മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍വെച്ച് യുവതിയെ കുത്തിക്കൊന്നു, ശേഷം ബൈക്കില്‍ രക്ഷപ്പെടാന്‍ ശ്രമം, പ്രതിയെ പിന്തുടര്‍ന്ന് പിടിച്ച് പോലീസ്

സ്ത്രീകളുടെയും കുട്ടികളുടെയും പുതിയ വാര്‍ഡ് കെട്ടിടത്തില്‍ വെച്ചാണ് യുവതിക്ക് നേരെ ആക്രമണമുണ്ടായത്.

മൂവാറ്റുപുഴ: മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ യുവതിയെ കുത്തിക്കൊന്നു. മൂവാറ്റുപുഴ നിരപ്പ് സ്വദേശിനി സിംന ഷക്കീറാണ് മരിച്ചത്. സംഭവത്തില്‍ പുന്നമറ്റം സ്വദേശി ഷാഹുല്‍ അലിയെ പോലീസ് പിടികൂടി. സ്ത്രീകളുടെയും കുട്ടികളുടെയും പുതിയ വാര്‍ഡ് കെട്ടിടത്തില്‍ വെച്ചാണ് യുവതിക്ക് നേരെ ആക്രമണമുണ്ടായത്. ഇന്ന് വൈകീട്ട് മൂന്നുമണിയോടെയാണ് ദാരുണ സംഭവം.

സിംനയും ഷാഹുലും നേരത്തെ സുഹൃത്തുക്കളായിരുന്നു. സിംനയുടെ പിതാവ് ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ഇദ്ദേഹത്തെ കാണാന്‍ എത്തിയതായിരുന്നു സിംന. ഈ സമയത്ത് ഇവിടെയെത്തിയ പ്രതി കയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് സിംനയുടെ കഴുത്തിലും പുറത്തും പ്രതി കുത്തുകയായിരുന്നു.

ഇരുവരും വിവാഹിതരാണ്. നേരത്തെ അയല്‍വാസികളായിരുന്നു ഇരുവരുമെന്നാണ് വിവരം. ആക്രമണത്തിന് പിന്നാലെ പ്രതി ബൈക്കില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിന്നാലെയെത്തിയ പോലീസ് ഇയാളെ പിടികൂടുകയായിരുന്നു.

Exit mobile version