അധികൃതരുടെ അനാസ്ഥ മൂലം ജീവിതം അവസാനിപ്പിക്കാനൊരുങ്ങിയ ഈ വീട്ടമ്മയെ ആരും മറന്നുകാണില്ല..! എന്നാല്‍ മരണമെന്ന വഴി ബിന്ദു തെരഞ്ഞെടുത്തപ്പോള്‍ അധികാരികള്‍ കണ്ണ് തുറന്നു, നാലുലക്ഷം രൂപ അനുവദിച്ചു, പക്ഷെ ബിന്ദു ഇതൊന്നും അറിയാതെ ഇപ്പോഴും അബോധാവസ്ഥയില്‍

നെടുങ്കണ്ടം: ഉദ്യോഗസ്ഥര്‍ വരുത്തിയ പിഴവ് മൂലം ദുരിതാശ്വാസം ലഭിക്കേണ്ട പട്ടികയില്‍ നിന്ന് ഒഴുവാക്കപ്പെട്ട ബിന്ദു ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവം കേരളക്കര മറന്നു കാണില്ല. പ്രളയത്തില്‍ വീട് നശിച്ചതിനെ തുടര്‍ന്ന് അര്‍ഹമായ സഹായം നല്‍കാതെ അവഗണന കാട്ടിയ ഉദ്യോഗസ്ഥരാണ് ഈ വീട്ടമ്മയെ വിഷം കഴിച്ച് എല്ലാം അവസാനിപ്പിക്കാന്‍ പ്രേരിപ്പിച്ചത്. തക്കസമയത്ത് ആശുപത്രിയിലെത്തിച്ചതിനാല്‍ മരണത്തിന്റെ പിടിയില്‍നിന്ന് ബിന്ദു രക്ഷപ്പെടുകയായിരുന്നു.

എന്നാല്‍ മരണമെന്ന വഴി ബിന്ദു തെരഞ്ഞെടുത്തപ്പോള്‍ അധികാരികളുടെ കണ്ണ് തുറന്നു. ദുരിതാശ്വാസ സഹായമായി നാലുലക്ഷം രൂപ അനുവദിച്ചു. പക്ഷെ ഇപ്പോഴും അബോധാവസ്ഥയില്‍ കഴിയുന്ന ബിന്ദു ഇതൊന്നും അറിഞ്ഞിട്ടില്ല.

ബിന്ദുവിനെ സാഹസത്തിലേക്ക് നയിച്ചു…

മഹാപ്രളയത്തില്‍ നഷ്ടപ്പെട്ട തങ്ങളുടെ സ്വപ്നവീട് വീണ്ടും കെട്ടിപ്പൊക്കുവാന്‍ ബിന്ദുവും ഭര്‍ത്താവ് രഘുവും അപേക്ഷ നല്‍കി കാത്തിരിക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളേറെ ആയി. ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ സഹായമായ 10,000 രൂപയും പഞ്ചായത്തില്‍നിന്ന് നല്‍കിയ കിറ്റുകളും മാത്രമാണ് ഈ കുടുംബത്തിനു ലഭിച്ചത്. കടംവാങ്ങിയ പണംകൊണ്ട് വീടിനുള്ള അടിത്തറകെട്ടി. എന്നാല്‍, ജിയോ ടാഗിങ് കണക്കെടുപ്പില്‍ മറ്റാരോ വരുത്തിയ തെറ്റ് ബിന്ദുവിന്റെയും കുടുംബത്തിന്റെയും സ്വപ്‌നങ്ങള്‍ പിഴുതെറിഞ്ഞു. ആദ്യഘട്ടത്തില്‍ പ്രസിദ്ധീകരിച്ച പ്രളയ ദുരിതാശ്വാസ പട്ടികയില്‍ ബിന്ദുവിന്റെ പേര് ഉണ്ടായിരുന്നില്ല.

രണ്ടു മക്കളെയും കൊണ്ട് തകര്‍ന്ന വീടിനോടുചേര്‍ന്നുള്ള തൊഴുത്തിന്റെ പിന്‍വശം മറച്ചുകെട്ടി നിര്‍മിച്ച ഷെഡ്ഡിലാണ് ബിന്ദുവിന്റെ കുടുംബം താമസിച്ചിരുന്നത്. നിരവധി തവണ സര്‍ക്കാര്‍ ഓഫീസില്‍ കയറിയിറങ്ങി തെറ്റുകള്‍ തരുത്തി. ഒടുവില്‍ ജനവുവരി എട്ടിന് പ്രസിദ്ധീകരിച്ച പട്ടികയില്‍ പേരുവന്നു. എന്നാല്‍, ഉടുമ്പന്‍ചോല താലൂക്കിലെ ദുരിതാശ്വാസ സഹായ വിതരണത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയാക്കിയിട്ടും സഹായം ലഭിച്ചില്ല. ഇതോടെ ബിന്ദു നിരാശയിലായി.

ഇപ്പോള്‍ തകര്‍ന്ന വീടിന്റെ സ്ഥാനത്ത് അവശേഷിക്കുന്ന മുന്‍വാതിലും കട്ടളയും കുറച്ച് ഇഷ്ടികക്കൂനയുമാണ്. സ്വന്തമായി 27 സെന്റ് സ്ഥലമുള്ളതിനാല്‍ ലൈഫ് പദ്ധതിയില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. ഇങ്ങനെ ജീവിതം തന്നെ മടുത്ത അവസ്ഥ എത്തിയപ്പോഴാണ് ബിന്ദു ജീവനൊടുക്കാന്‍ ശ്രമിച്ചതെന്ന് ഭര്‍ത്താവ് രഘു പറഞ്ഞു.

നിലവില്‍ ആശുപത്രിയില്‍ പണമടയ്ക്കുന്നതിനുപോലും നിര്‍വാഹമില്ലാത്ത അവസ്ഥയാണ്. അതേസമയം ബിന്ദുവിന്റെ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നതായാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

ദുരിതാശ്വാസ സഹായം ലഭിക്കാത്തതിനാല്‍ വീട്ടമ്മ ആത്മഹത്യക്ക് ശ്രമിച്ചുവെന്ന വാര്‍ത്ത പരന്നതോടെ വില്ലേജ് അധികൃതര്‍ അപേക്ഷയുടെ നമ്പരും തിയതിയും വാങ്ങിക്കൊണ്ട് പോയതായി രഘു പറഞ്ഞു. എഡിഎമ്മിന്റെ നിര്‍ദേശപ്രകാരം നാലുലക്ഷം രൂപ സഹായം അനുവദിച്ചിട്ടുണ്ട്. ഉടുമ്പന്‍ചോല താലൂക്കോഫീസില്‍നിന്ന് ട്രഷറിയിലേക്ക് ആദ്യഗഡു പണം അനുവദിക്കുന്നതിനുള്ള ബില്ല് നല്‍കിയിട്ടുണ്ടെന്ന് ഉടുമ്പന്‍ചോല തഹസില്‍ദാര്‍ അറിയിച്ചു.

Exit mobile version