അഭിപ്രായ, ആശയവിനിമയ സ്വാതന്ത്ര്യം നിഷേധിക്കുന്ന സര്‍ക്കാരുകള്‍ അക്രമാസക്തം: ഇന്ത്യ അന്‍പതു ശതമാനം മാത്രമേ ജനാധിപത്യരാജ്യമെന്നു പറയാനാകൂ: രാമചന്ദ്ര ഗുഹ

എല്ലാ വ്യക്തികള്‍ക്കും അഭിപ്രായങ്ങളില്‍ ഉറച്ചു നില്‍ക്കുന്നതിനുള്ള അവകാശമുണ്ട്

ഇന്ത്യ അന്‍പതു ശതമാനം മാത്രമേ ജനാധിപത്യരാജ്യമെന്നു പറയാനാകൂ എന്ന് പ്രമുഖ ചിന്തകനും ചരിത്രകാരനുമായ രാമചന്ദ്ര ഗുഹ.

തെരഞ്ഞടുപ്പുകള്‍ നടത്തിയും വ്യക്തികള്‍ക്ക് സഞ്ചാര സ്വാതന്ത്ര്യ സൗകര്യം ഉറപ്പുവരുത്തിയുമുള്ള ജനാധിപത്യമാകുമ്പോഴും വന്‍കിട രാഷ്ട്രീയ അഴിമതികളില്‍ ജനാധിപത്യം പുലര്‍ത്താനാകാതെ നീതിന്യായ വ്യവസ്ഥിതികളില്‍ വീഴ്ച വരുന്നതായും കൊച്ചി ബിനാലെയോട് അനുബന്ധിച്ചു നടന്ന പ്രഭാഷണത്തില്‍ അദ്ദേഹം പറഞ്ഞു.

കൊളോണിയല്‍ നിയമങ്ങളുടെ സാന്നിധ്യം, നീതിന്യായ വ്യവസ്ഥിതികളിലെ അപാകതകള്‍, പ്രാദേശിക രാഷ്ട്രീയ വര്‍ഗ്ഗീയ വാദം, പൊലീസ് സേനയുടെ പെരുമാറ്റം, രാഷ്ട്രീയക്കാരുടെ തെറ്റായ വാദഗതികള്‍, മാധ്യമങ്ങളുടെ സര്‍ക്കാര്‍ പരസ്യങ്ങള്‍ക്കായുള്ള ആശ്രയിക്കല്‍, മാധ്യമങ്ങളുടെ വാണിജ്യ പരസ്യങ്ങളെ ആശ്രയിക്കല്‍, എഴുത്തുകാര്‍ക്ക് നേരേയുള്ള അക്രമണം എന്നിവയാണ് അഭിപ്രായ സ്വാതന്ത്യം നേരിടുന്ന ഭീഷണികളെന്നും രാമചന്ദ്ര ഗുഹ വ്യക്തമാക്കി.

ഗൗരി ലങ്കേഷ്, എംഎം കല്‍ബര്‍ഗി, ഗോവിന്ദ് പന്‍സാരേ, നരേന്ദ്ര ദാബ്ഹോല്‍ക്കര്‍ തുടങ്ങിയ പ്രമുഖരുടെ വധത്തെ മുന്‍നിര്‍ത്തി എഴുത്തുകാരുടേയും പത്രപ്രവര്‍ത്തകരുടേയും സുരക്ഷയിലുള്ള ആശങ്കയും അറുപതുകാരനായ അദ്ദേഹം പ്രകടിപ്പിച്ചു.

മഹാത്മജിയുടെ ജീവചരിത്രത്തിന്റെ രണ്ടാം വാല്യമായ ‘ഗാന്ധി: ദ ഇയേഴ്സ് ദാറ്റ് ചെയ്ഞ്ച്ഡ് ദ വേള്‍ഡ്’ എന്ന 2018 ലെ തന്റെ വര്‍ക്കിനെ അടിസ്ഥാനമാക്കി സമാകാലീന കാലഘട്ടത്തിലെ അഭിപ്രായ സ്വാതന്ത്ര്യ പരിമിതികളെ അദ്ദേഹം ചോദ്യം ചെയ്തു. എല്ലാ വ്യക്തികള്‍ക്കും അഭിപ്രായങ്ങളില്‍ ഉറച്ചു നില്‍ക്കുന്നതിനുള്ള അവകാശമുണ്ട്. എന്നാല്‍ ഭൗതീക അക്രമണങ്ങളെക്കുറിച്ച് ഗാന്ധിജി ഉദ്ദരിച്ചിട്ടില്ലെന്നും രാമചന്ദ്ര ഗുഹ വ്യക്തമാക്കി.

ഏതു കലാ വേദികളെക്കാളും ഇമ്പമേറിയതാണ് ബിനാലെ വേദി. വ്യത്യസ്ത ദേശങ്ങളില്‍ നിന്നും സംസ്‌കാരങ്ങളില്‍ നിന്നുമുള്ള കലാകാരന്‍മാരുടേയും കലാകാരികളുടേയും കലാസൃഷ്ടികള്‍ മഹത്തരമാണെന്നും ബിനാലെയുടെ രണ്ടാം പതിപ്പും കുടുംബത്തോടൊപ്പം സന്ദര്‍ശിച്ചിട്ടുളള അദ്ദേഹം പറഞ്ഞു.

അഭിപ്രായ സ്വാതന്ത്ര്യത്തെ നിഷേധിക്കുന്ന സങ്കീര്‍ണ പരസ്പര പ്രവര്‍ത്തനങ്ങളുടെ സാമൂഹ്യ ശക്തികളെക്കുറിച്ച് രാഷ്ട്രീയ പ്രത്യയ ശാസ്ത്രാധിഷ്ഠിതമായും അദ്ദേഹം സംസാരിച്ചു. സ്വതന്ത്രമായി സംസാരിക്കുന്നതിന്റെ ധാര്‍മ്മിക രാഷ്ട്രീയ വശങ്ങളെക്കുറിച്ച് ഡച്ച് തത്വചിന്തകനായ ബാര്‍ച്ച് സ്പിനോസ പതിനേഴാം നൂറ്റാണ്ടില്‍ പ്രതിപാദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് വിവിധ വിഷയങ്ങളെ അധികരിച്ച ചോദ്യോത്തര സെഷനും നടന്നു.

ബിനാലെ വേദിയായ കബ്രാള്‍യാഡില്‍ സംഘടിപ്പിച്ച ലെറ്റ്സ് ടോക്ക് പരിപാടിയില്‍ സമകാലീന ഭാരതത്തിലെ അഭിപ്രായ സ്വാതന്ത്യം നേരിടുന്ന ഭീഷണികളെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Exit mobile version