ലിഫ്റ്റ് കൊടുത്തു, പിന്നാലെ തോട്ടില്‍ തള്ളിയിട്ട് തല ചവിട്ടി താഴ്ത്തി സ്വര്‍ണവുമായി രക്ഷപ്പെട്ടു, കോഴിക്കോട് അനുവിന്റേത് ക്രൂരകൊലപാതകമെന്ന് പോലീസ്

നേരത്തെ ബലാത്സംഗ കേസില്‍ പ്രതിയായ മലപ്പുറം സ്വദേശിയാണ് കൊല നടത്തിയതെന്നും പോലീസ് കണ്ടെത്തി.

കോഴിക്കോട്: നൊച്ചാട് തോട്ടില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ് സ്ഥിരീകരണം. നേരത്തെ ബലാത്സംഗ കേസില്‍ പ്രതിയായ മലപ്പുറം സ്വദേശിയാണ് കൊല നടത്തിയതെന്നും പോലീസ് കണ്ടെത്തി.

മോഷ്ടിച്ച ബൈക്കിലാണ് പ്രതി എത്തിയത്. ഇയാള്‍ ബൈക്കില്‍ അനുവിന് ലിഫ്റ്റ് കൊടുക്കുകയും, തുടര്‍ന്ന് വഴിയില്‍ വെച്ച് തോട്ടില്‍ തള്ളിയിട്ട് വെള്ളത്തില്‍ തല ചവിട്ടി താഴ്ത്തി കൊലപ്പെടുത്തുകയായിരുന്നു. യുവതിയുടെ മരണം ഉറപ്പാക്കിയശേഷം സ്വര്‍ണം കവര്‍ന്ന് ഇയാള്‍ സ്ഥലത്തു നിന്ന് രക്ഷപ്പെട്ടു.

ഇത് പ്രതിയുടെ സ്ഥിരം കവര്‍ച്ചാരീതിയെന്ന് പോലീസ് വ്യക്തമാക്കി. ഇന്നലെ രാത്രി മലപ്പുറത്തെ വീട്ടില്‍ വെച്ചാണ് ഇയാള്‍ പിടിയിലായത്. സമീപത്തുള്ള സിസിടിവി ക്യാമറയില്‍ ഇയാളുടെ ദൃശ്യം പതിഞ്ഞതോടെയാണ് പോലീസ്, ഇയാളെ കസ്റ്റഡിയിലെടുത്തത്.

അനുവിന്റെ മരണം കൊലപാതകം തന്നെയെന്ന നിഗമനത്തില്‍ നേരത്തെ പോലീസ് എത്തിച്ചേര്‍ന്നിരുന്നു. മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് സമീപം ഒരു ചുവന്ന ബൈക്കില്‍ എത്തിയ ആളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെയാണ് സിസിടിവി ക്യാമറയില്‍ ഇയാളെ കണ്ടെത്തിയത്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയശേഷം പേര് വിവരങ്ങളും മറ്റു വിശദാംശങ്ങളും പുറത്തുവിടുമെന്ന് പോലീസ് അറിയിച്ചു.

ALSO READ മദ്യപാനത്തിനിടെ സുഹൃത്തുക്കള്‍ തമ്മില്‍ വാക്കുതര്‍ക്കം, തൃശൂരില്‍ മൂന്ന് പേര്‍ക്ക് വെട്ടേറ്റു

തിങ്കളാഴ്ചയാണ് വാളൂര്‍ സ്വദേശിയായ അനുവിനെ കാണാതാകുന്നത്. രാവിലെ വീട്ടില്‍ നിന്നിറങ്ങിയ അനുവിന്റെ വിവരങ്ങളൊന്നും പിന്നീട് ലഭിക്കാതാകുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ 11 മണിയോടെ വീട്ടില്‍ നിന്ന് ഒരു കിലോമീറ്റര്‍ മാത്രം ദൂരമുള്ള നൊച്ചാട് തോട്ടില്‍ അനുവിന്റെ മൃതദേഹം കണ്ടെത്തി. മുട്ടൊപ്പം വെള്ളം മാത്രമുള്ള തോട്ടില്‍ മുങ്ങിമരിക്കില്ലെന്നത് ഉറപ്പായതോടെയാണ് കൊലപാതകമാകാമെന്ന സംശയം ശക്തമായത്. അനുവിന്റെ ശരീരത്തിലുണ്ടായിരുന്ന ആഭരണങ്ങളും നഷ്ടപ്പെട്ടിരുന്നു. ഇതോടെയാണ് പോലീസ് കൊലപാതകമെന്ന നിഗമനത്തില്‍ എത്തിയത്.

Exit mobile version