സ്‌കൂള്‍ബസ് കാത്തുനില്‍ക്കുന്നതിനിടെ മുളകുപൊടിയെറിഞ്ഞ് 6 വയസുകാരനെ തട്ടിക്കൊണ്ടുപോയി

ഗ്വാളിയര്‍: സ്‌കൂളില്‍ പോകാന്‍ അമ്മയ്‌ക്കൊപ്പം ബസ് കാത്തുനില്‍ക്കുകയായിരുന്ന ആറ് വയസുകാരനെ ബൈക്കിലെത്തിയ രണ്ടംഗ സംഘം തട്ടിക്കൊണ്ടു പോയി. മദ്ധ്യപ്രദേശിലെ ഗ്വാളിയറിലാണ് സംഭവം. അമ്മയുടെ കണ്ണുകളിലേക്ക് മുളകുപൊടി എറിഞ്ഞ ശേഷമായിരുന്നു തട്ടിക്കൊണ്ടുപോകല്‍.

പഞ്ചസാര വ്യാപാരിയായ രാഹുല്‍ ഗുപ്ത എന്നയാളുടെ മകനെയാണ് തട്ടിക്കൊണ്ടു പോയത്. ബൈക്കിലെത്തിയ രണ്ട് പേര്‍ ഇവരുടെ വീടിന് അടുത്ത് വാഹനം നിര്‍ത്തി. പിന്നിലിരുന്ന ഒരാള്‍ ഇറങ്ങിവന്ന് കുട്ടിയുടെ അമ്മയുടെ മുഖത്തേക്ക് മുളകുപൊടി എറിഞ്ഞ ശേഷം കുട്ടിയെ എടുത്ത് ബൈക്കില്‍ ഇരുത്തുകയായിരുന്നു.

രണ്ടാമത്തെയാള്‍ ഈ സമയം ബൈക്ക് സ്റ്റാര്‍ട്ട് ചെയ്ത് തയ്യാറായി നിന്നു. കുട്ടിയെ രണ്ട് പേര്‍ക്കും ഇടയില്‍ ഇരുത്തിയതും ഓടിച്ച് പോവുകയായിരുന്നു. പരിസരത്തെ ഒരു സിസിടിവി ക്യാമറയില്‍ ദൃശ്യങ്ങളെല്ലാം പതിഞ്ഞിട്ടുണ്ട്. രാവിലെ 8.10ഓടെയായിരുന്നു തട്ടിക്കൊണ്ട് പോകലെന്ന് ഗ്വാളിയര്‍ സോണല്‍ ഐജി അരവിന്ദ് സക്‌സേന പറഞ്ഞു. തട്ടിക്കൊണ്ട് പോയവരെക്കുറിച്ചോ കുട്ടിയെ രക്ഷിക്കാന്‍ സാധിക്കുന്നതോ ആയ എന്തെങ്കിലും വിവരം നല്‍കുന്നവര്‍ക്ക് 30,000 രൂപ പൊലീസ് പാരിതോഷികം പ്രഖ്യാപിച്ചു.

Exit mobile version