വീട്ടില്‍ അതിക്രമിച്ച് കയറി ഭാര്യയുടെ കാമുകന്‍; വെട്ടിപ്പരിക്കേല്‍പ്പിച്ച് ഭര്‍ത്താവ്, യുവാവ് ആശുപത്രിയില്‍, സംഭവം താമരശ്ശേരിയില്‍

അരീക്കോട് സ്വദേശിയായ ലുഹൈബ് എന്ന യുവാവിനാണ് വെട്ടേറ്റത്.

കോഴിക്കോട്: വീട്ടില്‍ അതിക്രമിച്ച് കയറിയ ഭാര്യയുടെ ആണ്‍സുഹൃത്തിനെ ഭര്‍ത്താവ് വെട്ടിപ്പരിക്കേല്‍പിച്ചു. അരീക്കോട് സ്വദേശിയായ ലുഹൈബ് എന്ന യുവാവിനാണ് വെട്ടേറ്റത്.

കോഴിക്കോട് താമരശ്ശേരിയില്‍ ചൊവ്വാഴ്ച പുലര്‍ച്ചയോടെയാണ് സംഭവം. യുവതിയും ഭര്‍ത്താവും മുറിയില്‍ ഇരിക്കവെ ലുഹൈബ് വീടിനകത്തേക്ക് അതിക്രമിച്ച് കയറുകയായിരുന്നു. ശേഷം യുവതിയെ കയറിപ്പിടിച്ചു. ഇതോടെ പ്രകോപിതനായ ഭര്‍ത്താവ് വെട്ടുകത്തി കൊണ്ട് ആക്രമിക്കുകയായിരുന്നു. ശേഷം മുറിയിലുണ്ടായിരുന്ന ടേബിള്‍ ഫാന്‍ കൊണ്ട് അടിച്ച് പരിക്കേല്‍പിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ ലുഹൈബ് കോഴിക്കോട് മെഡി.കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ…

മൂന്ന് ദിവസം മുമ്പ് യുവതിയെയും കുഞ്ഞിനെയും കാണാനില്ലെന്നൊരു പരാതി ഭര്‍ത്താവ് പോലീസിന് നല്‍കിയിരുന്നു. സമൂഹ മാധ്യമത്തിലൂടെ ലുഹൈബുമായി പരിചയത്തിലായ യുവതി കൂട്ടുകാരിയുടെ വീട്ടിലേക്കാണെന്ന് പറഞ്ഞ് രണ്ട് വയസുള്ള കുഞ്ഞുമായി ലുഹൈബിന്റെ വീട്ടിലേക്ക് പോയതായിരുന്നു. ഇവിടെ നിന്ന് തിരിച്ച് വരാതിരുന്നതോടെയാണ് ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കിയത്.

യുവതിയെ പിന്നീട് ലുഹൈബിന്റെ മാതാപിതാക്കള്‍ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നു. ഇവിടെ നിന്ന് പോലീസ് ഇടപെട്ട് യുവതിയെ തിരികെ വീട്ടിലേക്ക് അയച്ചു. ഇതിന് പിന്നാലെയാണ് ലുഹൈബ് വീട്ടില്‍ അതിക്രമിച്ച് കയറിയത്.

ആക്രമണത്തെ തുടര്‍ന്ന് ലുഹൈബ് യുവതിയുടെ വീട്ടില്‍ നിന്ന് ഇറങ്ങി ഓടുകയായിരുന്നു. ഇതിന് പിന്നാലെ യുവതിയും ഇവിടെ നിന്ന് ഇറങ്ങി. നാട്ടുകാരാണ് പിന്നാട് ലുഹൈബിനെ ആംബുലന്‍സ് വിളിച്ച് ആശുപത്രിയിലെത്തിച്ചത്. ലുഹൈബിനും യുവതിയുടെ ഭര്‍ത്താവിനും എതിരെ താമരശ്ശേരി പോലീസ് കേസെടുത്തു.

Exit mobile version