ഹിന്ദു സമൂഹത്തോട് മാപ്പ് പറയാതെ കനക ദുര്‍ഗ്ഗയെ വീട്ടില്‍ കയറ്റില്ല; സഹോദരന്‍

തിരുവനന്തപുരം: ആചാരം ലംഘിച്ച് ശബരിമലയില്‍ ദര്‍ശനം നടത്തിയതിന് ഹിന്ദു സമൂഹത്തോട് മാപ്പ് പറയാതെ കനക ദുര്‍ഗ്ഗയെ വീട്ടില്‍ കയറ്റില്ലെന്ന് സഹോദരന്‍ ഭരത് ഭൂഷണ്‍. ആചാരലംഘനത്തിന് കുടുംബത്തിലെ എല്ലാവരും എതിരാണെന്നും സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ഭരത് ഭൂഷണ്‍ പറഞ്ഞു.

കോട്ടയം എസ്പി ഹരിശങ്കറാണ് ഇതിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. ശബരിമല കര്‍മ്മസമിതയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് സംഘടിപ്പിച്ച അയ്യപ്പഭക്ത സംഗമത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഭരത്.

ജനുവരി രണ്ടിനാണ് ബിന്ദുവും കനഗദുര്‍ഗയും ശബരിമലയില്‍ ദര്‍ശനം നടത്തിയത്. ദിവസങ്ങള്‍ക്ക് ശേഷം വീട്ടില്‍ തിരിച്ചെത്തിയ കനകദുര്‍ഗയെ വീട്ടില്‍ കയറ്റില്ലെന്ന് സഹോദരനും കുടുംബവും നേരത്തെ വ്യക്തമാക്കിയിരുന്നു. പിന്നാലെ ഭര്‍തൃകുടുംബവും കനകദുര്‍ഗയെ തള്ളിപ്പറഞ്ഞു.

കഴിഞ്ഞ ദിവസം ഭര്‍ത്തൃ വീട്ടിലെത്തിയ കനകദുര്‍ഗയ്ക്ക് മര്‍ദ്ദനമേറ്റിരുന്നു. ഭര്‍തൃമാതാവ് തന്നെ പട്ടികകൊണ്ട് അടിച്ചുവെന്നായിരുന്നു കനദുര്‍ഗയുടെ പരാതി. പരിക്കേറ്റ ഇവര്‍ ആശുപത്രിയില്‍ പ്രവേശിച്ചതിന് പിന്നാലെ ഭര്‍തൃമാതാവിനെതിരെ പോലീസ് കേസെടുക്കുകയും ചെയ്തു. അതേസമയം ഭര്‍തൃമാതാവിനെ കനഗ ദുര്‍ഗ മര്‍ദ്ദിച്ചെന്ന പരാതിയിലും പോലീസ് കേസെടുത്തിട്ടുണ്ട്.

Exit mobile version