അക്കാദമി ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്ത് കേന്ദ്രമന്ത്രി: കേന്ദ്രസാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം രാജിവച്ച് സി രാധാകൃഷ്ണന്‍

തിരുവനന്തപുരം: പ്രമുഖ സാഹിത്യകാരന്‍ സി രാധാകൃഷ്ണന്‍ കേന്ദ്രസാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം രാജിവച്ചു. രാജിക്കത്ത് അക്കാദമി സെക്രട്ടറിയ്ക്ക് അയച്ചു കൊടുത്തു. കേന്ദ്രമന്ത്രി അര്‍ജുന്‍ റാം മേഘവാള്‍ അക്കാദമി ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്തതില്‍ പ്രതിഷേധിച്ചാണ് നടപടി. സാഹിത്യത്തില്‍ യാതൊരു പരിചയവുമില്ലാത്ത വ്യക്തിയാണ് ഉദ്ഘാടനം ചെയ്തത് എന്ന് കത്തില്‍ സി രാധാകൃഷ്ണന്‍ പറയുന്നു.

കഴിഞ്ഞ കൊല്ലം ഉദ്ഘാടനച്ചടങ്ങിന് കേന്ദ്രസഹമന്ത്രി പങ്കെടുത്തപ്പോള്‍ തന്നെ പ്രതിഷേധിച്ച കാര്യവും ഇനി ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പുനല്‍കിയതും രാജിക്കത്തില്‍ അദ്ദേഹം ഓര്‍മപ്പെടുത്തുന്നുണ്ട്. അക്കാദമിയുടെ സ്വാതന്ത്ര്യം ഇല്ലാതാക്കുന്ന രീതിയിലുള്ള രാഷ്ട്രീയവത്കരണത്തെ ശക്തമായി എതിര്‍ക്കുന്നു.

ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ ആളായത് കൊണ്ടല്ല, അക്കാദമിയോടുള്ള സ്‌നേഹം കൊണ്ടാണ്. അക്കാദമിയുടെ ഭരണഘടന പോലും തിരുത്തിയെഴുതാനാണ് ശ്രമം. ജനാധിപത്യപരമായ സ്വയംഭരണവകാശമുള്ള അക്കാദമിയെ ഇല്ലാതാക്കാന്‍ ശ്രമിക്കുമ്പോള്‍ നിശബ്ദനായി നോക്കിയിരിക്കാന്‍ കഴിയില്ലെന്നും അതുകൊണ്ടാണ് രാജിയെന്നും സി രാധാകൃഷ്ണന്‍ കത്തില്‍ വ്യക്തമാക്കുന്നു. 2022 ലാണ് സി രാധാകൃഷ്ണന് അക്കാദമി വിശിഷ്ടാംഗത്വം സമ്മാനിക്കുന്നത്. എംടി വാസുദേവന്‍ നായര്‍ക്ക് ശേഷം അക്കാദമിയുടെ ആദരം കിട്ടുന്ന മലയാളത്തിലെ സാഹിത്യകാരനാണ് സി രാധാകൃഷ്ണന്‍.

Exit mobile version