ഇടുക്കി എസ്റ്റേറ്റിലെ ഇരട്ട കൊലപാതകം; വിവരങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ അഞ്ച് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

ഇടുക്കി: നടുപ്പാറ എസ്റ്റേറ്റിലെ ഇരട്ട കൊലപാതകക്കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘത്തിലെ അഞ്ച് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍.

എഎസ്‌ഐമാരായ ഉലഹന്നാന്‍, സജി എം പോള്‍, സിവില്‍ പോലീസ് ഓഫീസര്‍ ഓമനക്കുട്ടന്‍, ഡ്രൈവര്‍മാരായ അനീഷ്, രമേഷ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സംഭവത്തില്‍ രാജാക്കാട് എസ്‌ഐ പിഡി അനുമോനെതിരെ വകുപ്പുതല നടപടിക്കും ശുപാര്‍ശ ചെയ്തു.

ഇടുക്കി ജില്ലാ പോലീസ് മേധാവി കെബി വേണുഗോപാലാണ് ഇവര്‍ക്കെതിരെ നടപടിയെടുത്തത്. പ്രതിയെ മധുരയില്‍വച്ച് പിടികൂടിയപ്പോള്‍ എടുത്ത ഫോട്ടോ ചോര്‍ന്നതില്‍ എസ്പി അതൃപ്തി രേഖപ്പെടുത്തിയിരുന്നു. കൂട്ടായ പരിശ്രമം ചിലരുടെ മാത്രം പ്രവര്‍ത്തനമായി ചിത്രീകരിക്കപ്പെട്ടുവെന്നാണ് എസ്പിയുടെ വിമര്‍ശനം. വിവരങ്ങള്‍ പുറത്തായതോടെ എസ്പി വാര്‍ത്താസമ്മേളനം ഒഴിവാക്കിയിരുന്നു.

Exit mobile version