ഞതെന്നും പരാതിയില്‍ പറയുന്നു .എസ്പി ഹരിശങ്കര്‍ ഉള്‍പ്പെടെയുള്ള ചില ഉന്നത പോലിസുദ്യോഗസ്ഥരുടെ സഹായത്തോടെയാണ് കനകദുര്‍ഗ്ഗ ഒളിവില്‍ കഴിഞ്ഞതെന്നും ഇതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും പരാതിയില്‍ സൂചിപ്പിക്കുന്നു.

പിന്നീട് രണ്ടാം തീയ്യതി ശബരിമലയില്‍ കയറുന്ന വീഡിയോയിലൂടെ മകളെ വീണ്ടും കാണുന്നതെന്നും, അതില്‍ കൃത്യമായി ചില പോലിസുകാരുടെ പിന്തുണ ഇവര്‍ക്ക് കിട്ടുന്നതായും മനസ്സിലാക്കിയെന്നും ഭാര്‍ഗ്ഗവിയമ്മ വിശദമാക്കുന്നു.അതിനു ശേഷവും കനകദുര്‍ഗയെ സംബന്ധിച്ച് വിവരങ്ങള്‍ ഉണ്ടായില്ല. പിന്നീട് എറണാകുളത്ത് നടന്ന ആര്‍പ്പോ ആര്‍ത്തവം പരിപാടിയിലൂടെലാണ് ചാനലുകളില്‍ കണ്ടെതെന്നും വ്യക്തമാക്കുന്നു. എന്നാല്‍ ഈ പരിപാടിക്ക് മാവോയിസ്റ്റ് ബന്ധമുള്ളതായും മാവോയിസ്റ്റ് ബന്ധമുള്ള ലഘുലേഖകള്‍ പരിപാടിയില്‍ വിതരണം ചെയ്തതായും പരാതിയില്‍ സൂചനയുണ്ട്.

Exit mobile version