വീട്ടമ്മയുടെ ജഡം കത്തിക്കരിഞ്ഞ നിലയില്‍; കൊലപാതകമെന്ന നിഗമനത്തില്‍ പോലീസ്

കൊല്ലപ്പെട്ട ഓമനയുടെ കഴുത്തിലുണ്ടായിരുന്ന മൂന്നര പവന്റെ സ്വര്‍ണ മാലയും വീട്ടില്‍ സൂക്ഷിച്ചിരുന്ന 20,000 രൂപയും നഷ്ടപ്പെട്ടതായി മകള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്

ഇടുക്കി: വണ്ടിപ്പെരിയാറില്‍ വീടിനു സമീപം വീട്ടമ്മയുടെ ജഡം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. വള്ളക്കടവ് നിരപ്പേല്‍ വീട്ടില്‍ ഓമനയുടെ മൃതദേഹമാണ് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്ന നിഗമനത്തിലാണ് പോലീസ്. ഇവരുടെ വീട്ടില്‍ നിന്ന് പണവും സ്വര്‍ണവും നഷ്ടമായെന്നും അന്വേഷണസംഘം സ്ഥിരീകരിച്ചു.

തിങ്കളാഴ്ച്ച വൈകുന്നേരം ഏലത്തോട്ടത്തില്‍ നിന്നും പണി കഴിഞ്ഞെത്തിയ ഓമനയുടെ മകളാണ് മൃതദേഹം ആദ്യം കണ്ടത്. അതേ സമയം സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. കൊല്ലപ്പെട്ട ഓമനയുടെ കഴുത്തിലുണ്ടായിരുന്ന മൂന്നര പവന്റെ സ്വര്‍ണ മാലയും വീട്ടില്‍ സൂക്ഷിച്ചിരുന്ന 20,000 രൂപയും നഷ്ടപ്പെട്ടതായി മകള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

വീടിനോട് ചേര്‍ന്ന് വിറകുകള്‍ കൂട്ടിയിട്ട് കത്തിച്ച നിലയിലും കണ്ടെത്തിയിരുന്നു. ഓമനയുടെ മകള്‍ വിജിയും ഇവരുടെ രണ്ട് മക്കളുമാണ് വീട്ടില്‍ താമസിച്ചിരുന്നത്. മറ്റു മക്കള്‍ രണ്ടു പേരും ജോലിയുമായി ബന്ധപ്പെട്ട് കേരളത്തിനു പുറത്താണ്. കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.

കോട്ടയത്തു നിന്നുള്ള ഫോറന്‍സിക് വിദഗ്ധരും ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി തെളിവുകള്‍ ശേഖരിച്ചു. വള്ളക്കടവ് മേഖലയില്‍ ഇത് രണ്ടാമത്തെ സംഭവമാണെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടി. അഞ്ച് വര്‍ഷങ്ങള്‍ക്കു മുമ്പ് രണ്ടു കുട്ടികളെ വീടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയിരുന്നു.

Exit mobile version