ലോക്സഭാ തെരഞ്ഞെടുപ്പ്; തൃശ്ശൂരില്‍ നിന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ബെന്നി ബെഹന്നാന് സാധ്യത

ഇടതു സ്ഥാനാര്‍ത്ഥിയായി നിലവിലെ എംപി യായ സിപിഐ നേതാവ് സിഎന്‍ ജയദേവന്‍ തന്നെ മത്സരിക്കാനാണ് സാധ്യത കല്‍പിക്കപ്പെടുന്നത്.

തൃശ്ശൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശ്ശൂരില്‍ നിന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി യുഡിഎഫ് ചെയര്‍മാനും ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനുമായ തൃക്കാക്കര മുന്‍ എംഎല്‍എ ബെന്നി ബെഹന്നാന് സാധ്യതയേറുന്നു. മുന്‍ എംപി പിസി ചാക്കോ, വിഎം സുധീരന്‍ ,ടിഎന്‍ പ്രതാപന്‍, മഞ്ജു വാര്യര്‍, അഡ്വ. ഷാജു കോടകണ്ടന്‍ ,തുടങ്ങിയ പേരുകളാണ് ആദ്യം ഉയര്‍ന്ന് കേട്ടിരുന്നത്.

എന്നാല്‍ താന്‍ ഇത്തവണ മത്സരിക്കാന്‍ ഇല്ലെന്ന് കഴിഞ്ഞ ദിവസം സുധീരന്‍ പ്രതികരിച്ചിരുന്നു. പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കണമെന്നായിരുന്നു അദ്ദേഹം പ്രതികരിച്ചത്. ടിഎന്‍ പ്രതാപന്‍ ചാലക്കുടി മണ്ഡലത്തില്‍ മത്സരിക്കാനാണ് കൂടുതല്‍ താല്‍പര്യപ്പെടുന്നത്. ഇടക്കാലത് തൃശ്ശൂര്‍ ഡിസിസി പ്രസിഡന്റായി മണ്ഡലത്തില്‍ നല്ല ബന്ധങ്ങള്‍ ഉള്ളതും തൃശ്ശൂര്‍ തിരിച്ചു പിടിക്കാന്‍ ശക്തനായ ഒരു നേതാവിനെ തന്നെ രംഗത്തിറക്കണം എന്നുമുള്ള നേതൃത്വത്തിന്റെ ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് അപ്രതീക്ഷിതമായി ഇപ്പോള്‍ ഈ പേരുകളെല്ലാം തള്ളിയാണ് അയല്‍ ജില്ലാക്കാരനായ ബെന്നി ബെഹന്നാന്റെ പേര് ഉയര്‍ന്നു വന്നിട്ടുള്ളത്.

ഇടതു സ്ഥാനാര്‍ത്ഥിയായി നിലവിലെ എംപി യായ സിപിഐ നേതാവ് സിഎന്‍ ജയദേവന്‍ തന്നെ മത്സരിക്കാനാണ് സാധ്യത കല്‍പിക്കപ്പെടുന്നത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്റെ പേര് സജീവമായി പരിഗണയില്‍ ഉണ്ടെങ്കിലും ബിഡിജെ എസും തൃശ്ശൂരിന് വേണ്ടി അവകാശ വാദം ഉന്നയിച്ചിട്ടുണ്ട്. സീറ്റ് ബീഡിജെഎസ്സിന് പോവുകയാണെങ്കില്‍ സംസ്ഥാന പ്രസിഡന്റ് ആയ തുഷാര്‍ വെള്ളാപ്പള്ളി തന്നെ മത്സരിച്ചേക്കുമെന്നാണ് ബിഡിജെഎസ് വൃത്തങ്ങള്‍ പറയുന്നത്.

Exit mobile version