ബ്രൂസില്ലോസിസ് രോഗം; മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും ഒരുപോലെ അപകടക്കാരി! ലക്ഷണങ്ങളും മുന്‍ കരുതലുകളും

വളര്‍ത്തു മൃഗങ്ങളെ ബാധിക്കുന്ന് ഈ രോഗം എളുപ്പത്തില്‍ മനുഷ്യരിലേക്ക് പകരാന്‍ സാധ്യത ഏറെയാണ്. മെഡിറ്ററേനിയന്‍ പനി, മാള്‍ട്ടാ പനി, ബാംഗ്സ് രോഗം എന്ന് പല പേരുകളിലുമാണ് ബ്രൂസെല്ലോസിസ് അറിയപ്പെടുന്നത്

പേവിഷബാധ കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും വ്യാപകമായിട്ടുള്ള ജന്തുജന്യ രോഗം ബ്രൂസെല്ലോസിസ് രോഗമാണ്. മരണം വരെ സംഭവിക്കാവുന്ന് രോഗമാണ് ബ്രൂസെല്ലോസിസ്. വളര്‍ത്തു മൃഗങ്ങളെ ബാധിക്കുന്ന് ഈ രോഗം എളുപ്പത്തില്‍ മനുഷ്യരിലേക്ക് പകരാന്‍ സാധ്യത ഏറെയാണ്. മെഡിറ്ററേനിയന്‍ പനി, മാള്‍ട്ടാ പനി, ബാംഗ്സ് രോഗം എന്ന് പല പേരുകളിലുമാണ് ബ്രൂസെല്ലോസിസ് അറിയപ്പെടുന്നത്.

ലോകമെമ്പാടും വ്യാപകമായ രോഗാണുവാണിത്. പ്രധാനമായും പശു, ആട്, പന്നി, നായ തുടങ്ങിയ വളര്‍ത്തു മൃഗങ്ങളെ ബാധിക്കുന്ന ഈ രോഗം, ബ്രൂസെല്ല വിഭാഗത്തില്‍പ്പെട്ട ബാക്ടീരിയകള്‍ കാരണമാണുണ്ടാകുന്നത്.ബ്രൂസല്ല അബോര്‍ട്ടസ് എന്ന രോഗാണുവാണ് പശുക്കളില്‍ മുഖ്യമായും രോഗമുണ്ടാക്കുന്നത്. ബ്രൂസല്ലാ മെലിട്ടന്‍സിസ് ആടുകളിലും ബ്രൂസല്ലാ സുയിസ് രോഗാണു പന്നികളിലും രോഗമുണ്ടാക്കുന്നു. നട്ടെല്ലുള്ള ജീവികളില്‍ നിന്ന് മനുഷ്യരിലേക്കും തിരിച്ചും പകരാനിടയുള്ള രോഗങ്ങളാണ് ജന്തുജന്യരോഗങ്ങള്‍.

മുന്‍ കരുതല്‍

* മാംസം നന്നായി വേവിച്ച് കഴിക്കുക
* പാലും പാല്‍ ഉത്പന്നങ്ങളും നന്നായി തിളപ്പിച്ച് ഉപയോഗിക്കുക
* രോഗം ബാധിച്ച് മൃഗങ്ങളോട് ഇടപഴകുമ്പോള്‍ കൈ ഉറ ഉപയോഗിക്കുക
* പശുക്കളുടെ പ്രസവവും ഗര്‍ഭമലസിയതിന്റെ അവശിഷ്ടങ്ങളും ശ്രദ്ധയോടെ കൈകാര്യം ചെയുക

രോഗലക്ഷണങ്ങള്‍

* ഇടവിട്ടുള്ള പനി, തലവേദന, പേശി വേദന, രാത്രിയിലെ അമിത വിയര്‍പ്പ്, വേദനയോട് കൂടിയ സന്ധി വീക്കം, വൃഷ്ണത്തില്‍ വീക്കം.
ഇതിന് പുറമേ ഹൃദ്രോഗത്തിനും, ഗര്‍ഭച്ഛിദ്രത്തിനും, വന്ധ്യതയ്ക്കും വരെ സാധ്യത ഏറെയാണ്.

ക്ഷീരകര്‍ഷകര്‍, ഫാം തൊഴിലാളികള്‍, അറവുശാലകളില്‍ ജോലി ചെയ്യുന്നവര്‍, വെറ്ററിനറി ഡോക്ടര്‍മാര്‍ തുടങ്ങി ക്ഷീര-മൃഗ സംരക്ഷണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ബ്രൂസെല്ലോസിസിനെതിരായി അതീവ കരുതല്‍ പുലര്‍ത്തണം.

മൃഗങ്ങളില്‍ രോഗം വരാതിരിക്കാന്‍ പ്രസവശേഷമുള്ള പശുവിന്റെ മറുപിള്ള, ഗര്‍ഭമലസിയതിന്റെ അവശിഷ്ടങ്ങള്‍ എന്നിവയെല്ലാം കൈകാര്യം ചെയ്യുമ്പോള്‍ കയ്യുറ നിര്‍ബന്ധമായും ഉപയോഗിച്ചിരിക്കണം. തൊഴുത്തും പരിസരവും അണുനാശിനി ഉപയോഗിച്ച് കഴുകി വൃത്തിയാക്കുകയും, വെയില്‍ കൊള്ളിക്കുകയും വേണം.

പശുക്കളുടെ രക്തം, പാല്‍ എന്നിവ പരിശോധിച്ച് രോഗം കണ്ടെത്താനുള്ള സംവിധാനം ഇന്ന് ലഭ്യമാണ്. രോഗബാധ സ്ഥിതീകരിക്കുന്ന പക്ഷം രോഗബാധയേറ്റ മൃഗങ്ങളെ ദയാവധത്തിന് വിധേയമാക്കുക എന്നത് മാത്രമാണ് ഏറ്റവും ഉചിതവും രോഗബാധ തടയാനുമുള്ള ഫലപ്രദവുമായ മാര്‍ഗ്ഗം. മാത്രവുമല്ല രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പ്രദേശങ്ങളില്‍ നിന്ന് പശുക്കളെ വാങ്ങാതിരിക്കാനും, പശുകുട്ടികള്‍ക്ക് ബ്രൂസെല്ലോസിസിനെതിരായ ഒറ്റതവണ പ്രതിരോധ കുത്തിവെപ്പ് എടുക്കാനും ശ്രദ്ധിക്കണം.

Exit mobile version