കണ്ണൂരെത്തിയെന്ന് ഫോണ്‍ കോള്‍, എന്നാല്‍ സൈനികന്റെ അവസാന ഫോണ്‍ ലൊക്കേഷന്‍ കണ്ണൂരല്ല! കാണാതായ മലയാളി സൈനികനെ അന്വേഷിച്ച് പോലീസ് പൂനെയിലേക്ക്

കോഴിക്കോട്: കാണാതായ മലയാളി സൈനികന്‍ വിഷ്ണുവിനെ അന്വേഷിച്ച് കേരള പോലീസ് പൂനെയിലേക്ക് പുറപ്പെടും. പൂനെയില്‍ ജോലി ചെയ്തുവരികയായിരുന്ന വിഷ്ണുവിനെ അന്വേഷിച്ച് സൈബര്‍ വിദഗ്ധനുള്‍പ്പെടെയുള്ള സംഘമാണ് പൂനെയിലെക്ക് പോകുന്നത്.

എലത്തൂര്‍ എസ് ഐ ക്കാണ് നാലംഗ ടീമിന്റെ ചുമതല. മഹാരാഷ്ട്ര പോലീസുമായി ഇവര്‍ ബന്ധപ്പെട്ടുവെന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ ദിവസം അമ്മയെ വിളിച്ച് കണ്ണൂരെത്തിയെന്ന് പറഞ്ഞ വിഷ്ണുവിന്റെ മൊബൈല്‍ ഫോണ്‍ വിവരങ്ങള്‍ ശേഖരിച്ചപ്പോള്‍ അവസാന ടവര്‍ ലൊക്കേഷന്‍ കണ്ണൂരല്ലെന്നതാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്.

വിഷ്ണുവിന്റെ അവസാന ടവര്‍ ലൊക്കേഷന്‍ പൂനെയിലെ ലോണാവാലയിലാണെന്നാണ് കണ്ടെത്തല്‍. ഇതോടെയാണ് അന്വേഷണ സംഘം പുനെയിലേക്ക് തിരിക്കാന്‍ തീരൂമാനിച്ചത്.

കോഴിക്കോട് എരഞ്ഞിക്കല്‍ കണ്ടംകുളങ്ങര ചെറിയകാരംവള്ളി സുരേഷിന്റെ മകനായ വിഷ്ണുവിനെ കഴിഞ്ഞ ബുധനാഴ്ച മുതല്‍ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കളാണ് പോലീസില്‍ പരാതി നല്‍കിയത്. അവിധിയായതിനാല്‍ നാട്ടിലേക്ക് വരികയാണെന്ന് തിങ്കളാഴ്ച വിഷ്ണു അമ്മയെ വിളിച്ച് അറിയിച്ചിരുന്നു.

ചൊവ്വാഴ്ച പകല്‍ 2.15 നാണ് വിഷ്ണു അവസാനമായി വിളിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു. അമ്മയെ വിളിച്ചപ്പോള്‍ പറഞ്ഞത് കണ്ണൂരില്‍ എത്തിയെന്നാണ്. എന്നാല്‍ രാത്രി വൈകിയും കാണാഞ്ഞതിനെ തുടര്‍ന്ന് ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സ്വിച്ച്ഡ് ഓഫ് ആയിരുന്നു. പിന്നീടാണ് എലത്തൂര്‍ പോലീസില്‍ പരാതി നല്‍കിയത്. എ ടി എം കാര്‍ഡില്‍ നിന്ന് 15,000 രൂപ പിന്‍വലിച്ചതായി കണ്ടെത്തിയിട്ടുണ്ട്. സൈനികരുടെ നേതൃത്വത്തില്‍ പൂനെയിലും അന്വേഷണം പുരോഗമിക്കുകയാണ്.

Exit mobile version