മുന്നാക്ക സാമ്പത്തിക സംവരണത്തിനുള്ള കേന്ദ്രത്തിന്റെ നീക്കത്തെ എതിര്‍ത്ത് രോഷം..! ജാതി ചേര്‍ത്ത് യുവാവിന്റെ കുറിപ്പ്

തൃശ്ശൂര്‍: കേന്ദ്ര സര്‍ക്കാരിന്റെ മുന്നാക്ക സാമ്പത്തിക സംവരണത്തിനുള്ള നീക്കത്തിനെതിരെ യുവാവ് രംഗത്ത്. തന്റെ ഫേസ്ബുക്കിലൂടെ പേരിനൊപ്പം ജാതി ചേര്‍ത്താണ് ജിഷ്ണു ദാമോദര്‍ എന്ന യുവാവ് പ്രതിഷേധമറിയിച്ചത്. വര്‍ഗീയതക്കല്ല, ജീവിക്കാനുള്ള അവകാശത്തിനുവേണ്ടിയാണ് ജാതി പറയുന്നതെന്നും യുവാവ് കുറിപ്പില്‍ പറയുന്നു.

സാമ്പത്തിക സംവരണത്തിനുള്ള ഭരണഘടനാ ഭേദഗതി ബില്‍ കഴിഞ്ഞ ദിവസമാണ് ലോക് സഭ പാസാക്കിയത്. കോണ്‍ഗ്രസും സിപിഎമ്മും അനുകൂലിച്ച് വോട്ടു ചെയ്തു. മൂന്നു പേര്‍ മാത്രമാണ് എതിര്‍ത്ത് വോട്ടു ചെയ്തത്. എന്നാല്‍ രാജ്യസഭയില്‍ പ്രതിപക്ഷം നിലപാട് മാറ്റി. ബില്‍ തിടുക്കത്തില്‍ പാസാക്കാനാവില്ലെന്നും വിശദമായ ചര്‍ച്ച വേണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് വിദ്യാഭ്യാസത്തിലും ജോലിയിലും പത്തു ശതമാനം സംവരണം ഉറപ്പാക്കുന്നതാണ് ബില്‍. ഭരണഘടനയുടെ 124 മത് ഭേദഗതി. 15, 16 അനുച്ഛേദങ്ങളിലാണ് മാറ്റം വരുത്തിയത്.

കുറിപ്പ് വായിക്കാം…

പേരിനു പിന്നില്‍ ചേര്‍ത്തിരുന്ന ഊരുതെണ്ടി എന്നാ നാമം താല്‍ക്കാലികമായി മാറ്റി ജാതിവാല്‍ ചേര്‍ത്തിരിക്കുന്ന…. കാരണം ഇവിടെ ജാതീയത നിലനില്‍ക്കുന്നു എന്നത് യാഥാര്‍ഥ്യം ആണ്…… സാമ്പത്തിക സംവരണം നിലവില്‍ കൊണ്ടുവരാന്‍ മുറവിളികൂട്ടുന്ന സവര്‍ണ്ണ തമ്പ്രാക്കന്മാരെ ഞങ്ങള്‍ നെല്‍പാടങ്ങളോ, തറവാടുകളോ തെങ്ങിന്‍ തോപ്പുകളോ ധുര്‍ത്തടിച്ചു സാമ്പത്തികമായി തകര്‍ന്നു പിന്നോക്കം ആയവരല്ല… ഞങ്ങളെ കുറവന്‍ എന്നും പറയനെന്നും പുലയനെന്നും ജാതി പറഞ്ഞു അകറ്റി നിര്‍ത്തിയത് നിങ്ങള്‍ സവര്‍ണ തമ്പ്രാക്കന്‍മാര്‍ തന്നെയാണ് … സംവരണം ഞങ്ങള്‍ക്ക് ലഭിക്കുന്ന ഔദാര്യം അല്ല ഞങ്ങളുടെ അവകാശമാണ്…. ഞങ്ങള്‍ ജാതി പറയുന്നത് വര്‍ഗ്ഗിയതക്കല്ല ജീവിക്കാനുള്ള അവകാശത്തിനുവേണ്ടിയാണ്… ഞങ്ങളുടെ പൂര്‍വ്വികരുടെ, കണ്ണീരിന്റെയും, ചോരയുടെയും, വിയര്‍പ്പിന്റെയും, മാനത്തിന്റയും, നിലവിളിയുടെയും, പകരം വെക്കാന്‍ കഴയാത്ത അവകാശ ബോധമാണ് ഞങ്ങള്‍ക്ക് സംവരണം… ആ ഉറച്ച ബോധത്തില്‍ നിന്ന് കൊണ്ട് ഞാന്‍ എന്റെ ജാതി പറയുന്നു…… ഞാന്‍_കുറവനാണ്_ദളിതനാണ്

Exit mobile version