തിരുവനന്തപുരം: ആശുപത്രിയിൽ നിന്നു വിതരണം ചെയ്ത ഗുളികയിൽ മൊട്ടുസൂചി കണ്ടെത്തിയെന്ന പൊതുപ്രവർത്തകൻറെ പരാതിയിൽ കേസെടുത്ത് പോലീസ്.
വിതുര താലൂക്ക് ആശുപത്രിയിൽ നിന്നു വിതരണം ചെയ്ത ഗുളികയിലാണ് മൊട്ടുസൂചി കണ്ടെത്തിയതെന്ന് തിരുവനന്തപുരം സ്വദേശിയായ പൊതുപ്രവർത്തകൻ സത്യൻ എന്നയാൾ നൽകിയ പരാതിയിൽ പറയുന്നു.
വിഷയത്തിൽ നിജസ്ഥിതി കണ്ടെത്തണമെന്നും സംഭവത്തിന്റെ സത്യാവസ്ഥ പുറത്തു കൊണ്ടുവരണമെന്നും പരാതിയിൽ പറയുന്നു. ബോധപൂർവം മനുഷ്യ ജീവൻ അപായപ്പെടുത്താൻ ഗുളികയിൽ മൊട്ടുസൂചി വച്ചതായി സംശയിക്കുന്നവെന്നും പരാതിയിൽ പറയുന്നു.
മേമല ഉരുളക്കുന്ന് സ്വദേശി വസന്തയ്ക്ക് ശ്വാസംമുട്ടലിനു നൽകിയ സി–മോക്സ് ക്യാപ്സൂളിനുള്ളിൽ നിന്നാണ് മൊട്ടുസൂചി ലഭിച്ചതെന്നാണ് പരാതിയിൽ പറയുന്നത്. അതേസമയം, സംഭവത്തിൽ തെളിവെടുപ്പും പരിശോധനയും നടത്തിയ ആരോഗ്യ വകുപ്പ് പരാതിയിൽ കഴമ്പില്ലെന്നു കണ്ടെത്തി. പരാതിക്കാരിക്കു നൽകിയ ബാക്കി ഗുളികകളിലോ, മറ്റു സ്റ്റോക്കിലോ പ്രശ്നങ്ങളൊന്നും കണ്ടെത്തിയില്ല.
ഈ വിഷയത്തിൽ ആരോഗ്യ വകുപ്പ് ഡിജിപിക്ക് പരാതി നൽകിയിരുന്നു. സൂചി കണ്ടെന്ന പരാതി വ്യാജമാണെന്നും പിന്നിൽ ഗൂഢാലോചനയുണ്ടോ എന്നു പരിശോധിക്കണമെന്നും ആരോഗ്യ വകുപ്പ് ഡയറക്ടർ രേഖാമൂലം ഡിജിപിക്ക് നൽകിയ പരാതിയിൽ പറയുന്നു.സർക്കാരിന്റെ മരുന്നു വിതരണ സംവിധാനത്തെ തകർക്കാൻ ബോധപൂർവമുള്ള ശ്രമമാണ് പിന്നിലെന്നു സംശയിക്കുന്നതായും പരാതിയിലുണ്ട്.