അയോധ്യയിലെ 67.03 ഏക്കര്‍ ഭൂമി രാമജന്മഭൂമി ന്യാസിന് നല്‍കണമെന്ന മോഡി സര്‍ക്കാരിന്റെ നിലപാട് വാജ്പേയി സര്‍ക്കാര്‍ നേരത്തെ എടുത്ത നിലപാടിന് വിരുദ്ധം. 17 വര്‍ഷം മുമ്പാണ് അയോധ്യ ഭൂമി സംരക്ഷിക്കേണ്ടത് സര്‍ക്കാരിന്റെ ആവശ്യമാണെന്ന് വാജ്പേയ് പാര്‍ലമെന്റില്‍ വ്യക്തമാക്കിയത്.
തര്‍ക്കം നിലനില്‍ക്കുന്ന സ്ഥലം ഒഴിച്ച് അവശേഷിക്കുന്ന ഭൂമി ഉടമകള്‍ക്ക് തിരിച്ചു നല്‍കാന്‍ അനുമതി തേടിയാണ് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. തര്‍ക്കമുളള 2.77 ഏക്കര്‍ ഭൂമിക്ക് ചുറ്റുമുളള 67 ഏക്കര്‍ ഭൂമി ഉടമകള്‍ക്ക് വിട്ടു നല്‍കാന്‍ അനുമതി വേണമെന്നാണ് ആവശ്യം.
വിഷയത്തില്‍ 2002 മാര്‍ച്ച് 14നാണ് വാജ്പേയ് രാജ്യസഭയില്‍, സര്‍ക്കാരാണ് ഭൂമിയുടെ ഉടമസ്ഥരെന്നും തര്‍ക്കഭൂമി പൂര്‍വസ്ഥിതിയില്‍നിലനിര്‍ത്തണമെന്നും നിര്‍ദ്ദേശിച്ചത്.
അവശേഷിക്കുന്ന സഥലത്ത് പൂജ ചെയ്യാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ന്യാസ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദകേള്‍ക്കവെ സര്‍ക്കാര്‍ സത്യവാങ് മൂലം സമര്‍പ്പിക്കുകയായിരുന്നു.
അന്നത്തെ അറ്റോണി ജനറല്‍ സോളി സൊറാബ്ജി താല്‍കാലിക ഉപയോഗത്തിന് ഭൂമി വിട്ടുനല്‍കിായലും തര്‍ക്കഭൂമി പൂര്‍വാവസ്ഥയില്‍ തന്നെ തുടരുമെന്ന് സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിലപാട് വാജ്പേയ് പാര്‍ലമെന്റില്‍ നിലപാട് വ്യകതമാക്കിയത്.
സമാന ആവശ്യമുന്നയിച്ച് അസ്ലം ബുഹ്റെ സമര്‍പ്പിച്ച ഹര്‍ജിയില്‍ മതപരമായ യാതൊരു ചടങ്ങുകളും തര്‍ക്കഭൂമിയില്‍ അനുവദനീയമല്ലെന്ന് 2002 മാര്‍ച്ച് 13ന് സുപ്രീംകോടതിയുടെ മൂന്നംഗ ബഞ്ച് ഇടക്കാല ഉത്തരവിട്ടു. ഒരുവര്‍ഷത്തിന് ശേഷം, അന്തിമ വിധിയുണ്ടാകുന്നതുവരെ ഭൂമിയില്‍ തല്‍സ്ഥിതി തുടരണമെന്ന് അഞ്ചംഗ ഭരണഘടനാബഞ്ച് ഉത്തരവിടുകയും ചെയ്തു.
ആവശ്യമായ സാഹചര്യങ്ങളില്‍ നിയമമോ വിധിന്യായമോ കോടതിയില്‍ വ്യാഖ്യാനിക്കുക എന്നതാണ് അറ്റോണി ജനറലിന്റെ ഭരണഘടനാപരമായ ഉത്തരവാദിത്തം. ഇതുതന്നെയാണ് സുപ്രീംകോടതിയി ഭൂമി പൂജയ്ക്ക് വിട്ടുകൊടുക്കാന്‍ കഴിയുമോ എന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം ചെയ്തതും. വാജ്പേയ് വ്യക്തമാക്കി.
67 ഏക്കറിലെ 42 ഏക്കര്‍ഭൂമിക്ക് ന്യാസ് സ്ഥിരം പാട്ടക്കാരാണ്. തര്‍ക്കഭൂമി പൂര്‍വാവസ്ഥയില്‍ നിലനിര്‍ത്തുകയും വേണം. പൂജ ചെയ്യാന്‍ അനുമതി ആവശ്യപ്പെട്ടുകൊണ്ട് ട്രസ്റ്റ് സര്‍ക്കാരിന് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്നും വാജ്പേയ് പാര്‍ലമെന്റില്‍ ചൂണ്ടിക്കാണിച്ചിരുന്നു.
ഈ വിഷയം തീരുമാനിക്കുന്നതിന് മുമ്പ് അസ്ലം ബുഹ്റെ റിട്ട് ഹര്‍ജിയും സമര്‍പ്പിച്ചിട്ടുണ്ട്. സുപ്രീംകോടതി വിധിപ്രകാരം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും വാജ്പേയ് പറഞ്ഞിരുന്നു.
തര്‍ക്കരഹിത സ്ഥലം പൂജ ചെയ്യാന്‍ വിട്ടുകൊടുക്കാമോ എന്ന കാര്യത്തില്‍ സുപ്രീംകോടതി വിധി ഉത്തരവ് പുറപ്പെടുവിക്കുന്നതുവരെ സര്‍ക്കാര്‍ അതിന്റെ ഉത്തരവാദിത്വത്തില്‍നിന്നും വിട്ടുനില്‍ക്കാന്‍ പാടില്ല. ഈ അവസരത്തില്‍ രാജ്യത്തിന്റെ ഐക്യവും സമാധാനവും നിലനിര്‍ത്താന്‍ രാഷ്ട്രീയവും അല്ലാത്തതുമായ എല്ലാ സംഘടനകളോടും സംസ്ഥാനസര്‍ക്കാരുകളോടും കേന്ദ്രത്തിന്റെ ഈ തീരുമാനത്തോട് യോജിച്ച് പ്രവര്‍ത്തിക്കണമെന്ന് ആവശ്യപ്പെടുകയാണെന്നായിരുന്നു പ്രസ്താവന.
ഇതില്‍ നിന്ന് വ്യതിചലിച്ചാണ് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഭൂമി രാമജന്മഭൂമി ന്യാസിന് നല്‍കണമെന്ന നിര്‍ദ്ദേശം മോഡി സര്‍ക്കാര്‍ സുപ്രീം കോടതിയ്ക്ക് മുന്നില്‍ സമര്‍പ്പിച്ചത്. അയോധ്യ കേസ് സുപ്രീം കോടതിയുടെ ഭരണഘടന ബഞ്ചിന് മുന്നില്‍ പരിഗണനയിലാണ്.
രാമക്ഷേത്ര നിര്‍മ്മാണ നീക്കവുമായി മുന്നോട്ട് പോകുന്ന സംഘടനയാണ് രാമജന്മ ഭൂമി ന്യാസ്. ബാബറി മസ്ജിദ് നിന്നിരുന്നത് ഒഴികെയുള്ള 67.703 ഏക്കര്‍ തര്‍ക്കരഹിത ഭൂമിയാണ് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്.
1993 ലാണ് പ്രത്യേക നിയമത്തിലൂടെ ഭൂമി ഏറ്റെടുത്തത്. അപേക്ഷ ഇന്ന് കോടതിയുടെ ശ്രദ്ധയില്‍ പെടുത്തും. അയോധ്യക്കേസ് സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് കേന്ദ്രസര്‍ക്കാരിന് വേണ്ടി ആഭ്യന്തര സെക്രട്ടറി റിട്ട് പെറ്റീഷനിലൂടെ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.
അലഹബാദ് ഹൈക്കോടതി കണ്ടെത്തിയ തര്‍ക്ക ഭൂമി അല്ലാത്ത സ്ഥലം രാമജന്മ ഭൂമി ന്യാസ് അടക്കമുളള ഉടമകള്‍ക്ക് നല്‍കാന്‍ അനുമതി വേണമെന്നാണ് മോഡി സര്‍ക്കാരിന്റെ ആവശ്യം. 1992 ല്‍ ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടതിന് ശഷം നിലവിലെ സ്ഥിതി തുടരണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.